DAILY DISCUSSION







ഇന്റര്‍നെറ്റു സൌകര്യമുള്ള ആര്‍ക്കും ലോകത്തിലെ ഏതു ഭാഗത്ത്‌ നിന്നും ചര്‍ച്ച ശ്രവിക്കാം, പങ്കെടുത്തു തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. എല്ലാ ദിവസവും ഈ റൂമില്‍ വ്യത്യസ്ത വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു. Beyluxe Messanger Download ചെയ്യാന്‍:http://www.beyluxe.com/messenger/Download.html. (Install ചെയ്തതിനു ശേഷം ഒരു പുതിയ ID ഉണ്ടാക്കുക. ശേഷം റൂമില്‍ പ്രവേശിക്കാം: Asia-India-ISLAAM PAADA SHAALA____VATTA MESHA swathandra samvatham)







2011 ജൂലൈ 15, വെള്ളിയാഴ്‌ച

ഇത്തരമൊരു പ്രസ്ഥാനം തന്നെയാണ് ഈ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സംഭാവന


ടി. മുഹമ്മദ് വേളം
 
ഈപ്രസ്താവന കേവലാര്‍ഥത്തില്‍ പ്രതിലോമകരമാണെന്നറിയാം.  കാരണം പ്രസ്ഥാനം പ്രസ്ഥാനത്തിനുവേണ്ടിയല്ല.  അത് മഹത്തായ ചില ലക്ഷ്യങ്ങള്‍ക്കുള്ള ഉപകരണമാണ്.  പക്ഷേ, നമ്മുടെ സംഘടനാ കാലുഷ്യങ്ങള്‍ക്കിടയിലിരുന്ന് ആലോചിക്കുമ്പോള്‍ ഈ പ്രസ്താവന ഏറെ പ്രസക്തമാണ്.  ഇസ്‌ലാമിന്റെ സമകാലിക പ്രതിനിധാനത്തിനുള്ള ആത്മാര്‍ഥ ശ്രമമാണ് ഇസ്‌ലാമിക പ്രസ്ഥാനം. ഇസ്‌ലാമിന്റെ സമകാലിക പ്രതിനിധാനത്തെക്കുറിച്ച് ഇങ്ങനെ അന്വേഷണം നടത്താനും ചര്‍ച്ച ചെയ്യാനും വേദിയൊരുക്കുന്ന ഒരു പ്രസ്ഥാനം എന്നതു തന്നെയാണ് ഈ പ്രസ്ഥാനത്തിന്റെ ഒന്നാമത്തെ സംഭാവന. സംവാദാത്മകത എന്നത് ഇസ്‌ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം ഒഴിവാക്കാനാവാത്ത സഹജഗുണമാണ്.  ജമാഅത്തെ ഇസ്‌ലാമിയോട് വിയോജിപ്പിന്റെ വലിയ വിടവുകള്‍ ഉള്ളവരാണെങ്കിലും യോജിപ്പിന്റെ എന്തെങ്കിലും ബിന്ദുക്കളുണ്ടെങ്കില്‍ പ്രസ്ഥാനവുമായി പ്രാസ്ഥാനികമായി തന്നെ സംസാരിക്കാം.
 
സംഘടനയുടെ ബുദ്ധിയും വിഭവശേഷിയും മാത്രമുപയോഗിച്ചല്ല പ്രസ്ഥാനം  ഒരിക്കലും മുന്നോട്ടുപോവാന്‍ ശ്രമിച്ചത്. വിമര്‍ശകരെ വരെ ശ്രവിച്ചും ശ്രദ്ധിച്ചുമാണ് അത് എന്നും അതിന്റെ മൂലധനം സ്വരൂപിച്ചത്.  ഇങ്ങനെ നമുക്കൊരു ഇസ്‌ലാമിക പ്രസ്ഥാനമുണ്ട്.  അതിന്റെ തന്നെ പേജിലും വേദിയിലും സഭാമര്യാദകള്‍ പാലിച്ചുകൊണ്ട് നിങ്ങള്‍ക്കതിനെ വിമര്‍ശിക്കാം, നിരൂപണം ചെയ്യാം, കൂട്ടിച്ചേര്‍ക്കാം,  ശക്തിപ്പെടുത്താം.  കാരണം, അത് പ്രതിനിധീകരിക്കുന്ന ഇസ്‌ലാം സംഘടനയുടെ സ്വകാര്യസ്വത്തല്ല.  അതിന്റെ അടിത്തറയില്‍ അത് ലക്ഷ്യം വെക്കുന്ന മനുഷ്യവിമോചനവും എല്ലാവരുടെയും ആവശ്യമാണ്.  അതുകൊണ്ട് തന്നെ ഈ പ്രസ്ഥാനത്തില്‍ ആര്‍ക്കുമിടപെടാം.  എന്തെല്ലാം പരിമിതികള്‍ ഉണ്ടെങ്കിലും ഇത്തരമൊരു പ്രസ്ഥാനം നമുക്കുണ്ട് എന്നത് ഏതൊരു ഇസ്‌ലാം സ്‌നേഹിയെ സംബന്ധിച്ചും ജനാധിപത്യവാദിയെ സംബന്ധിച്ചും സന്തോഷകരമാണ്.  ആ സന്തോഷത്തിന്റെ പങ്കുവെയ്പായിരുന്നു കഴിഞ്ഞ ലക്കങ്ങളില്‍ പ്രബോധനത്തില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ച. ഒരു പ്രസിദ്ധീകരണം എന്ന നിലക്ക് അത് അനിശ്ചിതമായി തുടരുന്നതിന് പ്രബോധനത്തിന് പരിമിതികള്‍ ഉണ്ടാവാം. ഒരു സംഘടന എന്ന നിലയില്‍ ജമാഅത്തെ ഇസ്‌ലാമി ഇത്തരം ചര്‍ച്ച മറ്റു രീതിയില്‍ തുടരാന്‍ തന്നെയാണ് സ്വാഭാവികമായും ആഗ്രഹിക്കുന്നത്.
 
മലയാളത്തിലെ ചില മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ നിരന്തരമായ ജമാഅത്ത് വിരുദ്ധ കാമ്പയിന്‍ ഇപ്പോള്‍ പ്രത്യേകമായി സംഘടിപ്പിക്കുന്നുണ്ട്. ഒരു മുജാഹിദ് ഗ്രൂപ്പാണ് ഇപ്പോള്‍ അതില്‍ ഓടി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. പ്രബോധനം ജമാഅത്തെ ഇസ്‌ലാമിയെത്തന്നെ ചര്‍ച്ചക്കെടുത്തപ്പോള്‍ ശബാബിന്റെ ഇക്കാലയളവിലെ ചര്‍ച്ചാ വിഷയവും ജമാഅത്തെ ഇസ്‌ലാമി തന്നെയായിരുന്നു.  അതില്‍ ചിലര്‍ ഇപ്പോഴും ഇസ്‌ലാമിസ്റ്റുകളായി തുടരുന്നവരാണ്.  ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശത്തെ തള്ളിപ്പറയാത്തവരാണ്.  നയനിലപാടുകളില്‍ വിയോജിപ്പുള്ളവരാണ്. മറ്റു ചിലര്‍ സാമൂഹിക മണ്ഡലത്തില്‍ ജമാഅത്തുമായും അതിന്റെ വിദ്യാര്‍ഥി യുവജനസംഘടനകളുമായും പ്രശ്‌നാധിഷ്ഠിതമായി സഹകരിക്കുന്നവരാണ്. ഈ പ്രശ്‌നമുഖത്തൊന്നും മുജാഹിദിന്റെ ഈ യുവസുഹൃത്തുക്കളെ കാണാറുമില്ല. ജമാഅത്തും ഇത്തരം സുഹൃത്തുക്കളും തമ്മിലെ വിശദാംശത്തിലെ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ താല്‍ക്കാലികമായ ചില അഭിപ്രായാന്തരങ്ങളെ ആഘോഷിക്കുന്നതില്‍ ഈ മുജാഹിദ് യുവതക്കെന്താണ് കാര്യം? കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനം ആശയപരമായും പ്രായോഗികമായും ചരിത്രത്തിലെ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ക്കും ചര്‍ച്ച ചെയ്യാനുള്ളത് ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് തന്നെയാണ്.  കേരളത്തിലെ മുസ്‌ലിം മതസംഘടനകള്‍ ജമാഅത്ത് നോക്കി പ്രസ്ഥാനങ്ങളായി മാറുന്നതിന്റെ ദൃഷ്ടാന്തം കൂടിയാണിത്. ജമാഅത്തിന്റെ ആദര്‍ശം പോലുമല്ല, അതിന്റെ സൂക്ഷ്മ നയനിലപാടുകളാണ് ഇതര സംഘടനാ പ്രസിദ്ധീകരണങ്ങളുടെ പ്രധാന ഇതിവൃത്തം. ഇതൊരു സംഘടന നേടിയെടുത്ത വളര്‍ച്ചയുടെ അടയാളം കൂടിയാണ്.
 
 
വിമര്‍ശനത്തിന്റെ
 
സമകാലിക പരിസരം
 
ജമാഅത്തെ ഇസ്‌ലാമി വളരെ ശക്തമായി വിമര്‍ശിക്കപ്പെടുന്ന സന്ദര്‍ഭമാണിത്.  ജമാഅത്തെ ഇസ്‌ലാമി പൊതു സമൂഹവുമായി ഏറ്റവുമടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ കാലവുമാണിത്. ഇവിടത്തെ പൊതുമണ്ഡലത്തിന്റെ ആരോഗ്യത്തിന് ഹാനികരമായ വാക്കോ പ്രവൃത്തിയോ ജമാഅത്തിന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല.  എന്നല്ല, ജാതിമതഭേദമന്യേ മനുഷ്യരുടെ നിരവധി പ്രശ്‌നങ്ങളില്‍ നിരന്തരമായി അത് ഇടപെട്ടുകൊണ്ടിരിക്കുന്നു. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യുന്നില്ല എന്ന് മാത്രമല്ല, സാധ്യമാവുന്ന സേവനങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഏത് സംഘടനയായാലും അത് രാഷ്ട്രീയ സംഘടനയാവട്ടെ, മതസംഘടനയാവട്ടെ, അതിനാല്‍ അനാഥരാക്കപ്പെട്ടവരോ വിധവകളാക്കപ്പെട്ടവരോ ആയി ചിലരെങ്കിലും കേരളത്തിലുണ്ടാവും;  ഉണ്ട്.  ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചും പോഷക സംഘടനകളെക്കുറിച്ചുമുള്ള സാക്ഷ്യം നേര്‍വിപരീതമാണ്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്റെ ഇര ഉദയന്റെ അമ്മ പറയുന്നു: ''ഞങ്ങള്‍ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം സോളിഡാരിറ്റിയാണ്. ആ അമ്മ നന്ദിയോടെ ഓര്‍ക്കുന്നു. വീടിന്റെ മുഴുവന്‍ ചെലവും പഠനച്ചെലവും പൂര്‍ണമായും വഹിക്കുന്നത് ഈ സംഘടനയാണ്. ഉദയന് നടക്കാന്‍ അവര്‍ നല്‍കിയ താങ്ങില്‍ ഊന്നിനടന്ന് അവന്‍ തന്റെ ആഹ്ലാദം ഞങ്ങളോട് പങ്കുവെച്ചു''  (മധുരാജ്, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ഡിസംബര്‍ 26).
 
എന്നിട്ടും മറ്റേതൊരു പ്രസ്ഥാനത്തേക്കാളും അത് വിമര്‍ശിക്കപ്പെടുന്നതിന് ഒറ്റക്കാരണമേ ഉള്ളൂ.  അത് സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നു എന്നതു മാത്രമാണ്. അതുകൊണ്ട് തന്നെ ഈ വിമര്‍ശനങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയെ ഒട്ടും പ്രയാസപ്പെടുത്തുന്നില്ല. പൊതുമണ്ഡലത്തിലെ ഈ വിമര്‍ശനങ്ങളെ അത് സന്തോഷപൂര്‍വം എതിരേല്‍ക്കുന്നു.
 
ഇപ്പോള്‍ ജമാഅത്ത് വിമര്‍ശനം കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ രണ്ട് കാരണങ്ങളിലൊന്ന്  ആഗോള വ്യാപകമായി സാമ്രാജ്യത്വം ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്ന  ഇസ്‌ലാമോഫോബിയയാണ്. ഈ ചര്‍ച്ചക്ക് തുടക്കം കുറിച്ച് കൊണ്ട് ഡോ. പി.എ അബൂബക്കര്‍ സൂചിപ്പിച്ചത് പോലെ, ജമാഅത്ത് വിമര്‍ശകരില്‍ അധികപേരും യഥാര്‍ഥത്തില്‍ വിമര്‍ശിക്കുന്നത് ജമാഅത്തിനെയല്ല, ഇസ്‌ലാമിനെയാണ്. ഏറ്റവും ചുരുങ്ങിയത് സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിനെയെങ്കിലുമാണ്. മുസ്‌ലിം സമൂഹത്തിലെ സഹോദര സംഘടനകള്‍ അറിഞ്ഞും അറിയാതെയും അതിന് കോറസ് പാടുന്നു എന്നു മാത്രം.
 
1987 മുതല്‍ ജമാഅത്തെ ഇസ്‌ലാമി തുടര്‍ച്ചയായി ഇവിടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടുന്നുണ്ട്. നേരത്തെ അത് ഉണ്ടാക്കാത്ത വിവാദങ്ങള്‍ ഇപ്പോള്‍ ഉണ്ടാവുന്നതിന്റെ ഒരു കാരണം സംഘടന നേടിയ വളര്‍ച്ചയും വിപുലമായ ജനശ്രദ്ധയുമാണ്. അതിനേക്കാള്‍ പ്രധാനമായ മറ്റൊരു കാരണം ഇപ്പോള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്‌ലാമോ ഫോബിയയാണ്. ഇസ്‌ലാമിനെ അതിന്റെ ഏറ്റവും സാന്ദ്രതയില്‍ പ്രതിനിധീകരിക്കുന്ന ജമാഅത്തെ ഇസ്‌ലാമി തന്നെയാണ് അതിന്റെ ആക്രമണത്തിന് വിധേയനാവാന്‍ ഏറ്റവും യോഗ്യന്‍.
 
എതിര്‍പ്പിന്റെ തന്നെ മറ്റൊരു രൂപമാണ് തമസ്‌ക്കരണം. പ്രത്യേകിച്ച് മാധ്യമ തമസ്‌ക്കരണം. ജമാഅത്തും പോഷക സംഘടനകളും സംഘടിപ്പിക്കുന്ന ശ്രദ്ധേയമായ പൊതുജനോപകാര പ്രധാനമായ പരിപാടികളെ നമ്മുടെ മാധ്യമങ്ങള്‍ അവഗണിക്കാറാണ് പതിവ്. ഇസ്‌ലാമിക സാമൂഹികതയോടും രാഷ്ട്രീയത്തോടുമുള്ള ഭയവും ശത്രുതയും മാത്രമാണതിന് കാരണം. ഈ ശത്രുതയും ഭയവുമാകട്ടെ സാമ്രാജ്യത്വം ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നതുമാണ്. സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര മാധ്യമ പിന്തുണ ലഭിക്കുന്നില്ലെന്ന് ചില അഭ്യുദയകാംക്ഷികള്‍ പരിഭവം പ്രകടിപ്പിക്കാറുണ്ട്. ഇസ്‌ലാമിക സാമൂഹിക മുന്നേറ്റങ്ങളെ ഭയപ്പെടുന്ന സാമൂഹിക സാഹചര്യമാണ് ഈ തമസ്‌ക്കരണത്തിന്റെ യഥാര്‍ഥ കാരണം. ഇസ്‌ലാമിനു കൂടി സ്വതന്ത്രമായി പങ്കുചേരാവുന്ന പൊതുമണ്ഡലം രൂപപ്പെടുന്ന സമയത്ത് മാത്രമേ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ മാധ്യമ പിന്തുണ ലഭിക്കുകയുള്ളൂ. പ്രസ്ഥാനം ഈ അവഗണനക്കെല്ലാമിടയിലും നടത്തുന്ന മുന്നേറ്റങ്ങളും ബദല്‍ മാധ്യമങ്ങളിലൂടെ (പോസ്റ്റര്‍, തെരുവ്‌യോഗം, സോഷ്യല്‍ നെറ്റ്‌വര്‍ക്ക്, ജനസമ്പര്‍ക്ക പരിപാടികള്‍) അത് നേടിയെടുക്കുന്ന തുറസ്സും ജനപിന്തുണയും തുളകള്‍ വീഴ്ത്തുന്നത് ഇസ്‌ലാമോഫോബിയയുടെ ഘനാന്ധകാരത്തിനാണ്. പൊതുമണ്ഡലത്തില്‍ പ്രസ്ഥാനം വെക്കുന്ന ഓരോ ചുവടും അത് നേടുന്ന ചെറിയ വിജയവും ഇസ്‌ലാമോഫോബിയക്കേല്‍പ്പിക്കുന്ന പ്രഹരങ്ങളാണ്. ഇത്തരം നിരവധി മുന്നേറ്റങ്ങളിലൂടെയാണ് ഇസ്‌ലാം പേടിയുടെ ധൂമപടലം വകഞ്ഞുമാറ്റപ്പെടുക. ജമാഅത്തെ ഇസ്‌ലാമിക്കെതിരായ ആക്ഷേപത്തിനും അവഗണനക്കും അതിനുമപ്പുറത്തെ മാനങ്ങളുണ്ടെന്നര്‍ഥം. ജമാഅത്തെ ഇസ്‌ലാമി ഒരേസമയം ഇസ്‌ലാമോഫോബിയയുടെ ഇരയും അതിനെ പതുക്കെ പതുക്കെ തോല്‍പ്പിച്ചുകൊണ്ടിരിക്കുന്ന പടയാളിയുമാണ്.
 
പ്രസ്ഥാനം ഇപ്പോള്‍ തീവ്രമായി എതിര്‍ക്കപ്പെടുന്നതിന്റെ മറ്റൊരു കാരണം അത് പ്രായോഗിക രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. അഥവാ അതിന്റെ മുന്‍കൈയില്‍ ചില പ്രായോഗിക രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നു എന്നതാണ്. കിനാലൂര്‍ പ്രശ്‌നത്തിന്റെയും 'കോട്ടക്കല്‍ ഇടയലേഖന'ത്തിന്റെയും കാരണം പ്രായോഗിക രാഷ്ട്രീയ നീക്കങ്ങളാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശത്തിനോ ലക്ഷ്യത്തിനോ അടിസ്ഥാന സാഹിത്യങ്ങള്‍ക്കോ പുതുതായി എന്തോ സംഭവിച്ചതല്ല ഈ എതിര്‍പ്പിന്റെ കാരണം. മതവേഷമണിഞ്ഞാടുന്ന വിമര്‍ശന ശകാരകോലങ്ങളുടെ പിന്നിലുള്ളതും കക്ഷി രാഷ്ട്രീയം തന്നെയാണ്.
 
ഇസ്‌ലാമിന്റെ മൂല്യങ്ങളും വിമോചനപരതയും രാഷ്ട്രീയ മണ്ഡലത്തിലേക്ക് കൊണ്ടുവരിക എന്നത് അതിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതുവഴി ദൈവിക മൂല്യങ്ങളും നിയമങ്ങളും രാജ്യത്ത് സംസ്ഥാപിക്കുക എന്നതും. അതുകൊണ്ട് തന്നെ ഒരിക്കലും സമുദായത്തിലെ മറ്റു മതസംഘടനകളെ പോലെ സാമുദായിക കക്ഷി രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉപഗ്രഹ സംഘടനയായല്ല അത് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഏറ്റവും ശക്തമായി രംഗത്തുവരുന്നതും സ്ഥിരം ജമാഅത്ത് വിമര്‍ശകരുടെ പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുന്നതും മുസ്‌ലിം ലീഗാണ്.
 
പക്ഷേ, ലീഗില്‍ നിന്ന് വിഭിന്നമായ രാഷ്ട്രീയ നിലപാടുകള്‍ ജമാഅത്ത് സ്വീകരിക്കുന്നു എന്നത് പുതിയ സംഭവവികാസമല്ല. വിഭജനം മുതല്‍ അടിയന്തരാവസ്ഥവരെയും തര്‍ക്കഭൂമിയില്‍ നടന്ന ശിലാന്യാസം മുതല്‍ ഐസ്‌ക്രീം പാര്‍ലര്‍വരെയും ഇതിന്റെ പൂര്‍വ ദൃഷ്ടാന്തങ്ങളാണ്. അത്തരമൊരു രാഷ്ട്രീയം കുറേക്കൂടി പ്രായോഗിക രൂപത്തിലേക്ക് വികസിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. അതിന്റെ സ്വാഭാവിക സംഘര്‍ഷങ്ങള്‍ മാത്രമാണ് ലീഗിനും ജമാഅത്തിനുമിടയില്‍ നടക്കുന്നത്. അതില്‍ ലീഗ് ഇസ്‌ലാമോഫോബിയയുടെ സാധ്യതകളെ പരമാവധി ജമാഅത്തിനെതിരെ പ്രയോജപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നുമാത്രം.
 
ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെല്ലാം അവയുടെ ചരിത്രത്തിലെ രണ്ടാംദശ എന്ന അര്‍ഥത്തില്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. അത് സ്വാഭാവികമായും അങ്ങേയറ്റം ബഹുസ്വരവും മാനവികവുമാണ്. ശരിയായ ഇസ്‌ലാമിക രാഷ്ട്രീയത്തിന് അങ്ങനെയാവാനേ കഴിയൂ.
 
മാഫിയാരാഷ്ട്രീയം മതമൂല്യങ്ങളുടെ ഈ രാഷ്ട്രീയവല്‍ക്കരണത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്നതില്‍ പ്രത്യേകിച്ചൊരത്ഭുതത്തിനും വകയില്ല. ഇത്തരമൊരു സംഘര്‍ഷം ഇസ്‌ലാമിക സാമൂഹിക പ്രസ്ഥാനത്തിന് നീട്ടിവെക്കാന്‍ കഴിയുമായിരുന്നില്ല. അതിലൂടെ കടന്നുപോവുകയും അതിജീവിക്കുകയും ചെയ്യുക എന്നതു തന്നെയാണ് അതിന്റെ ചരിത്ര ദൗത്യം. മതമൂല്യങ്ങളുടെ രാഷ്ട്രീയവല്‍ക്കരണമെന്നത് രാജ്യത്തോടും ജനങ്ങളോടും അതിനു നിര്‍വഹിക്കാനുള്ള അടിയന്തര കര്‍ത്തവ്യമാണ്.
 
ശക്തിപ്പെടുന്ന ജമാഅത്ത് വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ ഇത്തരമൊരു സ്ഥൂല രാഷ്ട്രീയം മാത്രമല്ല ശക്തമായ ചില സൂക്ഷ്മ രാഷ്ട്രീയങ്ങളുമുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനം വെല്ലുവിളിയായിത്തീരുന്നത് സാമ്രാജ്യത്വത്തിനു മാത്രമല്ല, ഇവിടത്തെ സവര്‍ണ ഏക സംസ്‌ക്കാരവാദത്തിനു കൂടിയാണ്. അതേപോലെ ഭരണകൂട ഭീകരതയെ ധീരമായി ചെറുക്കാന്‍ ശ്രമിക്കുന്ന, അത്തരം ശ്രമങ്ങളെ ധീരമായി ചെറുക്കുന്നതിന് നിര്‍ലോഭമായി പിന്തുണക്കുന്ന ഒരു ഗ്രൂപ്പ് എന്ന നിലയില്‍ ഭരണകൂട ഭീകരതയുടെ ഏജന്‍സികളുടെ എക്കാലത്തെയും പ്രധാന ശത്രുവാണ് ഈ പ്രസ്ഥാനം.  ഇപ്പോള്‍ ഭരണകൂട ഭീകരതയും അതിനെതിരായ ചെറുത്തുനില്‍പ്പുകളും ശക്തിപ്പെട്ട സാഹചര്യത്തില്‍ ആ എതിര്‍പ്പിന്റെ വീര്യവും വര്‍ധിച്ചിരിക്കുന്നു. കേരളത്തിലെ സ്ഥിരം ജമാഅത്ത് വിമര്‍ശകരെ പരിശോധിച്ചാല്‍ അവര്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരായാലും, ദേശീയം എന്ന ചെലവില്‍ സവര്‍ണ, മൃദുഹിന്ദുത്വ താല്‍പര്യങ്ങള്‍ക്കായി നിലകൊള്ളുന്നവരാണെന്നു കാണാന്‍ കഴിയും. അവര്‍ ദുര്‍ബല ജനവിഭാഗത്തെ വേട്ടയാടുന്ന ഭരണകൂടത്തിന്റെ പൊതുസമൂഹ പ്രതിനിധികളാണ്. മലയാളത്തിലെ പ്രമുഖനായ ഒരു ജമാഅത്ത് വിമര്‍ശകന്റെ, ഈയിടെ പുറത്ത് വന്ന ജമാഅത്ത് വിമര്‍ശന പുസ്തകം പ്രമോട്ട് ചെയ്യുന്ന ഏജന്‍സികളിലൊന്ന് സര്‍ക്കാര്‍ ഇന്റലിജന്‍സ്. ഭരണകൂട ഭീകരതയുടെ ശാസ്ത്രീയ വിതരണക്കാരാണിവര്‍. വ്യാജ ഇടതുപക്ഷ വേഷമിട്ട്, ജനതക്കെതിരെ യുദ്ധം ചെയ്യുന്ന ഭരണകൂടത്തിന്റെ പേറോളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇത്തരം വിമര്‍ശകര്‍.
 
ഈ രണ്ട് സാമൂഹിക വിരുദ്ധശക്തികളുടെയും വേട്ടയാടലുകള്‍ അനുഭവിക്കുന്നതിലും ജമാഅത്തെ ഇസ്‌ലാമിക്ക് ഹൃദയം നിറഞ്ഞ സന്തോഷം മാത്രമേയുള്ളൂ. മാവോ സേതുങ് പറഞ്ഞ പോലെ, ശത്രുവിനാല്‍ എതിര്‍ക്കപ്പെടുക എന്നത് ഒരു മോശം കാര്യമല്ല. ഈ പ്രതിലോമശക്തികളാല്‍ രൂക്ഷമായി എതിര്‍ക്കപ്പെടാന്‍ മാത്രം ജമാഅത്ത് സാമൂഹിക പ്രസക്തമാണ് എന്നതില്‍ സംഘടനക്ക് സന്തോഷമുണ്ട്. ജമാഅത്ത് വിരോധത്തിന്റെ സാമൂഹിക പശ്ചാത്തലവും മനശ്ശാസ്ത്രവും ഇനിയും ആഴത്തില്‍ പഠിക്കപ്പെടേണ്ടതുണ്ട്. അവയില്‍ മിക്കതും ഒരിക്കലും കേവല സംഘടനാ വിമര്‍ശനങ്ങള്‍ അല്ല.
 
ഈ ചര്‍ച്ചയില്‍ ആരോഗ്യകരമായ പല നിരൂപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പല വീക്ഷണങ്ങളുള്ളവര്‍ പങ്കുചേരുന്ന ഒരു ചര്‍ച്ച എന്ന നിലയില്‍ അവക്കിടയില്‍ വൈരുധ്യങ്ങള്‍ ഉണ്ടാവുക എന്ന സ്വാഭാവികതയും ഇവിടെ ഉണ്ട്. പാരമ്പര്യം എന്ന പേരില്‍ അരങ്ങുവാണ ജീര്‍ണതകള്‍ക്കെതിരായ തീക്ഷ്ണ പോരാട്ടത്തിനിടയില്‍ പാരമ്പര്യവുമായി ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഉണ്ടാവേണ്ടിയിരുന്ന ജൈവികമായ ബന്ധത്തിന് കുറച്ചിലുകള്‍ സംഭവിച്ചിട്ടുണ്ട്. അത് പരിഹരിക്കാന്‍ ദേശീയ തലത്തില്‍ തന്നെ സംഘടന ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്.
 
ആത്മീയതയെക്കുറിച്ച് പറയുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ പ്രവര്‍ത്തനത്തിനിടയില്‍ സവിശേഷമായ ഒരാത്മീയ സംസ്‌ക്കാരം വളര്‍ത്തിയെടുത്തിട്ടുണ്ട്. ഇബ്‌റാഹീം ബേവിഞ്ച സൂചിപ്പിച്ചപോലെമതസംഘടനകള്‍ വരെ അധികാരപ്പോരില്‍നെടുകെപിളരുമ്പോള്‍, പിളര്‍പ്പിന്റെ ദുര്‍ഗന്ധം കാരണം സമൂഹം ഇസ്‌ലാമിക സംഘടനകളെയും നേതാക്കന്മാരെയും വെറുക്കുന്ന കാലത്ത് ഒരാഭ്യന്തര സംഘര്‍ഷവുമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയുന്നത് സംഘടനയുടെ ഈ ആത്മീയ ബലം കൊണ്ടാണ്.
 
ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധത്തിന്റെ സംസ്‌കാരം പ്രായോഗിക തലത്തില്‍ ജമാഅത്തെ ഇസ്‌ലാമി സംഭാവന ചെയ്തിട്ടുണ്ട്. സ്ത്രീയെ ശരീരം മാത്രമായി നോക്കികാണുന്ന പുരോഹിത വീക്ഷണത്തിനും മുതലാളിത്തക്കാഴ്ചക്കുമെതിരായ സമരവും തിരുത്തുമാണ് ജമാഅത്ത് വിജയകരമായി വളര്‍ത്തിയെടുത്ത ഈ സ്ത്രീ പുരുഷ ബന്ധ സംസ്‌കാരം. ആണും പെണ്ണും ഒരുമിച്ചു ചേര്‍ന്നാല്‍ നടക്കുക ആഭാസകരമായ കാര്യങ്ങളാണെന്ന സംസ്‌കാര ശൂന്യതയുടെ മനോഘടനയെ പ്രായോഗിക മാതൃകയിലൂടെ തകര്‍ക്കാനാണ് ജമാഅത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതും ലോകവ്യാപകമായി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ നല്‍കിയ സാംസ്‌കാരിക സംഭാവനയാണ്. ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധം സാംസ്‌ക്കാരത്തിന്റെ ഏറ്റവും വലിയ സൂചകമാണ്. ഇസ്‌ലാമിന്റെ ഇത്തരമൊരു പ്രായോഗികാവിഷ്‌ക്കാരം ജമാഅത്ത് നിരന്തരം നിര്‍വഹിച്ചു കൊണ്ടിരിക്കുകയാണ്. ഇസ്‌ലാം വിമര്‍ശകരുടെ ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് പ്രായോഗികമായ മറുപടി ഇതില്‍ ഉള്ളടങ്ങിയിട്ടുണ്ട്.
 
പ്രബോധനം പല ചര്‍ച്ചകള്‍ക്കും വേദിയൊരുക്കിയിട്ടുണ്ട്. ഇപ്പോള്‍ പ്രസ്ഥാനത്തെക്കുറിച്ചു തന്നെയുള്ള ഒരു പരമ്പരയായി എന്നുമാത്രം. ഈ ചര്‍ച്ചയെയും പ്രയോജനപ്പെടുത്തി പ്രസ്ഥാനം അതിന്റെ പ്രയാണം തുടരും. മനുഷ്യന്റെ എല്ലാ ആവിഷ്‌ക്കാരത്തിനും ഒരു അപൂര്‍ണതയുണ്ട്. അതിനെ പൂര്‍ണമാക്കാനുള്ള തീരാത്ത ദാഹമാണ് അവന്റെ ഊര്‍ജസ്രോതസ്സ്. ദൈവിക മാര്‍ഗദര്‍ശനത്തെ നമ്മുടെ സാമൂഹിക സന്ദര്‍ഭത്തിനകത്ത് ആവിഷ്‌ക്കരിക്കുകയാണ്, പ്രതിനിധാനം ചെയ്യുകയാണ് ഇസ്‌ലാമിക പ്രസ്ഥാനം ചെയ്യുന്നത്. മനുഷ്യന്റെ പരിശ്രമം എന്ന നിലക്കുള്ള അതിന്റെ അപൂര്‍ണതയെ, പോരായ്മയെ ദൈവിക വെളിച്ചത്തിലേക്ക് നിരന്തരം നവീകരിക്കേണ്ടതുണ്ട്, വളര്‍ത്തേണ്ടതുണ്ട്. അപൂര്‍ണതയില്‍ നിന്ന് പൂര്‍ണതയിലേക്കുള്ള, ഒരിക്കലും പൂര്‍ത്തിയാവാത്ത നിരന്തര പ്രയാണമാണ് മനുഷ്യന്റെ നൈതികവും ദൈവികവുമായ ഏത് സര്‍ഗാവിഷ്‌ക്കാരവും. അപൂര്‍ണതയുടെ പൂര്‍ണതയിലേക്കുള്ള ഈ സഞ്ചാരവഴിയില്‍ എല്ലാ നിരൂപകരും വിമര്‍ശകരും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ  സഹായികളാണ്.
 
 
tm.velam@gmail.com

ആംവെയുടെ യോഗത്തിലേക്ക് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരച്ചുകയറി

Sarany Media

കോഴിക്കോട്: പൊലീസിന്റെ കണ്ണുവെട്ടിച്ച് നെറ്റ്‌വര്‍ക്ക് കമ്പനിയായ 'ആംവേ' നടത്തിയ യോഗത്തിലേക്ക് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരച്ചുകയറി. എരഞ്ഞിപ്പാലം-കാരപ്പറമ്പ് റോഡിലെ ആശിര്‍വാദ് ലോണ്‍സില്‍ ബുധനാഴ്ച വൈകീട്ട് നടന്ന യോഗമാണ് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ തടഞ്ഞത്. 75 രൂപ രജിസ്‌ട്രേഷന്‍ ഫീസ് വാങ്ങി ആംവെ യോഗം നടത്തുന്നുവെന്നറിഞ്ഞാണ് അമ്പതോളം പ്രവര്‍ത്തകര്‍ ഹാളിനകത്ത് കയറിയത്. യോഗം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് സമരക്കാര്‍ മുദ്രാവാക്യം വിളികളുമായി നിലകൊണ്ടു. ഇതിനിടെ ക്ലാസില്‍ പങ്കെടുക്കാനെത്തിയ ചിലര്‍ സമരക്കാര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ കൂടുതല്‍ പ്രവര്‍ത്തകരെത്തി. സംഭവമറിഞ്ഞ് നടക്കാവ് പൊലീസ് സ്ഥലത്തെത്തി കമ്പനി അധികൃതരോട് ക്ലാസ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ക്ലാസൊഴിവാക്കി സംഘാടകര്‍ പിരിഞ്ഞുപോയി.


സംസ്ഥാനത്ത് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ വ്യാപകമായി തട്ടിപ്പുകള്‍ നടത്തിവരുന്ന സാഹചര്യത്തിലാണ് സോളിഡാരിറ്റി മാര്‍ച്ച് നടത്തിയത്. ക്ലാസുകള്‍ തുടര്‍ന്നാല്‍ ഇനിയും സമരമുണ്ടാവുമെന്ന് ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ മുന്നറിയിപ്പു നല്‍കി. മാര്‍ച്ചിന് ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖയ്യും, നബീല്‍, ചാലിയം, യൂസുഫ് മൂഴിക്കല്‍, റഫീഖ് റഹ്മാന്‍, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


ആംവേയുടെ പ്രതിവാര ബിസിനസ് യോഗം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി
കണ്ണൂര്‍: ആളുകളെ കണ്ണിചേര്‍ത്ത് തട്ടിപ്പ് നടത്തുന്നതില്‍ പ്രതിഷേധിച്ച് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനിയായ ആംവേയുടെ പ്രതിവാര ബിസിനസ് യോഗം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി. ഞായറാഴ്ച നാലുമണിയോടെ കണ്ണൂര്‍ മുനീശ്വരന്‍കോവിലിനു സമീപത്തെ ഇല്ലിക്കല്‍പ്ലാസയില്‍ നടന്ന യോഗത്തിലേക്കാണ് മുപ്പതോളം പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത്.


ബിസിനസ് ക്ലാസില്‍ പങ്കെടുക്കാനും കണ്ണികളായി ചേരുന്നതിനും 200ലധികം പേര്‍ ഹാളില്‍ ഒത്തുകൂടിയിരുന്നു. വന്‍തുക പ്രതിഫലം നല്‍കുമെന്നു പറഞ്ഞാണ് ആളുകളെ കണ്ണികളാക്കുന്നതെന്ന് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ആരോപിച്ചു. പണം നല്‍കി ചേരുന്നതിനോടൊപ്പം വന്‍വിലയുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കുകയും വേണം. നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടിരുന്നെങ്കിലും ഇവര്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ലെന്നും സമരക്കാര്‍ പറഞ്ഞു.


ആളുകളെ കണ്ണിചേര്‍ക്കുന്നത് അനുവദിക്കില്ലെന്നും യോഗം നടത്താന്‍ സമ്മതിക്കില്ലെന്നും സമരക്കാര്‍ നടത്തിപ്പുകാരോട് പറഞ്ഞു. യോഗത്തിനുവേണ്ടി ഒരുക്കിയ സ്‌റ്റേജില്‍ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പു നടത്തിയതോടെ കമ്പനി അധികൃതര്‍ യോഗനടപടികള്‍ നിര്‍ത്തിവെച്ചു. സംഭവമറിഞ്ഞെത്തിയ എസ്.ഐ വി. വിജയന്റെ നേതൃത്വത്തില്‍ പൊലീസ് സമരക്കാരെ അറസ്റ്റു ചെയ്തുനീക്കി. 25ഓളം പേര്‍ക്കെതിരെ കേസെടുത്തു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ്, ടി.പി. ഇല്യാസ്, ഫൈസല്‍ വാരം, കെ. അസീര്‍, ഫൈസല്‍ മാടായി, കെ.കെ. സുഹൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


2011 ജൂലൈ 14, വ്യാഴാഴ്‌ച

ഫേസ്‌ബുക്ക്‌ തലമുറ രണ്ട്‌ ചിത്രങ്ങള്‍


സി. ദാവൂദ്‌
 
മുസ്‌ലിം ചെറുപ്പക്കാരുടെ ധാര്‍മികത്തകര്‍ച്ചയില്‍ ഉത്‌കണ്‌ഠപ്പെടാത്ത മൗലവിമാരും മതപ്രഭാഷകരും വളരെ കുറവായിരിക്കും. മൈക്ക്‌ കിട്ടിയാലുടന്‍, വിഷയമെന്തായാലും പുതിയ തലമുറയുടെ സദാചാരത്തകര്‍ച്ച, ധാര്‍മികച്യുതി, അനുസരണമില്ലായ്‌മ, മദ്യപാനം, പുകവലി, പഠനത്തോടുള്ള വിരക്തി, അധ്വാനമില്ലായ്‌മ... എന്നു തുടങ്ങിയുള്ള സ്ഥിരം പ്രശ്‌നങ്ങളെക്കുറിച്ച്‌ അവര്‍ക്ക്‌ ധാരാളം സംസാരിക്കാനുണ്ടാവും. വിഷയം ചെറുപ്പക്കാരെക്കുറിച്ചാണെങ്കില്‍ ആകെപ്പാടെ പറയാനുണ്ടാവുക അവരുടെ ധാര്‍മിക പ്രശ്‌നം മാത്രമായിരിക്കും. പള്ളി ഖത്വീബുമാരുടെ സ്ഥിരം നമ്പറുകളിലൊന്നാണിത്‌. പഴയ തലമുറയുമായുള്ള താരതമ്യവും ഇത്തരം പ്രഭാഷണങ്ങളുടെ അനിവാര്യ ഘടകമാണ്‌. പണ്ടത്തെ കുട്ടികള്‍ ഹ, എന്തു നല്ല കുട്ടികള്‍; ഇന്നത്തെ കുട്ടികളോ, പണ്ടത്തെ അധ്യാപകര്‍ എന്തു നല്ല അധ്യാപകര്‍; ഇന്നോ, പണ്ടത്തെ ദീനീ ബോധം എത്ര ഗംഭീരം; ഇന്നത്തെ സ്ഥിതിയോ... അങ്ങനെ പോയിപ്പോയി `പണ്ടത്തെക്കാലം മഹത്തായ കാലം ഇന്നത്തെ കാലം മോശം കാലം' എന്നൊരു ലളിത സമവാക്യത്തില്‍ എല്ലാ പ്രഭാഷകരും എളുപ്പത്തില്‍ എത്തിച്ചേരും. `പഴയ തലമുറ കേമന്മാര്‍, ഇവന്മാര്‍ ഒന്നിനും കൊള്ളാത്തവര്‍' എന്നതാണ്‌ ഈവക വ്യവഹാരങ്ങളുടെ മുഴുവന്‍ സൈദ്ധാന്തിക അടിത്തറ. ഇതിന്‌ പ്രത്യേകിച്ച്‌ ഡാറ്റയുടെ പിന്‍ബലമോ വസ്‌തുനിഷ്‌ഠ പഠനങ്ങളുടെ പിന്തുണയോ ഒന്നും ഹാജരാക്കാറില്ല. കണ്ണടച്ചുള്ളൊരു ധാര്‍മിക ലാത്തിച്ചാര്‍ജ്‌; ശുഭം. വിഷയം ഭംഗിയായി അവതരിപ്പിച്ചെന്ന സമാധാനത്തില്‍ പ്രഭാഷകന്‌ നിര്‍ത്താം. പൊതുകാര്യങ്ങളെക്കുറിച്ചും പുതിയ കാര്യങ്ങളെക്കുറിച്ചും തനിക്ക്‌ അറിവുണ്ടെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്ന മതപ്രഭാഷകര്‍, ഇന്റര്‍നെറ്റ്‌, മൊബൈല്‍ ഫോണ്‍ എന്നിവയുമായി ബന്ധപ്പെട്ട പുതിയ പോയിന്റുകള്‍ പറയും. അപ്പോഴും ഉന്നം ചെറുപ്പക്കാര്‍ക്ക്‌ നേരെ. ചെറുപ്പക്കാരും വിദ്യാര്‍ഥികളും മുഴുവന്‍ ചുമ്മാ ഇന്റര്‍നെറ്റിന്റെ മുന്നിലിരുന്ന്‌ സമയം കളയുകയാണ്‌, അത്‌ മുഴുവന്‍ അശ്ലീലമാണ്‌, പുതിയ തലമുറ ഇതിന്റെയൊക്കെ അടിമകളായി മാറിയിരിക്കുന്നു, അതിനാല്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുക, അധ്യാപകര്‍ ചെവിക്ക്‌ പിടിക്കുക... അങ്ങനെ പോവും മുന്നറിയിപ്പുകള്‍. കേട്ടാല്‍ തോന്നുക നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക്‌ അശ്ലീലം കാണാനും കേള്‍ക്കാനും വേണ്ടി മാത്രം ഉണ്ടാക്കിയ ഉരുപ്പടിയാണ്‌ ഈ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമെന്നാണ്‌. ഇതിനെക്കുറിച്ചൊന്നും പ്രത്യേകിച്ച്‌ ധാരണയൊന്നുമില്ലാത്ത സാധാരണ ശ്രോതാവ്‌ ഹോജ രാജാവായ തമ്പുരാനേ, എങ്ങോട്ടാണീ കുട്ടികള്‍ പോകുന്നതെന്ന്‌ നെടുവീര്‍പ്പിട്ട്‌ ഹൃദയാഘാത സാധ്യതയും ബ്ലഡ്‌ പ്രഷറും വര്‍ധിപ്പിക്കും.
 
അങ്ങനെ, മിമ്പറുകളായ മിമ്പറുകളില്‍ നിന്നെല്ലാം ഈ പ്രഘോഷണങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കെയാണ്‌ മുസ്‌ലിം ലോകത്തെ ചെറുപ്പക്കാര്‍ ഈ ഇന്റര്‍നെറ്റും ഫേസ്‌ബുക്കും ഐഫോണും എല്ലാം ഉപയോഗിച്ച്‌ മൗലവിമാരുടെയും മുസ്‌ലിയാക്കളുടെയും പിന്തുണയോടെ ദശാബ്‌ദങ്ങളായി രാജ്യം കൈപ്പിടിയില്‍ വെച്ച്‌ അമ്മാനമാടിയിരുന്ന മര്‍ദക ഭരണകൂടങ്ങളെ ഒന്നൊന്നായി തൂത്തെറിയാന്‍ തുടങ്ങിയത്‌. ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍ കൊടുത്താല്‍ കുട്ടികള്‍ അശ്ലീലം കണ്ടിരുന്നോളും എന്ന്‌ വിചാരിച്ച മൗലവിക്കും മിലിട്ടറിക്കും തെറ്റി. അങ്ങനെയാണ്‌ തഹ്‌രീര്‍ സ്‌ക്വയറും തുനീഷ്യയുമെല്ലാം സംഭവിച്ചത്‌.
 
പുതിയ തലമുറയെക്കുറിച്ച പരമ്പരാഗത മതനേതൃത്വത്തിന്റെയും മതേതര നേതൃത്വത്തിന്റെയും ധാരണകള്‍ക്ക്‌ മേല്‍ പതിച്ച വലിയ പ്രഹരം എന്ന നിലയില്‍ മുസ്‌ലിം ലോകത്തെ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യാവുന്നതാണ്‌. ചെറുപ്പക്കാരെക്കുറിച്ച്‌ പരമ്പരാഗത മതനേതൃത്വം വെച്ചു പുലര്‍ത്തുന്ന ധാരണ മേല്‍ വിവരിച്ചു. മതേതര നേതൃത്വവും ബുദ്ധിജീവി വര്‍ഗവും ഇതില്‍ നിന്ന്‌ വ്യത്യസ്‌തരല്ല. കാമ്പസുകള്‍/യുവാക്കള്‍ അരാഷ്‌ട്രീയവത്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുള്ളത്‌ കാലങ്ങളായി മതേതര ബുദ്ധിജീവി വര്‍ഗം ഉയര്‍ത്തുന്ന ഒരു പരാതിയാണ്‌. ഹ, എഴുപതുകളിലെ കാമ്പസ്‌, പഴയകാലത്തെ യുവാക്കള്‍ എന്നൊക്കെ അവര്‍ കോള്‍മയിര്‍ കൊള്ളുന്നത്‌ ഈ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടാണ്‌. എഴുപതുകള്‍ എന്തോ വലിയ സംഭവമാണെന്നും ഇന്നത്തെ ചെറുപ്പക്കാരെല്ലാം വെറും ബ്രോയ്‌ലര്‍ കോഴികളും ഇന്‍ര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയുമൊക്കെ അടിമകളുമാണ്‌ എന്നതാണ്‌ ഇവരുടെ സിദ്ധാന്തം. ഇടതുബുദ്ധിജീവികളുടെ ഈ വക വര്‍ത്തമാനങ്ങള്‍ കേട്ട്‌ വിദ്യാര്‍ഥികള്‍ക്ക്‌ നേരെ `അരാഷ്‌ട്രീയ ചാപ്പ' കുത്താന്‍ വലതുബുദ്ധിജീവികളും ഇസ്‌ലാമിക ബുദ്ധിജീവികളുമെല്ലാം അഹമഹമികയാ മുന്നോട്ട്‌ വരുന്നത്‌ കാണാം. സത്യത്തില്‍ ഇതില്‍ വല്ല കാമ്പുമുണ്ടോ? യുവാക്കള്‍ `അരാഷ്‌ട്രീയവത്‌കരിക്കപ്പെട്ടു'വെന്ന്‌ ഇടതു ബുദ്ധിജീവികള്‍ പറയുന്നതിന്റെ യഥാര്‍ഥ അര്‍ഥം, ഇടതുപക്ഷത്തിന്‌ മുദ്രാവാക്യം വിളിക്കാനും പഴയതു പോലെ/ എഴുപതുകളിലേതു പോലെ ഇടതുമിഥ്യകളില്‍ അഭിരമിക്കാനും ചെറുപ്പക്കാരെ കിട്ടുന്നില്ലെന്നതാണ്‌. അതായത്‌, തങ്ങളുടെ പ്രസംഗം കേള്‍ക്കാന്‍, തങ്ങളുടെ പുസ്‌തകങ്ങള്‍ വായിക്കാന്‍, തങ്ങളെപ്പോലെ മുടിമുറിക്കാതെ, കുളിക്കാതെ, ബീഡിയും വലിച്ച്‌ തോള്‍സഞ്ചിയും തൂക്കി നടക്കാന്‍ ആളെക്കിട്ടാതാവുന്നതിനാണ്‌ അവര്‍ അരാഷ്‌ട്രീയവത്‌കരണം എന്നു പറയുന്നത്‌. അവരുടെ ഈ ആവലാതി ഇസ്‌ലാമികര്‍ക്ക്‌ സത്യസന്ധമായി ഏറ്റെടുക്കാന്‍ കഴിയുമോ? സത്യത്തില്‍ മുസ്‌ലിം സമൂഹത്തിലെങ്കിലും ചെറുപ്പക്കാരുടെ പ്രതിനിധാനം ഇപ്പറഞ്ഞ തരത്തിലാണോ? പള്ളികളില്‍ മുമ്പുള്ളതിന്റെ പതിന്മടങ്ങ്‌ ഇന്ന്‌ ചെറുപ്പക്കാരാണ്‌. മിക്കവാറും പള്ളികളുടെ, മദ്‌റസകളുടെ, സകാത്ത്‌ കമ്മിറ്റികളുടെ, റിലീഫ്‌ സംരംഭങ്ങളുടെ, സാമൂഹിക സേവന വേദികളുടെ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയെല്ലാം മുന്‍പന്തിയില്‍ ഇന്ന്‌ മുസ്‌ലിം ചെറുപ്പക്കാരാണ്‌. മുമ്പത്തെക്കാള്‍ ചടുലരും സജീവരും മതബോധമുള്ളവരും സാമൂഹിക ബോധമുള്ളവരുമാണ്‌ ഇന്ന്‌ മുസ്‌ലിം യുവത; സംഘടനാ ഭേദമില്ലാതെ. പള്ളിയിലെ സ്വഫ്‌ഫുകളില്‍ മാത്രമല്ല പള്ളിക്കമ്മിറ്റികളിലും അവര്‍ക്ക്‌ നിര്‍ണായക പ്രാതിനിധ്യമുണ്ട്‌. നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം സംഘടനകളെ എടുത്ത്‌ പരിശോധിച്ചു നോക്കൂ. എല്ലാവര്‍ക്കും വളരെ സജീവമായ വിദ്യാര്‍ഥി, യുവജന വിഭാഗങ്ങളുണ്ട്‌. എന്നല്ല, ഈ സംഘടനകളുടെയെല്ലാം പൊതുമുഖമായി പലപ്പോഴും ജ്വലിച്ചു നില്‍ക്കുന്നത്‌ വിദ്യാര്‍ഥി യുവജന ഗ്രൂപ്പുകളാണ്‌. സംഘടനയുടെ ദിശയും ഉള്ളടക്കവും നിര്‍ണയിക്കുന്നതിലും പുതിയ വെളിച്ചങ്ങള്‍ സംഘടനയിലേക്ക്‌ കടത്തുന്നതിലും -അത്‌ ഗുണപരമാണെങ്കിലും നിഷേധാത്മകമാണെങ്കിലും- യുവ/വിദ്യാര്‍ഥി ഗ്രൂപ്പുകളാണ്‌ ഏറ്റവും പ്രധാനമായിട്ടുള്ളത്‌. ചെറിയ ഉദാഹരണത്തിലൂടെ ഇക്കാര്യം കൂടുതല്‍ വ്യക്തമാവും. താടി വളര്‍ത്തലിനാണോ ചെടി വളര്‍ത്തലിനാണോ ദീനില്‍ മുന്‍ഗണന നല്‍കേണ്ടതെന്ന സംവാദം മുജാഹിദ്‌ പ്രസ്ഥാനത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അവരുടെ യുവവിഭാഗമാണ്‌ നിര്‍ണായക പങ്ക്‌ വഹിച്ചത്‌. അതിനെത്തുടര്‍ന്ന്‌, ആ പ്രസ്ഥാനത്തില്‍ ഭിന്നിപ്പുണ്ടായി. പക്ഷേ, ഭിന്നിപ്പിന്‌ ശേഷം ഇരുവിഭാഗവും അവയുടെ ആശയ പരിസരം വിപുലപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ അതിലും മുന്‍കൈ എടുത്തത്‌ അതിലെ ചെറുപ്പക്കാരായിരുന്നു. താടിയും ജിന്നും മന്ത്രവാദവും സംഗീത വിരോധവുമെല്ലാം ഒരു വിഭാഗത്തിലെ ചെറുപ്പക്കാര്‍ ഉയര്‍ത്തിക്കൊണ്ടു വന്നു. പലപ്പോഴും മുതിര്‍ന്ന നേതൃത്വം പകച്ച്‌ പോവുന്ന മുറക്ക്‌, ഇതുവരെ കേട്ടിട്ടില്ലാത്ത ഹദീസുകളുടെ കെട്ടുകള്‍ അഴിച്ചുവിട്ട്‌ കേരളീയ മുസ്‌ലിം സമൂഹത്തില്‍ പുത്തന്‍ പ്രവണതകള്‍ പരിചയപ്പെടുത്താന്‍ അവര്‍ക്ക്‌ കഴിഞ്ഞു. മറുവിഭാഗത്തിലെ ചെറുപ്പക്കാരാവട്ടെ അല്‍പംകൂടി സര്‍ഗാത്മകമായി കാര്യങ്ങളെക്കാണാനും പരമ്പരാഗത സലഫി വരട്ടുവാദത്തില്‍ നിന്ന്‌ പുറത്ത്‌ കടന്ന്‌ ഇസ്‌ലാമിന്റെ ജൈവികതയും സൗന്ദര്യവും പ്രതിഫലിപ്പിക്കാനുള്ള ശേഷി നേടിയെടുക്കാന്‍ ശ്രമിച്ചു. ആ ശേഷി തങ്ങളുടെ മാതൃപ്രസ്ഥാനത്തിലേക്ക്‌ സന്നിവേശിപ്പിക്കുന്നതിലും ചെറിയ രീതിയില്‍ അവര്‍ വിജയിച്ചു. പറഞ്ഞുവന്ന കാര്യം ഇതാണ്‌- വളരെ സമ്പന്നവും സജീവവുമായ യുവജനസമൂഹത്താല്‍ അനുഗൃഹീതമാണിന്ന്‌ ഇസ്‌ലാമിക സമൂഹം. സി.പി.ഐയേക്കാള്‍ എന്തെങ്കിലുമൊരു വ്യത്യസ്‌തതയും മുന്‍കൈയും സമര്‍പ്പിക്കാന്‍ എ.ഐ.വൈ.എഫിനോ (ഇന്ത്യയിലെ ആദ്യത്തെ യുവജന പ്രസ്ഥാനമാണിതെന്ന്‌ ഓര്‍ക്കുക) കോണ്‍ഗ്രസിനേക്കാള്‍ പ്രവര്‍ത്തന മികവ്‌ കാണിക്കാന്‍ യൂത്ത്‌ കോണ്‍ഗ്രസിനോ സാധിക്കാത്ത കാലത്താണ്‌, സി.പി.എമ്മിനേക്കാള്‍ ഡി.വൈ.എഫ്‌.ഐ വാര്‍ധക്യം അനുഭവിക്കുന്ന സന്ദര്‍ഭത്തിലാണ്‌ ഇതെന്നോര്‍ക്കുക. ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെയോ പു.ക.സയുടെയോ പരിപാടികള്‍ക്ക്‌ പോയി നോക്കൂ. തലനരക്കാത്ത, പെന്‍ഷനാവാത്ത ആളുകളെ ആ സദസ്സുകളില്‍ കണ്ടു കിട്ടുക പ്രയാസമായിരിക്കും. എന്നാല്‍, മുസ്‌ലിം സംഘടനകളുടെ പരിപാടികളില്‍ ഇതല്ല സ്ഥിതി എന്നു ഉറപ്പിച്ചു പറയാന്‍ കഴിയും. മുസ്‌ലിം പെണ്‍കുട്ടികളുടെ കാര്യം ഇതിലും ആഹ്ലാദകരമാണ്‌. കേരളത്തിലെ പ്രമുഖമായ ഏത്‌ കലാലയത്തില്‍ വേണമെങ്കിലും പോയി നോക്കൂ. മിടുക്കികളും ആത്മവിശ്വാസമുള്ളവരുമായ, ഇസ്‌ലാമിക ചിട്ടകള്‍ പാലിക്കുന്ന വിദ്യാര്‍ഥിനികളുടെ വലിയൊരു നിരയെ നമുക്കവിടെ കാണാന്‍ കഴിയും. പഠനത്തിന്റെയും കരിയറിന്റെയും പുതിയ മേഖലകളിലേക്ക്‌ കടന്നു ചെല്ലാനുള്ള തന്റേടം അവരിന്ന്‌ ആര്‍ജിച്ചിരിക്കുന്നു. കോളേജുകളിലെയും യൂനിവേഴ്‌സിറ്റികളിലെയും സംവാദവേദികളിലും യൂനിയന്‍ തെരഞ്ഞെടുപ്പുകളിലും അവര്‍ അവരുടെ സാന്നിധ്യം ശക്തമായി അറിയിച്ചുകൊണ്ടിരിക്കുന്നു. കാര്യങ്ങള്‍ അങ്ങനെയിരിക്കെ, മതേതര ബുദ്ധിജീവികളുടെയും വിഷയ ദാരിദ്ര്യം അനുഭവിക്കുന്ന മൗലവിമാരുടെയും പ്രയോഗങ്ങള്‍ കടമെടുത്ത്‌ നാം ഇനിയും നമ്മുടെ ചെറുപ്പക്കാരെ ഭര്‍ത്സിക്കേണ്ടതുണ്ടോ?
 
മുസ്‌ലിം ചെറുപ്പക്കാര്‍ സമ്പൂര്‍ണമായും ശരിയാണെന്നും വൃദ്ധന്മാരെല്ലാം മാറിനില്‍ക്കണമെന്നുമല്ല പറയുന്നത്‌. കാര്യങ്ങളെ വസ്‌തുനിഷ്‌ഠമായും യാഥാര്‍ഥ്യ ബോധത്തോടെയും മനസ്സിലാക്കാന്‍ കഴിയണം. ക്ലീഷേകള്‍ക്കും യാഥാസ്ഥിക മനോഭാവങ്ങള്‍ക്കും അവധി നല്‍കാന്‍ ശീലിക്കണം. അല്ലെങ്കില്‍ പുതിയ തലമുറയുമായുള്ള കണക്‌ഷന്‍ `പരിധിക്ക്‌ പുറത്താവു'കയോ അല്ലെങ്കില്‍ `ഇപ്പോള്‍ പ്രതികരിക്കുന്നില്ല' എന്ന അവസ്ഥയിലെത്തുകയോ ചെയ്യും. സമുദായ നേതാക്കളും ബുദ്ധിജീവികളും പുലര്‍ത്തേണ്ട വലിയൊരു ജാഗ്രതയാണിത്‌. ആശയപരവും സൈദ്ധാന്തികവും സംഘടനാപരവുമൊക്കെയായ വൈവിധ്യങ്ങള്‍ നിറഞ്ഞ പ്രവണതകളെ സ്വീകരിക്കാന്‍ കഴിയുന്ന ഒരു ആന്റിന മുസ്‌ലിം യുവത ഉയര്‍ത്തിവെച്ചിട്ടുണ്ട്‌. ആ ആന്റിനയില്‍ പതിയുന്ന സിഗ്നലുകളെ മനസ്സിലാക്കാന്‍ സമുദായത്തിലെ എല്ലാവര്‍ക്കും കഴിയണം. വ്യക്തിപരമായ അഭിരുചികളുടെ രംഗത്ത്‌ പോലും ഇത്തരം വിഷയങ്ങള്‍ പ്രധാനമാണ്‌. ഇപ്പോള്‍ തന്നെ, വിദ്യാസമ്പന്നരായ മക്കള്‍-ആണ്‍കുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളും- വിവാഹ കാര്യത്തില്‍ പോലും സ്വയം തെരഞ്ഞെടുപ്പുകള്‍ നടത്തുന്നു. ഈ തെരഞ്ഞെടുപ്പുകളെല്ലാം ദീനീ വിരുദ്ധമാണെന്നും കൗമാര ചാപല്യങ്ങളാണെന്നും കോളേജ്‌ പ്രണയങ്ങളാണെന്നും പറഞ്ഞ്‌ ഒറ്റയടിക്ക്‌ തള്ളിക്കളയാന്‍ കഴിയില്ല.
 
മുസ്‌ലിം ചെറുപ്പക്കാരുമായി സംവദിക്കാനും അവരെ മനസ്സിലാക്കാനുമുള്ള ശേഷി മതേതര ഉപരി വര്‍ഗം നേടിയെടുത്തിട്ടില്ല എന്നത്‌ സത്യമാണ്‌. യൂറോപ്യന്‍ നവോത്ഥാനത്തെ തുടര്‍ന്ന്‌ ഉദയം ചെയ്‌ത സാന്ദര്‍ഭികവും ചരിത്രപരവുമായ സിദ്ധാന്തങ്ങളെയും കാഴ്‌ചപ്പാടുകളെയും നിത്യഹരിത ദൈവിക സത്യങ്ങളായി മനസ്സിലാക്കി പൂജിച്ച്‌ പൂവിട്ട്‌ കാലം കഴിക്കുന്ന അവരില്‍ നിന്ന്‌ അങ്ങനെയൊന്ന്‌ പ്രതീക്ഷിക്കുന്നതും വിഡ്‌ഢിത്തമാണ്‌. തഹ്‌രീര്‍ സ്‌ക്വയറില്‍ പരുത്തിമില്‍ തൊഴിലാളികള്‍ ധാരാളം വന്നിരുന്നുവെന്നതിനാല്‍ ഈജിപ്‌തില്‍ നടന്നത്‌ വര്‍ഗ സമരമാണ്‌ എന്ന്‌ വിശകലനം ചെയ്യാന്‍ മാത്രം വീരന്മാരാണവര്‍. അവരെ വിട്ടേക്കുക. പക്ഷേ, മുസ്‌ലിം ഉലമയും സംഘടനാ നേതൃത്വങ്ങളും അവരിലെ ചെറുപ്പക്കാരെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അത്‌ വലിയ ദുരന്തമായിരിക്കും. മുസ്‌ലിം രക്ഷിതാവ്‌ തന്റെ മകനെ/മകളെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നത്‌ പോലെയുള്ള ദുരന്തം. മുസ്‌ലിം സമുദായത്തിന്റെ യൂത്ത്‌ കള്‍ച്ചര്‍-അതിലെ ഏറ്റവും പ്രാമുഖ്യമുള്ള പ്രവണതയെന്ത്‌ എന്ന്‌ മനസ്സിലാക്കാന്‍ ഉലമക്കോ രക്ഷിതാക്കള്‍ക്കോ സമുദായ നേതൃത്വത്തിനോ സാധിച്ചിട്ടില്ല എന്നതാണ്‌ സത്യം. അങ്ങനെ സാധിക്കാത്തത്‌ കൊണ്ടാണ്‌ ഫേസ്‌ബുക്കിന്‌ മുന്നിലിരിക്കുന്ന പയ്യന്മാര്‍ ഒരു വിപ്ലവം കൊണ്ടുവരും എന്ന്‌ കാലേക്കൂട്ടി കാണാന്‍ ആര്‍ക്കും കഴിയാതിരുന്നത്‌. അത്‌ കൊണ്ടാണ്‌ നമ്മള്‍ പിന്നെയും പിന്നെയും ഏതോ പഴംപാട്ടിന്റെ വരികള്‍ ഉരുവിട്ടുരുവിട്ട്‌ ചെറുപ്പക്കാരെ കുറ്റപ്പെടുത്തുന്നതില്‍ സാഫല്യം കണ്ടെത്തുന്നത്‌.
 
ലോകത്തിന്റെ പല ഭാഗത്തും ചെറുപ്പക്കാര്‍, നേരത്തെ പറഞ്ഞതു പോലെ, ആധുനിക വിവര/സാങ്കേതിക വിദ്യയുടെയും ലഹരിയുടെയും അടിമകളായി രാഷ്‌ട്രീയ ഉദ്‌ബുദ്ധതയും മതബോധവും സാമൂഹിക ബോധവും ലക്ഷ്യബോധവുമെല്ലാം നഷ്‌ടപ്പെട്ട്‌ നിശ്‌ചേഷ്‌ടരായിക്കൊണ്ടിരിക്കെയാണ്‌ മുസ്‌ലിം യുവത പൊതുവെ വ്യത്യസ്‌തമായി വഴിവെട്ടുന്നതെന്ന്‌ നാം മനസ്സിലാക്കണം. താരതമ്യേന അവരാണ്‌ രാഷ്‌ട്രീയ പ്രബുദ്ധതയും മതബോധവും കൂടുതലുള്ളവര്‍. ലഹരി, ആത്മഹത്യ, നിരാശബാധ എന്നിവയില്‍ താരതമ്യേന അവര്‍ പിന്നില്‍ നില്‍ക്കുന്നു. അപവാദമായി വരുന്ന സംഭവങ്ങളെ സാമാന്യവത്‌കരിച്ച്‌ നാമെത്ര സദാചാര ടിയര്‍ഗ്യാസ്‌ പൊട്ടിച്ചാലും ഇത്‌ യാഥാര്‍ഥ്യമായി നിലനില്‍ക്കുന്നുണ്ട്‌. വീഡിയോ ഗെയിമുകള്‍ക്ക്‌ മുന്നിലിരുന്ന്‌ സമയവും അധ്വാനവും ആയുസ്സും കളയുന്ന അമേരിക്കയിലെ ചെറുപ്പക്കാരോട്‌ മൂന്നാം ലോകത്തെ ചെറുപ്പക്കാരെ കണ്ടു പഠിക്കാന്‍ ബറാക്‌ ഒബാമ ആഹ്വാനം ചെയ്‌തതില്‍ നിന്ന്‌ ഇത്‌ നമുക്ക്‌ മനസ്സിലാക്കാവുന്നതാണ്‌.
 
ഈയിടെ വായിച്ച ഒരു ലേഖനവും പുസ്‌തകവും വായനക്കാരുമായി പങ്ക്‌ വെച്ച്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കാം. 'Facebook and modern technology are killing churches' എന്ന തലക്കെട്ടില്‍ ബ്രെറ്റ്‌ മൈക്കല്‍ ഡൈക്‌സ്‌ ഈയിടെ യാഹൂ ന്യൂസില്‍ എഴുതിയ ലേഖനമാണ്‌ ഒന്നാമത്തേത്‌. യൂറോപ്പിലും അമേരിക്കയിലും ചര്‍ച്ച്‌ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം-വിശേഷിച്ച്‌ ചെറുപ്പക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു കൊണ്ടിരിക്കുന്നതിനെക്കുറിച്ചും അതില്‍ ഫേസ്‌ബുക്ക്‌ പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെക്കുറിച്ചുമാണ്‌ ലേഖനം. അബിലീന്‍ (Abilene) ക്രിസ്‌ത്യന്‍ യൂനിവേഴ്‌സിറ്റിയിലെ എക്‌സ്‌പിരിമെന്റല്‍ സൈക്കോളജിസ്റ്റ്‌ റിച്ചാര്‍ഡ്‌ ബെക്കിന്റെ പഠനങ്ങളെ ഉപജീവിച്ചാണ്‌ മൈക്കല്‍ ഡൈക്‌സ്‌ ഈ ലേഖനം തയാറാക്കിയിരിക്കുന്നത്‌. ബെക്ക്‌ തന്റെ ബ്ലോഗില്‍ എഴുതിയ How Facebook Killed the Church എന്ന ലേഖനത്തില്‍ സമര്‍പ്പിച്ച കണക്കുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ മൈക്കല്‍ ഡൈക്‌സിന്റെ റിപ്പോര്‍ട്ട്‌. രാഷ്‌ട്രീയ പ്രബുദ്ധതയില്‍ നിന്ന്‌ മാത്രമല്ല മതപ്രബുദ്ധതയില്‍ നിന്നും പശ്ചാത്യ ചെറുപ്പക്കാരെ ഐ.ടിയും അനുബന്ധ സംവിധാനങ്ങളും അകറ്റുകയാണ്‌ ചെയ്‌തെന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌.
 
ഗാരി ആര്‍ ബന്റ്‌ (Gary R Buntt) എഴുതിയ iMuslims; Rewriting the House of Islam എന്ന പുസ്‌തകം (പ്രസാധനം, അദര്‍ പ്രസ്‌, ക്വലാലമ്പൂര്‍, 360 പേജ്‌) ഇതിനോട്‌ ചേര്‍ത്തു വായിക്കേണ്ടതാണ്‌. വിവര സാങ്കേതിക വിദ്യയോട്‌ മുസ്‌ലിം സമുദായം എങ്ങനെ പ്രതികരിച്ചു, അവര്‍ അതിനെ എവ്വിധം ഉപയോഗപ്പെടുത്തുന്നു, സൈബര്‍ ലോകത്തെ ഇസ്‌ലാമിക പ്രതിനിധാനം എന്താണ്‌ എന്നൊക്കെ വിശദമാക്കുന്ന ശ്രദ്ധേയമായ പഠനമാണിത്‌. ഇസ്‌ലാമിന്റെ `സൈബര്‍ പരിസ്ഥിതി' എന്ന പരികല്‍പനയെ സൃഷ്‌ടിച്ച്‌ അതിന്റെ വൈവിധ്യമാര്‍ന്ന വശങ്ങളെ പരിശോധിക്കുകയാണ്‌ ഗ്രന്ഥകര്‍ത്താവ്‌. മുസ്‌ലിംകള്‍ നടത്തുന്നതും ഇസ്‌ലാമുമായി ബന്ധപ്പെട്ടതുമായ വിവിധ വെബ്‌സൈറ്റുകള്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍, പോര്‍ട്ടലുകള്‍, വീഡിയോ ഷെയറിംഗ്‌ പോര്‍ട്ടലുകള്‍, ഇസ്‌ലാമിക്‌ ബ്ലോഗോസ്‌ഫിയര്‍ എന്നിവയെ സൂക്ഷ്‌മമവും വിശദവുമായ പഠനങ്ങള്‍ക്ക്‌ വിധേയമാക്കാന്‍ ലേഖകന്‌ കഴിഞ്ഞിട്ടുണ്ട്‌. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ `സോഴ്‌സ്‌ കോഡ്‌' പോളിച്ചെഴുതി എന്നുള്ളതാണ്‌ `ഡിജിറ്റല്‍ ഇസ്‌ലാം' നടത്തിയ ഏറ്റവും വലിയ വിപ്ലവം. ഇസ്‌ലാമിക വിജ്ഞാനീയത്തിന്റെ കുത്തകാവകാശികളായ പണ്ഡിതന്മാരുടെ അധികാരത്തില്‍ വലിയ പ്രഹരമേല്‍പിക്കാന്‍ അതിന്‌ കഴിഞ്ഞു. ഇസ്‌ലാമിക വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ ശ്രേണീവ്യവസ്ഥയില്‍ അടിമേല്‍ ഉലച്ചിലുണ്ടാക്കാന്‍ സൈബര്‍ ഇസ്‌ലാമിന്‌ കഴിഞ്ഞിട്ടുണ്ട്‌. എല്ലാറ്റിലുമുപരി, മുസ്‌ലിം ചെറുപ്പക്കാരുടെ സുപ്രധാനമായൊരു പ്രവര്‍ത്തന മേഖലയായി ഇത്‌ വളര്‍ന്നിരിക്കുന്നു. ബ്രൈറ്റ്‌ മൈക്കല്‍ ഡൈക്‌സ്‌ ക്രിസ്‌ത്യന്‍ ചെറുപ്പക്കാരുടെ കാര്യത്തില്‍ സംഭവിച്ചതായി വിലയിരുത്തിയത്‌ പോലെ, ആധുനിക വിവര സാങ്കേതിക വിദ്യ, മുസ്‌ലിം ചെറുപ്പക്കാരെ മതത്തില്‍ നിന്ന്‌ അകറ്റുകയല്ല, മറിച്ച്‌ മതത്തില്‍ കൂടുതല്‍ ശക്തമായും ആത്മവിശ്വാസത്തോടെയും ഇടപെടുന്നവരായി മാറ്റുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. അതിനാല്‍ ഇനിയും നമ്മള്‍ പഴങ്കഥകള്‍ പറഞ്ഞ്‌ അവരെ വിരട്ടാതിരിക്കുന്നതല്ലേ നല്ലത്‌.
 
cdawud@gmail.com

2011 ജൂലൈ 9, ശനിയാഴ്‌ച

നീല്കണ്ടന്‍ നമ്പൂതിരിക്ക് സലഫി സല്യൂട്ട്

 ഒരു കാലത്ത് ദീന്‍ ദുന്യാവിനെ കൈയൊഴിഞ്ഞെങ്കിലും ഇന്ന് സ്തിഥി മാറി വരികയാണ്; ജമാഅത്തെ ഇസ്ലാമിയും, അതിന്‍റെ പോഷകങ്ങളെയും നീലകണ്ടനെയും, മയിലമ്മയെയും ചേര്‍ത്ത് ഏറെ പരിഹസിച്ചവര്‍ ചാണിനു   ചാണായും മുഴത്തിന് മുഴമായും അതെ മാളങ്ങളിലൂടെ വരുന്നതാണ് നാം കാണുന്നത്!   


മുജാഹിദുകള്‍ പരിസ്തിതി കാമ്പയിന്‍ നടത്തുന്നു, അതേ സാക്ഷാല്‍ നീലകണ്ടന്‍ നമ്പൂതിരി പ്രസഗിക്കുന്നു... എന്തൊക്കെയാണ് നാം ഈ കേള്‍കുന്നത്. മൈലമ്മ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അവരും എത്തുമായിരുന്നു.  ഉഗ്രന്‍ പ്രസംഗങ്ങള്‍...


[പരിസ്ഥിതി സൌഹൃദ ജീവിത ശൈലി വിശ്വാസത്തിന്‍റെ പൂര്‍ത്തീകരണമായ കര്‍മ്മങ്ങളില്‍ പെട്ടതാനെന്നും പ്രകൃതിയോടിണങ്ങിയ അത്തരം ജീവിതമാണ് മനസ്സമാധാനത്തിലേക്ക് നയിക്കുക എന്നും പരിസ്ഥിതി സംരക്ഷണ കാംബയിനില്‍ മുഖ്യ പ്രഭാഷകന്‍!!!)


ജമാഅത്തെ ഇസ്ലാമിയില്‍ നിന്നും ഇവര്‍ പലതും പഠിച്ച് പയറ്റിയപോലെ ജമാഅത്തെ ഇസ്ലാമി കുട്ടികളില്‍ നിന്ന് പോലും ഇപ്പോള്‍ ഇവര്‍ പലതും പഠിക്കുന്നു..   സോളിടാരിറ്റി ഇവരെ എല്ലാം പഠിപ്പിച്ചു.. നല്ല കാര്യം തന്നെ.

2011 ജൂലൈ 6, ബുധനാഴ്‌ച

കലയുടെയും സാഹിത്യത്തിന്റെയും ജമാഅത്ത് കാഴ്ചകള്‍ !

ഇബ്രാഹിം ബേവിഞ്ച
 
കേരളത്തിലെ ഇതര ഇസ്ലാമിക പ്രസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജമാഅത്തെ ഇസ്ലാമി കേരള ഘടകം സാഹിത്യകലാരംഗങ്ങളില്‍ അതുല്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളതായി മനസ്സിലാക്കാനാവും. ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ്, പ്രബോധനം, ബോധനം, വനിതാ മാസികയായ ആരാമം, കുട്ടികളുടെ മലര്‍വാടി, യുവജന വിഭാഗം മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന യുവസരണി ഇവയൊക്കെ ഇതര മതപ്രസ്ഥാനങ്ങള്‍ക്ക് മാതൃക തന്നെയായിരുന്നു. പിന്നീട് രൂപവത്കരിക്കപ്പെട്ട എസ്.ഐ.ഒവിന്റെ സംവേദന വേദി മുസ്ലിംകള്‍ക്കിടയില്‍ ഒരു ധീര നൂതന ലോകം തന്നെ സൃഷ്ടിക്കാനുള്ള പ്രവണതകള്‍ പ്രകടിപ്പിച്ചു. ഇസ്ലാമിനെക്കുറിച്ച് മുസ്ലിംകള്‍ക്ക് തന്നെയും ഇസ്ലാമേതരര്‍ക്ക് പൊതുവായും ഉണ്ടായിരുന്ന തെറ്റിദ്ധാരണകളുടെ പെരുംകറയെ തുടച്ചുമാറ്റാന്‍ സാധിച്ചുവെന്നത് സത്യം തന്നെയാണ്. ജമാഅത്തിന്റെയും അനുബന്ധ സംഘടനകളുടെയും സജീവ പ്രവര്‍ത്തനങ്ങള്‍ ദശകങ്ങളായി നടന്നു വന്നിരുന്നില്ലെങ്കില്‍ കേരള മുസ്ലിംകളുടെ ഇടയിലുണ്ടായിട്ടുള്ള പ്രബുദ്ധത നന്നേ കുറഞ്ഞു പോകുമായിരുന്നു. മൌലാനാ മൌദൂദി സാഹിബിന്റെ ഇസ്ലാമിക ദര്‍ശനങ്ങളിലെ നവീനബോധം ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായെങ്കിലും ഇതര ഇസ്ലാമിക പ്രസ്ഥാനങ്ങളില്‍ പോലും അത് പരോക്ഷമായ സ്വാധീനം ചെലുത്തുകയുണ്ടായി.
 
ഈ തിരിച്ചറിവില്‍ നിന്നുകൊണ്ടാണ് ഐ.പി.എച്ച് പ്രസാധനം ചെയ്ത ഇസ്ലാമിക സാഹിത്യം മലയാളത്തില്‍ എന്ന എന്റെ പുസ്തകത്തിന്റെ മുന്‍ പേജുകളിലൊന്നില്‍ (പൂര്‍വവിചാരത്തില്‍) വായനയിലും ചിന്തയിലുമുള്ള ഒരു മുറിച്ചുകടക്കലിന് വഴിയൊരുക്കിയ പ്രസ്ഥാനമായി ഐ.പി.എച്ചിനെ വിശേഷിപ്പിച്ചത്. ചിന്തയുടെ പുതുരീതികള്‍ അവതരിപ്പിക്കുന്ന ഏത് പ്രസ്ഥാനത്തിനും എല്ലാ കാലത്തും കല്ലുകളും മുള്ളുകളും ഏല്‍ക്കേണ്ടി വരിക സ്വാഭാവികമാണ്. 'ഇസ്ലാമിക സാഹിത്യം മലയാളത്തില്‍' എന്ന പുസ്തകത്തിന്റെ മുഖക്കുറിപ്പില്‍ പ്രസാധകര്‍ എഴുതിയ ചില വാക്യങ്ങള്‍ ഉദ്ധരിക്കട്ടെ. "അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മലയാളത്തിലെ ഇസ്ലാമിക സാഹിത്യശാഖ ഇന്ന് പുഷ്കലമാണ്. കഴിഞ്ഞ അരനൂറ്റാണ്ടിനിടക്ക് ഈ രംഗത്തുണ്ടായ വളര്‍ച്ച ആശാവഹവും അത്ഭുതകരവുമാണ്. എന്നാല്‍ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ വേണ്ടത്ര നിരൂപണ വിധേയമാകാറില്ല. മലയാളത്തിലെ ഇസ്ലാമിക സാഹിത്യശാഖയെ നിരൂപണം നടത്തുന്ന ഒരൊറ്റ കൃതിപോലുമില്ല. ഈ വിടവ് നികത്താനുള്ള എളിയ ശ്രമത്തിന്റെ ഭാഗമാണ് ഈ ലഘുഗ്രന്ഥം. ഇസ്ലാമിക സാഹിത്യ നിരൂപണ രംഗത്തെ പ്രഥമ സംരംഭമാണിത്.'' ഒരു കാലഘട്ടത്തില്‍ മലയാളത്തെയും ഇംഗ്ളീഷിനെയും നിരാകരിച്ച മുസ്ലിംകളിലെ വിവിധ വിഭാഗങ്ങള്‍ക്കു പോലും ഏറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും അനേകമനേകം ആനുകാലികങ്ങള്‍ പ്രസാധനം ചെയ്യാനും പ്രചോദനമായത് ജമാഅത്തിന്റെയും പ്രബോധനത്തിന്റെയും ഐ.പി.എച്ചിന്റെയും പിറവിയാണ്.
 
തൃശൂരിലെ ആമിനാ ബുക്സ്റാളില്‍നിന്ന് ഐ.പി.എച്ചിലേക്കും യുവതയിലേക്കും അദര്‍ബുക്സിലേക്കും ഒരു ഗ്രാഫ് വരച്ചാല്‍ വളര്‍ച്ചയുടെ മികവുറ്റതും തെളിഞ്ഞതുമായ ഒരു ചിത്രം ലഭ്യമാവും.
 
വാരികാ മാസികാദികളിലൂടെയും മഹദ് വ്യക്തികളിലൂടെയും വിവിധ പ്രസ്ഥാനങ്ങളിലൂടെയും ഇസ്ലാമിക സാഹിത്യം രൂപംകൊണ്ടപ്പോള്‍ ഇസ്ലാം മതത്തെ വിശ്വാസവും ജീവിതവുമായി അംഗീകരിച്ചവര്‍ക്ക് പഠിക്കാനും പഠിപ്പിക്കാനും മനസംസ്കരണമുണ്ടാക്കാനും പറ്റിയ രീതിയില്‍ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ പ്രകാശിതമായി. കേരളത്തിലെ മുസ്ലിം മനസ്സുകളില്‍ ഈ ഗ്രന്ഥങ്ങള്‍ ചെലുത്തിയിട്ടുള്ള സ്വാധീനം നല്ലൊരു പഠന വിഷയം തന്നെയാണ്. അതേസമയം ഇസ്ലാമിന്റെ ചെലവില്‍ കഥകളും കെട്ടുകഥകളും വലിച്ചുനീട്ടിയ കഥകളും വൃത്തികെട്ട ചരിത്രവും ആശയങ്ങളും ചിന്താധാരകളുമായി ഏറെ പുസ്തകങ്ങള്‍ പിറവികൊള്ളുകയും അവ മുസ്ലിം മനസ്സുകളെ യാഥാസ്ഥിതികത്വത്തില്‍ തളച്ചിടുകയും ചെയ്തുവെന്നതും നേരാണ്. എന്നാല്‍ ഐ.പി.എച്ചും യുവതയും അദര്‍ബുക്സും, മാറ്റത്തിന്റെ അടങ്ങാ തിരയായി നിലകൊണ്ട ചില ഒറ്റപ്പെട്ട പ്രസാധനാലയങ്ങളും പരമ്പരാഗത ചിന്താധാരകളെ സമൂലമാറ്റത്തിന് വിധേയമാക്കി. ഇസ്ലാമിനെതിരായ വാദഗതികളെ യുക്തിപൂര്‍വം ചെറുക്കാനും കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് തനിമയാര്‍ന്ന ഇസ്ലാമിക ജീവിതം കെട്ടിപ്പടുക്കാനും വിജ്ഞാനത്തിന്റെയും, ജ്ഞാനത്തിന്റെയും അഭാവത്തില്‍ മതത്തിനെതിരായ കടുത്ത വിമര്‍ശനങ്ങളെപ്പോലും നേരിടാനാവാതെ അധമ മനസ്ഥിതിയില്‍ പെട്ടുപോയവര്‍ക്ക് ഇസ്ലാമിക ദര്‍ശനങ്ങളുടെ സൂര്യശോഭ തുറന്നുകാട്ടാനും കെട്ടിലും മട്ടിലും പുതുമയോടെ രൂപം കൊണ്ട ഈ പുസ്തകങ്ങള്‍ സഹായകമായി. ഒരു മാതൃകാ സമൂഹത്തെ സൃഷ്ടിക്കാന്‍ മതത്തെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന പ്രധാനവിഷയം വിജ്ഞാന വിസ്ഫോടനങ്ങള്‍ നടക്കുന്ന ഇക്കാലത്ത് ചിന്തിച്ച് പ്രവര്‍ത്തിച്ച മൌലാനാ മൌദൂദിയെ ആഴത്തില്‍ പഠിച്ച് വിമര്‍ശിക്കുന്നതിന് പകരം ഒരു വിഭാഗത്തിന്റെ വക്താവായി മുദ്രകുത്തി അകറ്റി നിര്‍ത്തിയവര്‍ ചെയ്തത് അപരാധം തന്നെയാണ്. ഒരു ക്രിയാത്മക വിമര്‍ശനം ഈ രംഗത്ത് നടന്നില്ലെന്നതും ജമാഅത്തിന്റെ നിലപാടുകളില്‍ ചില സമയങ്ങളില്‍ വിള്ളലുകളുണ്ടായതും അത് ജമാഅത്തനുകൂലികളില്‍പോലും ശങ്കയും ആശങ്കയുമുണ്ടാക്കിയതും നേരാണ്. ഒരുകാര്യം തീര്‍ച്ച, ഐ.പി.എച്ച് പുറത്തിറക്കിയ പുസ്തകങ്ങള്‍ കൈയിലും നെഞ്ചിലും പിടിച്ച് ഒരു ഇന്‍ഫീരിയോരിറ്റിയുമില്ലാതെ നിലകൊള്ളാന്‍ ജമാഅത്ത് പ്രകാശിപ്പിച്ച പുസ്തകങ്ങള്‍ പര്യാപ്തമായി. അവരുടെ നേതാക്കളുടെ പ്രസംഗങ്ങള്‍ സഹായകമായി. എപ്പോഴും എല്ലാ കാര്യങ്ങളിലും അതീവ നിഷ്ഠയോടെ നീങ്ങാന്‍ കഴിഞ്ഞിരുന്നു. ഇവരില്‍ ചിലര്‍ക്ക് അവരുടെ ഇടയില്‍ തന്നെ ചില ജീര്‍ണതകള്‍ പടരുന്നത് കാണാനുള്ള കണ്ണുകളില്ലാതെ പോയി. എന്നിട്ടും മുജാഹിദ് പ്രസ്ഥാനം രണ്ടായത് പോലെ രണ്ടാകാതിരിക്കാന്‍ കടുത്ത ശ്രമങ്ങള്‍കൊണ്ട് ജമാഅത്തുകാര്‍ക്ക് സാധിച്ചത് നല്ല കാര്യം തന്നെ.
 
സാഹിത്യരംഗത്ത് പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട ഐ.പി.എച്ചിന്റെ വക്താക്കള്‍ക്ക് മാത്രമല്ല, ഇമ്മാതിരി ആവേശത്തോടെ തന്നെ മതപ്രവര്‍ത്തനങ്ങള്‍ക്കായി മുമ്പോട്ട് വന്ന മുസ്ലിം വിഭാഗങ്ങള്‍ക്കും ഇസ്ലാമിക ദര്‍ശനത്തെക്കുറിച്ച മൌലിക ചിന്തകള്‍ രേഖപ്പെടുത്തേണ്ട പുസ്തകങ്ങള്‍ സൃഷ്ടിക്കാനായില്ല. പ്രസിദ്ധീകൃതമാകുന്ന കൃതികളില്‍ മൌലികത അവകാശപ്പെടുന്നവയായി കാണുന്നത് വിവര്‍ത്തന കൃതികള്‍ മാത്രമാണ്. ജ്ഞാന-വിജ്ഞാനങ്ങളുടെ മേഖലയില്‍ പുതുപുതുവഴികള്‍ വെട്ടിയിട്ടും സ്വന്തം ശബ്ദം വേറിട്ട് കേള്‍പ്പിക്കുന്ന കൃതികള്‍ വായിക്കാന്‍ ഒന്നുകില്‍ വിദേശ ഭാഷകളിലേക്ക് അല്ലെങ്കില്‍ ഉര്‍ദുവിലേക്ക് പോകണമെന്ന അവസ്ഥ എന്തേ മാറ്റാനാവുന്നില്ല? ഇത് രണ്ടും ചെയ്യാനാവാത്തവര്‍ക്ക് വിവര്‍ത്തനങ്ങള്‍ തന്നെ ശരണം.
 
ഐ.പി.എച്ച് നല്ലനല്ല വിവര്‍ത്തനകൃതികള്‍ പ്രസിദ്ധീകരിച്ചു എന്നത് നേര് തന്നെ. ആധുനിക ഭൌതിക സമൂഹങ്ങള്‍ സൃഷ്ടിച്ച മൂല്യങ്ങളും ഇസ്ലാമിക മൂല്യങ്ങളും എത്രത്തോളം യോജിക്കുമെന്നും വിയോജിക്കുമെന്നും വ്യക്തമാക്കുന്ന കൃതികള്‍ എഴുതാന്‍ മലയാളി മുസ്ലിം ബുദ്ധിജീവികള്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. സ്വതന്ത്ര ചിന്തകനായ മുസ്ലിം ബുദ്ധിജീവിക്ക് നില്‍ക്കാന്‍ ഇവിടെ ഇടമില്ല. അയാളെ ഒറ്റപ്പെടുത്തുക, അവഗണിക്കുക എന്ന രീതിയും കാണാറുണ്ട്. ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുന്ന പ്രവണത  മത സംഘടനകളെ സ്വാധീനിക്കുന്നതും കാണാനുണ്ട്. സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു നിലപാടിലൂടെ ഇസ്ലാമിനെ കൊള്ളാനും തള്ളാനും പ്രേരണ നല്‍കുന്ന മൌലിക കൃതികള്‍ എന്തേ പ്രസാധനം ചെയ്യപ്പെടുന്നില്ല?
 
ജമാഅത്തിനെക്കുറിച്ച് ഒരുകാര്യം തീര്‍ച്ചയായും പറയാനാവും. ഇസ്ലാമിനെയും മുസ്ലിം ജീവിതത്തെയും കഠിനാല്‍ കഠിനമായി വിമര്‍ശിച്ച മുസ്ലിം -മുസ്ലിമേതര എഴുത്തുകാരെ തങ്ങളുടെ പ്ളാറ്റ്ഫോമിലേക്ക് സ്നേഹപൂര്‍വം ക്ഷണിച്ചുകൊണ്ടുവരാനുള്ള ധീരതയും ഉദാരതയും കാണിച്ച പ്രസ്ഥാനം ജമാഅത്താണ്. ചിലരെ ചിലപ്പോള്‍ തമസ്കരിച്ചുവെന്നതേ കുഴപ്പമുള്ളൂ. ഭാഷാശുഷ്കതയും അച്ചടിയുടെ അപരിഷ്കൃതത്വവും ആവിഷ്കാര രീതിയുടെ പഴമയും കെട്ടിന്റെയും മട്ടിന്റെയും പുരാതനത്വവും ഒഴിവാക്കി പുതിയ പുസ്തകങ്ങള്‍ മതരംഗത്ത് പുറത്തിറക്കാം എന്ന് മാലോകരെ ആദ്യം ബോധ്യപ്പെടുത്തിയത് ഐ.പി.എച്ച് തന്നെ. ബഷീര്‍ എഴുത്തിന്റെ അറകള്‍ എന്ന പുസ്തകത്തില്‍ വിശുദ്ധിയിലേക്കുള്ള ആരോഹണം എന്ന ലേഖനത്തില്‍ വി.എ കബീര്‍ എഴുതുന്നു: "കുട്ടികളുടെ മതപഠനത്തിനു ബഷീര്‍ വീട്ടില്‍ പ്രത്യേകം ട്യൂഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. പഠിപ്പിക്കുന്ന വിഷയങ്ങള്‍ ബഷീറും ശ്രദ്ധിക്കാറുണ്ടായിരുന്നു. പ്രവാചകന്റെ പോരിശകളെക്കുറിച്ച തെളിഞ്ഞ യുക്തിബോധത്തിന് നിരക്കാത്ത വിഷയങ്ങള്‍ പഠിപ്പിക്കുന്നത് കണ്ടപ്പോള്‍ ബഷീര്‍ പ്രസ്തുത അധ്യാപകനോട് പറഞ്ഞത്രെ: കോഴിക്കോട് മസ്ജിദ് ബസാറിലെ ഐ.പി.എച്ചില്‍ മലയാളത്തിലുള്ള മതപാഠപുസ്തകങ്ങള്‍ കിട്ടും. അത് വാങ്ങി പഠിപ്പിക്കുക.'' ബഷീറില്‍നിന്ന് ഇത്തരം ഒരു സര്‍ട്ടിഫിക്കറ്റ് വാക്കുകൊണ്ടെങ്കിലുമായി ഐ.പി.എച്ചിന് കിട്ടിയിട്ടുണ്ടെങ്കില്‍ അത് ഐ.പി.എച്ച് ഒരുക്കിയ പുസ്തകത്തിന്റെ മേന്മയെ അടയാളപ്പെടുത്തുന്നത് തന്നെയാണ്. വക്കം അബ്ദുല്‍ഖാദര്‍ രചിച്ച മനുഷ്യന്‍ എന്ന പുസ്തകത്തിന്റെ ഒരു ഭാഗം പ്രസിദ്ധീകരിപ്പിക്കാനായി ബഷീര്‍ ചെന്നതു ഐ.പി.എച്ചിലേക്കായിരുന്നുവെന്നതും ബഷീര്‍ ഈ പുസ്തകശാലക്ക് നല്‍കിയിരുന്ന പ്രാധാന്യത്തെ ചൂണ്ടിക്കാട്ടുന്നു.
 
മതമീമാംസയും മൌലികകൃതികളുടെ വിവര്‍ത്തനങ്ങളും അടങ്ങുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതോടൊപ്പം സര്‍ഗാത്മക സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനും മുമ്പോട്ട് വന്നത് ഐ.പി.എച്ച് തന്നെയാണ്. പക്ഷേ, ആ മേഖലയില്‍ അവര്‍ക്ക് വിജയിക്കാന്‍ കഴിയാതെ പോയത് പ്രസാധകരുടെ കുറ്റം കൊണ്ടല്ല, എഴുത്തുകാരുടെ പിഴവ് കൊണ്ടുമല്ല. മറിച്ച് ഐ.പി.എച്ച് വായനക്കാരുടെ മാനസിക പരിമിതികള്‍ കൊണ്ടുതന്നെയാണ്. സാഹിത്യരംഗത്ത് ഇത്രയൊക്കെ പ്രവര്‍ത്തിച്ചിട്ടും ജമാഅത്തിന്റെ വായനക്കാര്‍ക്ക് സംവേദനശക്തി നേടാന്‍ ആയിട്ടില്ലെന്നല്ലേ ഇക്കാര്യം വ്യക്തമാക്കുന്നത്? ഇത് മുസ്ലിം സമൂഹം മാത്രമല്ല പൊതുസമൂഹം പോലും നേരിടുന്ന പ്രശ്നം തന്നെയാണെന്ന കാര്യവും ഓര്‍മിക്കാവുന്നതാണ്. ഇപ്പോള്‍ നല്ല വായനക്കാരുടെ ഒരു നിരതന്നെ മുസ്ലിം സമൂഹത്തിലുണ്ട്. മലയാളത്തിലെ ഏറ്റവും നല്ല വായനക്കാര്‍ വായിക്കുന്നതിന് മുമ്പേ പുറത്തുനിന്നുള്ള പുസ്തകങ്ങള്‍ കണ്ടെത്തി വരുത്തി വായിക്കുന്നവര്‍ മുസ്ലിം സമൂഹത്തിലുണ്ടായിട്ടുണ്ടെന്ന് എഴുതിയത് സിവിക് ചന്ദ്രനാണെന്നാണ് എന്റെ ഓര്‍മ. എന്നിട്ടുമെന്തേ പി.ടി അബ്ദുര്‍റഹ്മാന്‍ ബിലാലിനെക്കുറിച്ചെഴുതിയ 'കറുത്ത മുത്ത്' എന്ന പുസ്തകവും ഇഖ്ബാല്‍ കവിതയുടെ വിവര്‍ത്തനവും വേണ്ടത്ര വായിക്കപ്പെടാതെ പോയി? മതാത്മക സംസ്കൃതിയില്‍ ലയിച്ചുകൊണ്ട് കവിത എഴുതുന്നവരുടെ വിധി ഇപ്പോഴും സങ്കടകരം തന്നെ. മതേതര ജാട സൂക്ഷിച്ചാല്‍ മാത്രമേ ഒരു മുസ്ലിം എഴുത്തുകാരന് രക്ഷയുള്ളൂവെന്നകാര്യം നടുക്കമുണ്ടാക്കുന്നതാണ്. മുസ്ലിം പ്രശ്നങ്ങള്‍ക്ക് വന്‍ പ്രാധാന്യം നല്‍കി അവരെ പ്രലോഭിപ്പിക്കാനുള്ള ശ്രമങ്ങള്‍ പൊതുപത്രവാരികാദികള്‍ ഞാന്‍ മുമ്പേ, ഞാന്‍ മുമ്പേ എന്ന മട്ടില്‍ നടത്തിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തും മതേതര മുഖമില്ലാത്ത, അത്തരം മുഖം കൃത്രിമമായി സൃഷ്ടിക്കാത്ത മുസ്ലിം എഴുത്തുകാരന്റെ വിധി ദയനീയം. മതത്തിന്റെ ഭാഗമാകണമെങ്കില്‍ അയാള്‍ക്ക് ഏതെങ്കിലും മതവിഭാഗത്തിന്റെ കൂടെ നില്‍ക്കണം. പൊതു സമൂഹത്തിന്റെ ഭാഗമാകണമെങ്കില്‍ അയാള്‍ക്ക് മതേതരത്വത്തിന്റെ മുഖംമൂടി ധരിക്കാന്‍ കഴിയണം. ഇത് രണ്ടുമാവാന്‍ സാധിക്കാത്തവന് നാളെ ആഖിറത്തില്‍ വെച്ച് ദൈവം പ്രതിഫലം നല്‍കുമായിരിക്കും. ഒരു പി.ടിയുടെ സാഹിത്യ ജീവിതം മാത്രമല്ല എത്രയോ സര്‍ഗധനന്മാരെ നാം മറന്നിരിക്കുന്നു.
 
ഒരു സന്ദര്‍ഭം ഞാന്‍ ഓര്‍മിക്കുന്നു. ജമാഅത്തിന്റെ സംസ്ഥാന ആസ്ഥാനമായ ഹിറാസെന്ററിന്റെ ഉദ്ഘാടന വേള. അഖിലേന്ത്യാ അമീര്‍, സി. രാധാകൃഷ്ണന്‍, ബി.ആര്‍.പി ഭാസ്കര്‍ തുടങ്ങിയവരും പിന്നെ കേരളത്തിലെ മുസ്ലിം വിഭാഗങ്ങളുടെ തലതൊട്ടപ്പന്മാരുമുണ്ട് വേദിയില്‍. കൂട്ടത്തില്‍ പിതൃപരമ്പരയില്‍ പെട്ട ആരോ ചെയ്ത പുണ്യത്തിന്റെ ഭാഗമായോ എന്തോ, ഞാനുമുണ്ട്. ഏറെ പ്രൌഢമായി ഒരുക്കപ്പെട്ട 'ഹിറാ' സമ്മേളനത്തിന്റെ സ്മരണിക പ്രകാശിപ്പിക്കുകയാണ് എന്റെ കര്‍മം. എന്റെ സുഹൃത്ത് അബ്ദുര്‍റഹ്മാന്‍ മങ്ങാടാണ് ഏറ്റുവാങ്ങുന്നത്. വേദിയിലുള്ളവര്‍ക്കെല്ലാം പത്ത് മിനിറ്റാണ് പ്രസംഗിക്കാന്‍ സമയം നല്‍കിയിരിക്കുന്നത്. എന്റെ പ്രസംഗം വെറും ഏഴ് മിനുട്ട് കൊണ്ട് ഞാന്‍ ചുരുക്കി. ആ ഏഴ് മിനുട്ടില്‍ ഞാന്‍ പറഞ്ഞു: "നല്ലൊരു വാക്ക് പോലും കേള്‍ക്കാന്‍ കഴിയാതെ മരിച്ചുപോയ (ഉബൈദിന്റെ കവിതാലോകം എന്ന പുസ്തകം ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നത് ഇവര്‍ക്കാണ്) കുറേ മാപ്പിളപ്പാട്ട് രചയിതാക്കളുണ്ട്, അവരെക്കുറിച്ച് ഗാഢമായി പഠിച്ച് ഒരു പഠന ഗ്രന്ഥം ഐ.പി.എച്ച് പുറത്തിറക്കണം. കരീം മാഷും സി.എന്‍ മൌലവിയും ചേര്‍ത്തിറക്കിയ മഹത്തായ  മാപ്പിള സാഹിത്യ പാരമ്പര്യം സംവിധാനത്തിലെ അശാസ്ത്രീതയത കൊണ്ട് അലങ്കോലപ്പെട്ടതാണ്. അതോടൊപ്പം വിവരങ്ങളുടെ നിധിപ്പെട്ടിയുമാണത്. അതുപയോഗിച്ച് മരിച്ചുപോയ മഹത്തുക്കളുടെ ജീവിതത്തെ അതിന്റെ വിശുദ്ധ ഭാവത്തോടെ പുറത്തിറക്കാന്‍ ഐ.പി.എച്ച് തയാറാവണം.'' എന്റെ അപേക്ഷക്ക് ഹിറാ സെന്റര്‍ ഉദ്ഘാടന സമ്മേളനത്തിലെ നിശബ്ദരായ പതിനായിരങ്ങള്‍ സാക്ഷി. ഒരാഴ്ച കഴിയുന്നതിന് മുമ്പേ ശൈഖ് മുഹമ്മദ് കാരകുന്നിന്റെ കത്ത് വന്നു. ഹിറാ ഉദ്ഘാടന വേളയിലെ എന്റെ അപേക്ഷ പരിഗണിച്ചിരിക്കുന്നു. അടുത്തയാഴ്ച ഇതിനെക്കുറിച്ച് ആലോചിക്കാന്‍ മാപ്പിളപ്പാട്ട് രംഗത്തെ പ്രമുഖന്മാരെ ക്ഷണിച്ചിട്ടുണ്ട്. താങ്കളും വരണം. എന്റെ ഒരപേക്ഷ ജമാഅത്തിന്റ പുസ്തക പ്രസാധക വിഭാഗം ഏറ്റെടുത്തതിന്റെ ഹര്‍ഷോന്മാദത്തിലായിരുന്നു ഞാന്‍ അപ്പോള്‍. യോഗത്തില്‍ മാപ്പിളപ്പാട്ടിന്റെ കിത്താബിലുള്ള ജീവിച്ചിരിക്കുന്നവരില്‍ പ്രമുഖരെല്ലാമുണ്ട്. ചര്‍ച്ച മണിക്കൂറുകള്‍ നീണ്ടു. കേരളത്തിലെ മുസ്ലിംകളുടെ സാംസ്കാരികത്തനിമ സകലതും ഉള്‍ക്കൊള്ളുന്ന രൂപത്തില്‍ ഒന്നിലധികം വാല്യങ്ങളായി പുസ്തകമിറക്കുന്ന സാധ്യതയിലേക്ക് ചര്‍ച്ച എത്തി. അടുത്തആഴ്ചത്തേക്ക് ചര്‍ച്ച മാറ്റി. പുസ്തകത്തിന്റെ കരട് കുറിച്ചു കൊണ്ടുവരുന്ന ഉത്തരവാദിത്വം എന്നില്‍ അര്‍പ്പിക്കപ്പെട്ടു. കരടിന്മേല്‍ അടുത്തയാഴ്ച വീണ്ടും ചര്‍ച്ച തുടങ്ങി. വിഷയങ്ങളും അതിരും ഏതാണ്ട് നിശ്ചയിക്കപ്പെട്ടു. എഡിറ്റര്‍ഷിപ്പ് എന്റെ കഴുത്തിലായി. എത്രവേണ്ടെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. പണി ഞങ്ങള്‍ എടുത്തോളാം; നിങ്ങള്‍ക്കാവുന്നത് നിങ്ങള്‍ ചെയ്താല്‍ മതി എന്ന നിര്‍ബന്ധത്തില്‍ ഞാന്‍ സമ്മതിച്ചു. മടങ്ങി വരുമ്പോള്‍ തീവണ്ടിയില്‍ കാസര്‍കോട്ടെ കെ.എം അഹ്മദുമുണ്ടായിരുന്നു: ഇത് നടക്ക്വോ? അദ്ദേഹം എന്നോട് ചോദിച്ചു. "നടക്കും, ഏറ്റെടുത്തിരിക്കുന്നത് ഐ.പി.എച്ചല്ലേ? നടക്കും'' ഞാന്‍ പറഞ്ഞു. പക്ഷേ, സംഭവിച്ചത് അഹ്മദ് പറഞ്ഞതായിരുന്നു. കര്‍മങ്ങളുടെ കൃത്യതയും സഫലതയുമായിട്ടായിരുന്നു ഞാന്‍ ഐ.പി.എച്ചിനെ കണ്ടിരുന്നത്. ഞാന്‍ മനസാ കരഞ്ഞു. എന്തേ ഇങ്ങനെ സംഭവിക്കാന്‍?
 
ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ് ചെയ്തിട്ടുള്ള ഏറ്റവും മികച്ച സര്‍ഗാത്മക പ്രവര്‍ത്തനം ഇസ്ലാമിക വിജ്ഞാന കോശത്തിന്റെ ഒമ്പത് വാല്യങ്ങളായുള്ള നിര്‍മിതിയാണ്. കേരളത്തിലെ വിവിധ മുസ്ലിം വിഭാഗങ്ങളുടെ കൂട്ടത്തില്‍ ആര്‍ക്കും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലാത്തത്. ഭഗീരഥ പ്രയത്നം എന്നല്ല ഭഗീരഥ പ്രയത്നത്തിനു മേല്‍ ഭഗീരഥ പ്രയത്നം എന്നു വിശേഷണത്തോടെ സമീപിക്കേണ്ട സര്‍ഗാത്മക പ്രവര്‍ത്തനമാണിത്. ആലോചിക്കുമ്പോള്‍ തന്നെ പേടിയാവുന്ന ഈ മഹായത്നം അസാധാരണമായ ഒരു കൂട്ടായ്മയുടെ സഹായത്തോടെ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന കാഴ്ച ആനന്ദത്തോടും അഭിമാനത്തോടും കൂടി മാത്രമേ ബുദ്ധിജീവികള്‍ക്കൊക്കെയും നോക്കിക്കാണാനാവൂ. ഇസ്ളാമിനെ കുറിച്ചും മുസ്ലിംകളെക്കുറിച്ചും ഇതര സമുദായങ്ങള്‍ക്കും സമൂഹങ്ങള്‍ക്കുമുള്ള തെറ്റിദ്ധാരണകള്‍ ഇല്ലായ്മ ചെയ്യാനും കേരളത്തിലെ മുസ്ലിംകള്‍ക്ക് തങ്ങളെക്കുറിച്ച് തന്നെ മനസ്സിലാക്കാനുമുള്ള അറിവിന്റെ സാഗരമാണിത്. ഈ ബൃഹദ്യജ്ഞം പൂര്‍ത്തീകരിക്കാന്‍ നല്ല മനുഷ്യരൊക്കെ ഹൃദയപൂര്‍വം പ്രാര്‍ഥിക്കേണ്ടതാണ്.
 
കലയുടെയും സാഹിത്യത്തിന്റെയും നേരെയുള്ള ഇസ്ലാമിന്റെ സമീപനം സൃഷ്ടിപരമാണ്, നിഷേധാത്മകമല്ല എന്ന കാഴ്ചപ്പാട് സാവധാനത്തില്‍ കേരളത്തിലെ മുസ്ലിംകളിലേക്കും ഇതരരിലേക്കും എത്തിയതില്‍ ജമാഅത്തിനും അനുബന്ധ സംഘടനകള്‍ക്കും മുഖ്യപങ്കുണ്ട്. എഴുത്തും കലയും ഇസ്ലാമികമാവുക എന്ന ആശയത്തിന്റെ ചുരുക്കം ദൈവാധിഷ്ഠിതമായ നന്മയും ധര്‍മവും അതിനുണ്ടായിരിക്കുക എന്നതാണ്. ഇത് ഒരു പുതിയ കാര്യമല്ല. പക്ഷേ, കേരളത്തിലെ മുസ്ലിംകള്‍ ഇക്കാര്യം വേണ്ടത് പോലെ മനസ്സിലാക്കിയിട്ടില്ല. സിനിമ, ചിത്രം പോലുള്ളവയെ ഹറാമാക്കാനുള്ള ശ്രമം പോലും നടത്തിയിട്ടുണ്ട്. ആ നിഷേധാത്മക സമീപനം ശരിയല്ലെന്ന് സാവധാനത്തിലെങ്കിലും മുസ്ലിം മനസ്സുകളെ ബോധ്യപ്പെടുത്താനായത് ജമാഅത്ത് കലാസാഹിത്യ പ്രവര്‍ത്തനങ്ങളുടെ വലിയ നേട്ടം തന്നെ.
 
കലയിലും സാഹിത്യത്തിലുമുള്ള തങ്ങളുടെ നേട്ടങ്ങളെ പ്രബോധനം വാരികയിലൂടെയും ഇതര പ്രസിദ്ധീകരണങ്ങളിലൂടെയും ജമാഅത്ത് ഏറെ മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. എസ്.ഐ.ഒവിന്റെ സംവേദനവേദിയാണ് ഇതിലേറെ മുന്നേറിയത്. അവരുടെ സൃഷ്ടിപരമായ പ്രവര്‍ത്തനത്തിന്റെ മികച്ച ഉദാഹരണമാണ് ബഷീര്‍എഴുത്തിന്റെ അറകള്‍ എന്ന പുസ്തകം. ബഷീറിലെ ഇസ്ലാമിനെ കണ്ടെത്താനും ഇസ്ലാമിലെ ബഷീറിനെ കണ്ടെത്താനുമുള്ള ശ്രമം ഈ പുസ്തകത്തിലുണ്ട്. എതിരഭിപ്രായമുള്ളവരും ലേഖകന്മാരില്ലാതില്ല. "കേവലം മതേതര യുക്തിയുടെ വിശദീകരണ രീതികള്‍ കൊണ്ടു മാത്രം വായിച്ചെടുക്കാവുന്നതാണോ ബഷീറിന്റെ ലോകം?'' പ്രസാധകര്‍ ചോദിക്കുന്നു. മതേതര ആശയവാദങ്ങള്‍ ആ എഴുത്ത് ജീവിതത്തെ നിര്‍ണയിച്ചതെങ്ങനെ? ഈ ചോദ്യങ്ങളില്‍ ബഷീറിന്റെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളെ ഇസ്ലാമികമായി കാണണമെന്ന ധ്വനിയുണ്ട്. ബഷീറിലെ ഇസ്ലാമിനെയും ഇസ്ലാമിലെ ബഷീറിനെയും ഏറെ നേരത്തെ വായിച്ചെടുത്ത ഒരാളാണ് ഈ ലേഖകന്‍. അക്കാര്യം വേണ്ടതുപോലെ പുസ്തകത്തില്‍ പരാമര്‍ശിച്ചില്ല. ഇസ്ലാമിക സാഹിത്യം എന്ന് പറയാന്‍ പാടില്ലെന്ന ചിന്തയാവാം ഇതിന് കാരണം. അങ്ങനെ പറയാതെ മുസ്ലിമെഴുത്ത്, ഇസ്ലാം എഴുത്ത് എന്നൊക്കെ പറഞ്ഞ് തങ്ങള്‍ വിഭാഗീയക്കാരല്ലെന്ന് മാലോകരെ ബോധ്യപ്പെടുത്താന്‍ അടുത്ത കാലത്ത് ചില ശ്രമങ്ങള്‍ നടന്നു. ഇത് മനസ്സിന്റെ കരുത്തില്ലായ്മയെയാണ് കുറിക്കുന്നത്. ബഷീറിന് താനൊരു മുസ്ലിമാണെന്ന് ആവര്‍ത്തിച്ച് പറയാനുള്ള ആത്മ ധൈര്യമുണ്ട്. പക്ഷേ അത് പറയാനുള്ള തന്റേടം മുസ്ലിംകള്‍ക്കിടയിലുള്ള ചില ബുദ്ധിജീവികള്‍ക്കില്ല. മുസ്ലിം ഇതിവൃത്തങ്ങള്‍ അവതരിപ്പിച്ചു എന്നതുകൊണ്ടല്ല ബഷീറിനെ മുസ്ലിമാക്കിയത്. മഹാനായ ഏതൊരെഴുത്തുകാരന്റെ സൃഷ്ടിയിലും 'ഞാനാണ് സംസ്കാരം' എന്ന ആശയം അലിഞ്ഞ് കിടപ്പുണ്ട്. ബഷീറിന്റെ സാംസ്കാരിക സ്വത്വം രൂപപ്പെട്ടത് ഇസ്ലാം- ഖുര്‍ആന്‍ കാഴ്ചകളിലൂടെയാണ്. അക്കാര്യം ബഷീര്‍ ഏറെ തവണ ആവര്‍ത്തിച്ചിട്ടുമുണ്ട്. അതുകൊണ്ടാണ് 'ബഷീര്‍ ദ മുസ്ലിം' എന്ന് എന്റെ ഒരു പുസ്തകത്തിന് തലക്കെട്ടിട്ടത്. അത് ബഷീറിനെ 'ഞമ്മന്റെയാളാ'ക്കാനല്ല. മലയാള ഭാഷ മുസ്ലിംകള്‍ക്ക് നന്നായി അറിയുമെന്ന് ഇപ്പോള്‍ കേരളത്തിലെ എല്ലാ വായനക്കാരനുമറിയാം. മുസ്ലിംകളുടെ ഇടയില്‍ അല്‍പം ഇന്‍ഫീരിയോരിറ്റി കോംപ്ളക്സ് ഉള്ളവരുണ്ട്. അവരാണ് ബഷീറിനെ ഇസ്ലാമാക്കുമ്പോള്‍ കുരക്കുന്നത്. ഇസ്ലാമിനെയും ഖുര്‍ആനെയും ബഷീറിന്റെ അത്ര ആഴത്തോടെ കലാസൃഷ്ടികളിലേക്ക് ആവാഹിച്ച് കലാത്മകമായി ആവിഷ്കരിച്ച മറ്റൊരു എഴുത്തുകാരന്‍ മലയാളത്തിലുണ്ടായിട്ടേയില്ല. അതുകൊണ്ടാണ് ബഷീറിനെ അത്തരമൊരു കണ്ണടവെച്ച് പരിശോധിച്ചത്. നോക്കിയപ്പോള്‍ അതിനുള്ള തെളിവായി ആ സാഹിത്യത്തില്‍ നിറയെ കോപ്പുകള്‍ കണ്ടു. അത് സഹൃദയരുടെ മുന്നിലേക്കിട്ടുകൊടുത്തപ്പോള്‍ കൃത്രിമ മതേതര ജീവികള്‍ ക്ഷുഭിതരായത് എന്റെ തെറ്റല്ല. സംവേദനവേദി ഒരുക്കിയ 'ബഷീറെഴുത്തിന്റെ അറകള്‍' ഏറെ ശ്രദ്ധയോടെയാണ് ഒരുക്കിയിരിക്കുന്നത്. ബഷീറിലേക്ക് ഒരു പുതുവെളിച്ചം ഈ പുസ്തകം നല്‍കും.
 
തനിമ എന്ന കലാസാഹിത്യവേദിയും എസ്.ഐ.ഒ സംവേദനവേദിയും ഏറെ പുതുമയുള്ള സൃഷ്ടിപരമായ കാര്യങ്ങള്‍ വേറെയും ചെയ്തിട്ടുണ്ട്. മുസ്ലിംകളില്‍ ചിലര്‍ ഇപ്പോഴും കരുതുന്ന സിനിമയും മറ്റുകലാരൂപങ്ങളും ഹറാമെന്ന വീക്ഷണത്തെ തിരുത്താന്‍ ഇന്റര്‍നാഷ്നല്‍ ഫിലിം ഫെസ്റിവല്‍ നടത്തിയും തിരക്കഥ മത്സരങ്ങള്‍ സംഘടിപ്പിച്ചും ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മിച്ചും ബുള്ളറ്റുകള്‍ ഇറക്കിയും ഖുര്‍ആന്‍ ചിത്രപ്രദര്‍ശനം നടത്തിയും നല്ല സിനിമകളെക്കുറിച്ചും എഴുത്തുകാരെ കുറിച്ചും സംവാദങ്ങള്‍ സംഘടിപ്പിച്ചും പരിസ്ഥിതി ദലിത്, ന്യൂനപക്ഷ രാഷ്ട്രീയ ബോധങ്ങളെ ഗുണാത്മകമായി സമീപിക്കുന്ന മലയാള നോവല്‍ മത്സരം സംഘടിപ്പിച്ചും, കാമ്പസുകളെ സജീവമാക്കാന്‍ പൊളിറ്റിക്കല്‍, ടീനേജ്, ആന്റി ഇംപീരിയല്‍, ഇസ്ലാമോഫോബിയ, ബ്ളാക്ക് ആന്റ് വൈറ്റ് തുടങ്ങിയ ഫിലിം പാക്കേജുകള്‍ ഒരുക്കിയും ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ നോവല്‍ ചര്‍ച്ച നടത്തിയും നേര് പൂക്കുന്ന കാലം എന്ന സി.ഡി പ്രകാശിപ്പിച്ചും തെരുവ് നാടകങ്ങള്‍ നടത്തിയും പാട്ടരങ്ങ് ഒരുക്കിയും ഫിലിം സൊസൈറ്റികള്‍ ഉണ്ടാക്കിയും പെയിന്റിംഗ് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചും ലഘുനാടകങ്ങള്‍ അവതരിപ്പിച്ചും പുതുമയുള്ള ഒട്ടേറെ വിഷയങ്ങളെ കണ്ടെത്തിയും കമലാസുറയ്യയെ പഠിച്ചും കാലത്തിനൊപ്പം സഞ്ചരിക്കാന്‍ കാണിച്ചിട്ടുള്ള ശുഷ്കാന്തി ഏറെ അഭിനന്ദനീയം തന്നെ.
 
തനിമ കലാസാഹിത്യവേദി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തയാറാക്കിയ ബ്രോഷറില്‍ കാണുന്നു:
 
"സൌന്ദര്യമുള്ള ജീവിതത്തിന് ചങ്ങാതീ,
 
കാലത്തിന്റെ കറുത്ത ഭൂപടത്തില്‍
 
ജീവിതം അത്രയും ആശങ്കാകുലമാണ്
 
അസ്തമിച്ചുപോയ പ്രതീക്ഷകളുടെ
 
ബാക്കിയിരുട്ടില്‍
 
ദൂരെദൂരെ കാണുന്നുണ്ടോ
 
ആ മിന്നാമിന്നിത്തെളി
 
കലയില്‍നിന്ന് ജീവിത സൌന്ദര്യത്തെയും
 
ജീവിതത്തില്‍നിന്ന് കലയുടെ സൌന്ദര്യത്തെയും
 
വെട്ടിമാറ്റി
 
ഭൂത കാലത്തിന്റെ വിഴുപ്പുകളില്‍ ചവിട്ടിനിന്ന്
 
ഈ വര്‍ത്തമാന കാലത്തില്‍
 
ഏത് ഭാവികാലത്തെയാണ്
 
നാം അതിജീവിക്കുക.
 
ഭംഗിയുള്ള ജീവിതത്തെ
 
സാരവത്തായി പങ്കുവെക്കാന്‍
 
തനിമ ഒരു ബദല്‍കലയെ
 
മുന്നോട്ടു വെക്കുന്നു.''
 
ഈ ശ്രമം സാര്‍ഥകമായിത്തീരാന്‍ സഹൃദയരുടെ കൂട്ടായ്മ തനിമക്കും സംവേദന വേദിക്കുമൊപ്പമുണ്ടാകും.

2011 ജൂലൈ 5, ചൊവ്വാഴ്ച

മലര്‍വാടി വെക്കേഷന്‍ പ്രൊജക്റ്റ്‌

പ്രിയമുള്ളവരേ,
മലര്‍വാടി വെക്കേഷന്‍ പ്രൊജക്റ്റ്‌ താഴെ കൊടുത്ത ലിങ്കുകളില്‍ നിന്ന് ഡൌണ്‍ ലോഡ് ചെയ്യാവുന്നതാണ്. പ്രൊജക്റ്റ്‌ ചെയ്യാന്‍ താല്പര്യമുള്ള എല്ലാവര്ക്കും ഇതയച്ചു കൊടുക്കണേ http://www.malarvadionline.com/project/kids.pdf
 

2011 ജൂലൈ 2, ശനിയാഴ്‌ച

'സ്വാശ്രയ ഭാരം പേറേണ്ടിവരുന്നത് മുസ്‌ലിം സമുദായം'


ഡോ. പി.കെ ഫസല്‍ ഗഫൂര്‍
 
കേരളത്തിലെ സ്വാശ്രയ പ്രശ്‌നങ്ങളോടുള്ള എം.ഇ.എസ്സിന്റെ നിലപാട്? ഇടത് വലത് സര്‍ക്കാറുകളുടെ സമീപനത്തെ എങ്ങനെ കാണുന്നു?

 
സ്വാശ്രയ വിഷയത്തില്‍ ഇടതിനെയോ വലതിനെയോ കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. പുഷ്പഗിരി കോളേജ് കേസ് കൊടുത്തതിനെ തുടര്‍ന്നാണ് സ്വാശ്രയ പ്രശ്‌നം ഏറെ കലുഷമാകുന്നത്. തുടര്‍ന്നാണ് ഇസ്‌ലാമിക് അക്കാദമി കേസില്‍ സുപ്രീംകോടതി നൂറ് ശതമാനം സീറ്റിലും മൈനോറിറ്റി സ്ഥാപനങ്ങള്‍ക്ക് പ്രവേശനാനുമതി നല്‍കിയത്. സ്വാശ്രയ കരാറിനെ തുരങ്കം വെക്കാന്‍ ഇതിന്റെ ചുവട് പിടിച്ച് തുടക്കം മുതലേ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സ്വാശ്രയ നിയമത്തിനെ തുരങ്കം വെക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്ന് ചുരുക്കം.
 
 
 50:50 തീരുമാന ഫോര്‍മുലയെ എം.ഇ.എസ് എങ്ങനെ കാണുന്നു?

 
കേരളത്തില്‍ എം.ഇ.എസ്സിന്റെ കീഴില്‍ 6 മെഡിക്കല്‍ കോളേജും 32 എഞ്ചിനീയറിംഗ് കോളേജും, 12 ഡെന്റല്‍ കോളേജുമാണുള്ളത്. ഇതിലൊക്കെയും ഈ ഫോര്‍മുല വെച്ചാണ് പ്രവേശനം നടത്തുന്നത്. അങ്ങനെ മാനേജ്‌മെന്റ് ക്വാട്ടയില്‍ എഞ്ചിനീയറിംഗിന് 1.10 ലക്ഷവും ഡെന്റലിന് 3.5 ലക്ഷവും മെഡിക്കലിന് 5.50 ലക്ഷവും വാങ്ങിക്കുമ്പോള്‍ സര്‍ക്കാറിന്റെ 50 ശതമാനം സീറ്റില്‍ മെഡിക്കലിന് 1.38 ലക്ഷം രൂപയാണ് വരുന്നത്. അതില്‍ തന്നെ ക്രീമിലെയറിന് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് 45,000വും ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് 25000വും മാത്രമാണ് ഫീസ് വരിക. സര്‍ക്കാറിന്റെ 50 ശതമാനം ഫീസില്‍ സംവരണ തത്ത്വങ്ങള്‍ പാലിച്ചാണ് ഞങ്ങള്‍ പ്രവേശനം നടത്തുന്നത്.
 
 
 നൂറ് ശതമാനം സീറ്റിലും മെറിറ്റ് അടിസ്ഥാനത്തില്‍ ഒരേ ഫീസോടെ പ്രവേശനം നടത്തുക എന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ തീരുമാനം കുറേക്കൂടി സാമൂഹികനീതി ഉറപ്പാക്കുന്നതല്ലേ?

 
ഇവിടെയാണ് വമ്പിച്ച അട്ടിമറി സംഭവിക്കുന്നത്. ഒരേ ഫീസ് ഘടനയെന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ തീരുമാന പ്രകാരം അവരുടെ സ്ഥാപനങ്ങളില്‍ താരതമ്യേന കുറഞ്ഞ ഫീസ് വാങ്ങിക്കുന്നു. 3.5 ലക്ഷംരൂപയാണ് അവരുടെ ഫീസ്. അവിടെ കത്തോലിക്ക വിദ്യാര്‍ഥികള്‍ക്ക് താരതമ്യേന കുറഞ്ഞ ഫീസ് കൊടുത്ത് പഠിക്കാം. ഇതര സമുദായങ്ങള്‍ക്ക് പ്രവേശനമോ പ്രവേശനത്തില്‍ സംവരണ തത്ത്വങ്ങളോ അവര്‍ പാലിക്കുന്നില്ല. തങ്ങളുടെ സമുദായത്തില്‍ പാവങ്ങളില്ലെന്നാണ് അവരുടെ ന്യായം. പാവങ്ങളില്ലാഞ്ഞിട്ടല്ല, ഉള്ളവര്‍ 50-50 ഫോര്‍മുലയില്‍ പ്രവേശനം നടത്തുന്ന മുസ്‌ലിം മാനേജ്‌മെന്റ് സ്ഥാപനത്തിലെ സര്‍ക്കാര്‍ സീറ്റില്‍ കുറഞ്ഞ ഫീസില്‍ സംവരണത്തിലൂടെ അവര്‍ പ്രവേശനം നേടുന്നുവെന്നതാണ്. ഒട്ടും വ്യത്യസ്തമല്ല ഹിന്ദു മാനേജ്‌മെന്റിന് കീഴെയുള്ള അമൃത ഡീംഡ് യൂനിവേഴ്‌സിറ്റിയുടെ കാര്യവും. നൂറ് ശതമാനം സീറ്റിലും പ്രവേശനം നടത്തുന്ന മാനേജ്‌മെന്റ് അവിടെ 5.50 ലക്ഷം രൂപ ഫീസീടാക്കുകയും സംവരണ തത്ത്വങ്ങള്‍ പാലിക്കാതിരിക്കുകയും  ചെയ്യുന്നു. ചുരുക്കത്തില്‍, സ്വാശ്രയ മേഖല മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഏറ്റവും വലിയ ബാധ്യത മുസ്‌ലിം സമുദായം പേറേണ്ടിവരികയാണ്.
 
 

 
 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിയമത്തെയും അമൃത കാറ്റില്‍ പറത്തുകയാണെന്ന വിമര്‍ശനവും ഉന്നയിക്കപ്പെടുന്നണ്ടല്ലോ?


 
തീര്‍ത്തും ശരിയാണ്. മാത്രമല്ല, ഇത്തരത്തില്‍ മുഴുവന്‍ സീറ്റിലും പ്രവേശനം നടത്താന്‍ തീരുമാനിച്ചാല്‍ മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കും അങ്ങനെയാകാവുന്നതാണ്. മറിച്ച് 50-50 ഫോര്‍മുല പാലിക്കാന്‍ നമ്മള്‍ തീരുമാനിച്ചത് സാമൂഹിക നീതി സാധ്യമാകുന്നതിന് വേണ്ടിയാണ്. സമുദായത്തിന് ബാധ്യതയാകുന്ന സ്വഭാവത്തില്‍ അടിയറ വെക്കേണ്ടുന്ന യാതൊരു നിര്‍ബന്ധിതാവസ്ഥയും മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കില്ല. സത്യത്തില്‍ ഹിന്ദു-ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ ഈ നിലപാട് സാമുദായിക ധ്രുവീകരണത്തിനാണ് ഇടവരുത്തുന്നത്. ഇന്ത്യയിലെവിടെയും ഒരു മാനേജ്‌മെന്റും ഇത്തരം നിലപാട് സ്വീകരിക്കുന്നില്ല. മുഴുവന്‍ സീറ്റും കൈവശം വെക്കുകയോ അതില്‍ സ്വസമുദായത്തിന് മാത്രം അഡ്മിഷന്‍ നല്‍കുകയോ ചെയ്യുന്നില്ല. കാരണം ഇതൊരു സെക്യുലര്‍ സ്റ്റേറ്റ് അല്ലേ? ഇപ്രകാരം വിവിധ മാനേജ്‌മെന്റുകള്‍ നിശ്ചിത ശതമാനം സീറ്റുകള്‍ സര്‍ക്കാറിന് വകവെച്ച് കൊടുത്താല്‍ അതില്‍ ഇതര സമുദായങ്ങള്‍ക്ക് പ്രവേശനം ലഭിക്കും. കേരളത്തിലെ മുഴുവന്‍ മുസ്‌ലിം മാനേജ്‌മെന്റ് സ്ഥാപനങ്ങളും ഇത്തരത്തില്‍ 50-50 എഗ്രിമെന്റ് അംഗീകരിച്ച് പ്രവേശനം നടത്തുന്നവരാണ്. പാണക്കാട് ബാഫഖി തങ്ങള്‍ ചെയര്‍മാനായുള്ള കെ.എം.ഇ.എ കോളേജും ബാപ്പു മുസ്‌ലിയാര്‍ ചെയര്‍മാനായിട്ടുള്ള എം.ഇ.എയും മുസ്‌ലിം ലീഗ് നേതാവ് യൂനുസ്‌കുഞ്ഞിന്റെ മുഴുവന്‍ എഞ്ചിനീയര്‍ കോളേജുകളും ഈ 50-50 ഫോര്‍മുല പ്രകാരമാണ് പ്രവേശനം നടത്തുന്നത്. മറിച്ച് മുഴുവന്‍ സീറ്റിലും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നടത്താന്‍ മുസ്‌ലിം മാനേജ്‌മെന്റിന് അറിയാഞ്ഞിട്ടല്ലല്ലോ. അതുകൊണ്ട് ബാക്കിയുള്ളവരും അങ്ങനെ ചെയ്യരുത്.
 
 

 
 ഫലത്തില്‍ സ്വാശ്രയ മേഖല മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഭാരമാവുകയാണല്ലോ. ഇത് മറികടക്കാന്‍ എം.ഇ.എസ്സിന് എന്തെങ്കിലും ചെയ്യാനാകുമോ?


 
ഇത് പരിഹരിക്കാന്‍ എം.ഇ.എസിന് കൃത്യമായ പാക്കേജ് തന്നെയുണ്ട്. പക്ഷേ, അത് ഇപ്പോള്‍ മുന്നോട്ട് വെക്കാനോ പറയാനോ ഉദ്ദേശിക്കുന്നില്ല. ഒരു ബഹുസ്വര സമൂഹത്തില്‍ എല്ലാ മാനേജ്‌മെന്റുകളും സര്‍ക്കാറുമായി ഒരു എഗ്രിമെന്റില്‍ എത്തുക എന്നതാണ് അഭികാമ്യമായിട്ടുള്ളത്.
 
 

 
 ദലിത്-ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇന്നും അപ്രാപ്യമാണ് സ്വാശ്രയ മേഖലയെന്ന ആരോപണമുണ്ട്. എം.ഇ.എസ് ഇതിലെന്തെങ്കിലും ചെയ്തിട്ടുണ്ടോ?


 
നമ്മളാണീ വിഷയത്തില്‍ അല്‍പമെങ്കിലും നീതി ചെയ്തിട്ടുള്ളത്. കഴിഞ്ഞ സ്വാശ്രയ കരാറില്‍ 5% ദലിതര്‍ക്കും ബി.പി.എല്ലിന് താഴെയുള്ള 14%വും ക്രീമിലെയറിന് താഴെയുള്ളവര്‍ക്ക് ഒ.ബി.സിക്ക് 45000 രൂപ ഫീസും എന്നതായിരുന്നു. പിന്നെ വരുന്ന കുറഞ്ഞ 10 ശതമാനം സീറ്റിലാണ് മെറിറ്റ് സീറ്റിന്റെ 1.38 ഫീസ് കൊടുക്കേണ്ടിവരുന്നത്. ഇതില്‍ എല്ലാ വിഭാഗങ്ങളെയും കണക്കിലെടുക്കുന്നുണ്ട്. സാമൂഹിക നീതി ഏറെക്കുറെ നടപ്പാക്കുന്നത് ആ അര്‍ഥത്തില്‍ മുസ്‌ലിം മാനേജ്‌മെന്റുകളാണ്. ഇതിലും അല്‍പം നഷ്ടം സംഭവിക്കുന്നത് മുസ്‌ലിംകള്‍ക്കാണ്. കാരണം അവര്‍ക്കാണ് മാനേജ്‌മെന്റില്‍ കൂടുതല്‍ ഫീസ് കൊടുക്കേണ്ടിവരുന്നത്. അതിനനുസരിച്ച് ഒരു ഫോര്‍മുല രൂപപ്പെടുത്തേണ്ടിവരും. ഏതായാലും ഒരു ഫോര്‍മുല ഉണ്ടാക്കിയാല്‍ അതില്‍ മുസ്‌ലിംകള്‍ക്ക് മാത്രമല്ല പിന്നാക്ക ദലിതര്‍ക്കും പരിഗണന നല്‍കാന്‍ സാധിക്കും. അതേസമയം ഇന്റര്‍ചര്‍ച്ച്, ഹിന്ദു മാനേജ്‌മെന്റുകള്‍ക്ക് കീഴില്‍ സംവരണമില്ല.സ്വാഭാവികമായും ദലിത്, ആദിവാസി, പിന്നാക്ക വിഭാഗക്കാര്‍ക്ക് പഠിക്കാനുള്ള അവസരം അവര്‍ പൂര്‍ണമായി നിഷേധിക്കുകയാണ് ചെയ്യുന്നത്. ദലിതരും മുസ്‌ലിംകളെപോലെ പ്രത്യേകം പരിഗണിക്കേണ്ട ജനവിഭാഗമാണ്. സംവരണത്തില്‍ പിന്നോട്ട് പോകുന്ന ഒരു സമീപനവും ശരിയല്ല. എം.ഇ.എസ് അതിന് ശക്തമായി എതിരാണ്.
 
 

 
 ഏകീകൃത ഫീസ് ഘടനയില്‍ ആരാണ് ഫീസ് നിശ്ചയിക്കേണ്ടതെന്ന തര്‍ക്കമുണ്ടല്ലോ. മാനേജ്‌മെന്റാണോ ഗവണ്‍മെന്റാണോ അത് നിശ്ചയിക്കേണ്ടത്?


 
അത് ഏകീകരിച്ച് നടപ്പാക്കാനാവില്ല. കാരണം ഒരുപാട് ഘടകങ്ങള്‍ അതില്‍ പരിഗണിക്കേണ്ടിവരും. കേരളത്തിലെ കോാസ്റ്റ് ഓഫ് ലിവിംഗ്, ശമ്പള സ്‌കെയില്‍, കണ്‍സ്ട്രക്ഷന്‍ കോസ്റ്റ്, ലാന്റ് കോസ്റ്റ് എന്നിവയൊക്കെ പരിഗണിക്കേണ്ടിവരും. ഉദാഹരണത്തിന് കേരളത്തില്‍ ഒരു പ്യൂണിന് 10000 രൂപ വേണ്ടിവരും. എന്നാല്‍ കര്‍ണാടകയില്‍ 4000 രൂപ മതിയാകും. അത് ബീഹാറിലെത്തുമ്പോള്‍ 2000 മതിയാകും. അതുകൊണ്ടാണല്ലോ പുറത്ത് നിന്ന് തൊഴിലാളികള്‍ കേരളത്തിലേക്ക് വരുന്നത്. ഫീസ് സ്ട്രക്ചര്‍ നിര്‍ണയിക്കേണ്ടത് മാനേജ്‌മെന്റുകള്‍ തന്നെയാണ്. അത് വെരിഫൈ ചെയ്യാനുള്ള സംവിധാനമാണ് ഗവണ്‍മെന്റ് ഒരുക്കേണ്ടത്.
 
 

 
 കേരളത്തിലെ സ്വാശ്രയ മേഖലയിലെ പ്രശ്‌നം എങ്ങനെ പരിഹരിക്കാനാകും?


 
ഇതില്‍ മൂന്ന് കാര്യങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. സംവരണം, ന്യൂനപക്ഷാവകാശം, സാമൂഹിക നീതി എന്നിവയാണവ. ഇവയില്‍ ഏതെങ്കിലും ഒന്നിന് മേല്‍ക്കൈ വരാനൊക്കില്ല. ഉദാഹരണമായി ന്യൂനപക്ഷാവകാശം മാത്രം പരിഗണിച്ച് സ്വാശ്രയ സ്ഥാപനങ്ങള്‍ മുന്നോട്ട് പോയാല്‍ മറ്റു രണ്ട് പ്രശ്‌നങ്ങളും രൂക്ഷമായി അവശേഷിക്കും.
 
 
 ഒരു സമ്പൂര്‍ണ നിയമനിര്‍മാണമാണോ സ്വാശ്രയ മേഖലയിലെ പ്രശ്‌നത്തിന് അന്തിമ പരിഹാരം?

 
അതിന് കേന്ദ്രമാണ് നിയമം നിര്‍മിക്കേണ്ടത്. സുപ്രീംകോടതിയിലെ ഇസ്‌ലാമിക് അക്കാദമി വിധി പ്രസ്താവത്തെ മറികടക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു നിയമനിര്‍മാണമാണതിനാവശ്യം.