DAILY DISCUSSION







ഇന്റര്‍നെറ്റു സൌകര്യമുള്ള ആര്‍ക്കും ലോകത്തിലെ ഏതു ഭാഗത്ത്‌ നിന്നും ചര്‍ച്ച ശ്രവിക്കാം, പങ്കെടുത്തു തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. എല്ലാ ദിവസവും ഈ റൂമില്‍ വ്യത്യസ്ത വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു. Beyluxe Messanger Download ചെയ്യാന്‍:http://www.beyluxe.com/messenger/Download.html. (Install ചെയ്തതിനു ശേഷം ഒരു പുതിയ ID ഉണ്ടാക്കുക. ശേഷം റൂമില്‍ പ്രവേശിക്കാം: Asia-India-ISLAAM PAADA SHAALA____VATTA MESHA swathandra samvatham)







2011 മേയ് 29, ഞായറാഴ്‌ച

الله أكبر

കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റായി പി.ഐ. നൗഷാദിനെ തെരഞ്ഞെടുത്തു. ടി. മുഹമ്മദ് വേളം ആണ് ജനറല്‍ സെക്രട്ടറി. എന്‍.എം. ഷഫീഖ് (കണ്ണൂര്‍), റസാഖ് പാലേരി എന്നിവര്‍ സെക്രട്ടറിമാരുമാണ്. തൃശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നി സ്വദേശിയായ പി.ഐ. നൗഷാദ് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം കോഴിക്കോട് ജില്ലയിലെ വേളം സ്വദേശിയാണ്. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗമായും സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2011-2013 പ്രവര്‍ത്തന കാലയളവിലേക്കുള്ള പ്രവര്‍ത്തക സമിതിയംഗങ്ങളായി പി. മുജീബുറഹ്മാന്‍, കെ.എ. ഷഫീഖ്, എം. സാജിദ്, കളത്തില്‍ ഫാറൂഖ്, ഡോ. കെ. മുഹമ്മദ് നജീബ്, എന്‍.കെ. അബ്ദുസ്സലാം, കെ.എ. ഫൈസല്‍, എം.എം. മുഹമ്മദ് ഉമര്‍, കെ.കെ. ബഷീര്‍, എസ്.എ. അജിംസ്, കെ.എം. മഖ്ബൂല്‍, വി.എ. അബൂബക്കര്‍, ഷഹീന്‍ കെ. മൊയ്തുണ്ണി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. പെരുമ്പിലാവില്‍ നടന്ന തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി നേതൃത്വം നല്‍കി.

2011 മേയ് 27, വെള്ളിയാഴ്‌ച

ആത്മീയവാണിഭത്തിലെ തിരുമുടിക്കാഴ്കള്‍


കെ.ടി ഹുസൈന്‍
 
ഇസ്‌ലാമികാദര്‍ശത്തിന്റെ പ്രധാന സവിശേഷത കലര്‍പ്പില്ലാത്ത ഏകദൈവ വിശ്വാസമാണ്. ഇസ്‌ലാമിന്റെ ലാളിത്യവും ഗരിമയും മാത്രമല്ല, മാനസികവും ശാരീരികവും ചിന്താപരവുമായ എല്ലാതരം അടിമത്തങ്ങളില്‍നിന്നും മനുഷ്യന് മുക്തി നല്‍കുന്ന അതിന്റെ സാമൂഹികതയും വിമോചനപരതയുമെല്ലാം കുടികൊള്ളുന്നതും ഏകദൈവ സങ്കല്‍പത്തില്‍ തന്നെ. ഏതൊരു മതത്തിന്റെയും അടിസ്ഥാന സങ്കല്‍പത്തെ മൂര്‍ത്തമായി പ്രതീകവത്കരിക്കുന്നതായിരിക്കും അവയുടെ ആരാധനാ ക്രമം. ആ നിലക്ക് ഇസ്‌ലാമിലെ അതിപ്രധാന ആരാധനയായ നമസ്‌കാരവും അതിന്റെ പ്രധാന ഇടമായ പള്ളിയുമെല്ലാം കലര്‍പ്പില്ലാത്ത ഏകദൈവവിശ്വാസത്തിന്റെ പ്രകാശന വേദികളാണ്. ലോകത്തെവിടെയും മുസ്‌ലിം പള്ളികളില്‍, ക്ഷേത്രങ്ങളിലും ചര്‍ച്ചുകളിലും കാണപ്പെടുന്നതു പോലെ ഒന്നിന്റെയും പ്രതിഷ്ഠകളില്ലാത്തത് അതുകൊണ്ടാണ്. രൂപരഹിതനും സര്‍വശക്തനും സര്‍വവ്യാപിയുമായ ഏകദൈവത്തെ മാത്രം ആരാധിക്കുന്നതിനുള്ള കേന്ദ്രമായ പള്ളികളില്‍ പ്രതിഷ്ഠകള്‍ പാടില്ലെന്നത് അതിനാല്‍ തന്നെ ഇസ്‌ലാമിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. ഈ നിലപാടിനെയാണ് 'തിരുകേശത്തിനൊരുത്തമ കേന്ദ്രം' എന്ന നിലയില്‍ മലബാറിലെവിടെയോ നിര്‍മിക്കാന്‍ പോകുന്ന ശഅ്‌റെ മുബാറക് മസ്ജിദ് വെല്ലുവിളിച്ചിരിക്കുന്നത്.
 
അതിനാല്‍ 'മുടിപ്പള്ളി'യുടെ പ്രമോട്ടറായ എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അവകാശപ്പെടുന്നതുപോലെ അദ്ദേഹത്തിന്റെ കൈവശമുള്ള തിരുകേശത്തില്‍ തിരുകോശം ഉണ്ടായാലും ഇല്ലെങ്കിലും ഗൗരവമായ പരിശോധനയും വിശകലനവും അര്‍ഹിക്കുന്ന ഗുരുതരമായ ചില മത സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഇതിനകം വിവാദമായിത്തീര്‍ന്ന നിര്‍ദിഷ്ട പള്ളിനിര്‍മാണം ഉയര്‍ത്തുന്നുണ്ട്. കാന്തപുരം വിരുദ്ധരായ സമസ്ത നേതാക്കളും പണ്ഡിതന്മാരും ഉയര്‍ത്തിയ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് ഖസ്‌റജി സ്‌പോണ്‍സര്‍ ചെയ്ത മുടി പ്രവാചകന്റേത് തന്നെയാണെന്ന് സംശയരഹിതമായി തെളിയിക്കാന്‍ കാന്തപുരത്തിനും തല്‍പരകക്ഷികള്‍ക്കും സാധിച്ചാല്‍ പോലും മുടിയുടെ പേരിലുള്ള പള്ളിനിര്‍മാണത്തെ ലാഘവത്തോടെ അനുവദിച്ചുകൊടുക്കാന്‍ കഴിയാത്തവിധമുള്ള സാമൂഹിക രാഷ്ട്രീയ മത പ്രശ്‌നങ്ങളാണ് അതില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്.
 
അതിലേറ്റവും പ്രധാനപ്പെട്ടത് തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ തിരുകേശം സൂക്ഷിക്കാന്‍ വേണ്ടി പള്ളി എന്നത് ഇസ്‌ലാമില്‍ പള്ളിനിര്‍മാണത്തിന്റെ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുകയും ചോദ്യംചെയ്യുകയും ചെയ്യുന്ന നടപടിയാണെന്നതാണ്. യാതൊരു വിധ പ്രതീകത്തിന്റെയോ പ്രതിഷ്ഠകളുടെയോ സഹായം കൂടാതെ അല്ലാഹുവിനെ ആരാധിക്കുക എന്നത് മാത്രമായിരിക്കണം പള്ളിനിര്‍മാണത്തിന്റെ ഒരേയൊരു ലക്ഷ്യം. ഭക്തിയുടെ പേരില്‍ പടുത്തയര്‍ത്തപ്പെട്ട പള്ളി എന്ന ഖുര്‍ആനിക പ്രസ്താവന പള്ളിനിര്‍മാണത്തിന്റെ ഈയൊരു ലക്ഷ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇക്കാലം വരെ ലോകത്ത് എല്ലായിടത്തും ഈ ഒരു ലക്ഷ്യത്തിനു വേണ്ടി മാത്രമാണ് പള്ളി നിര്‍മിക്കപ്പെട്ടിട്ടുള്ളതും. എന്നാല്‍, പ്രവാചകന്റെ മുടി സൂക്ഷിക്കാനുള്ള ശഅ്‌റെ മുബാറക് മസ്ജിദ് ലക്ഷ്യം വെക്കുന്നത് നമസ്‌കാരം ആഗ്രഹിക്കുന്ന ഭക്തജനങ്ങളെയല്ല. മറിച്ച്, പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ തിരുകേശം ദര്‍ശിക്കാനും കേശമിട്ട വെള്ളം പാനം ചെയ്ത് ആഗ്രഹ സഫലീകരണം നേടാനും കൊതിക്കുന്ന തീര്‍ഥാടകരായ ഭക്തജനങ്ങളെയാണ്. ഈ ഭക്തി പ്രകടനം വളരെ പെട്ടെന്നുതന്നെ തിരുകേശ പൂജയിലേക്ക് വഴിമാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കേശവാഹകര്‍ ആത്യന്തികമായി ലക്ഷ്യമാക്കുന്നതും അതുതന്നെയാണെന്ന് ഉറപ്പിക്കാവുന്ന സാഹചര്യത്തെളിവുകളും ധാരാളം. കേരളത്തില്‍ മാത്രമല്ല, കേരളത്തിനു വെളിയിലും ജീര്‍ണമായി കിടക്കുന്ന പല മഖ്ബറകളും കണ്ടെത്തി പുനരുദ്ധരിക്കുകയും അവിടം ഭക്തിവ്യവസായ കേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആത്മീയ വാണിഭക്കാരാണ് ശഅ്‌റെ മുബാറക് മസ്ജിദിന്റെ പ്രായോജകര്‍ എന്നത് തന്നെ ഇക്കാര്യം ഉറപ്പിക്കാന്‍ മതിയായ തെളിവാണ്.
 
പ്രവാചകന്റെ ഭൗതിക ശരീരം അടക്കം ചെയ്ത മദീനയിലെ റൗദാ ശരീഫ് 'നവീന വാദികളുടെ' നിയന്ത്രണത്തിലായതിനാല്‍ അവിടെ നടക്കാതെ പോയ ഭക്തി വ്യവസായവും പുണ്യവാള പൂജയും എവിടെ നിന്നോ ഒപ്പിച്ചെടുത്ത ഒരു മുടി നാരിഴയുടെ ബലത്തില്‍ കേരളത്തില്‍ പൊടി പൊടിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ശഅ്‌റെ മുബാറക് പള്ളിനിര്‍മാണം എന്നതാണ് ഇതിലടങ്ങിയ ഏറ്റവും അപകടകരമായ വശം. അതുകൊണ്ടു തന്നെ ശഅ്‌റെ മുബാറക് കേവലം ഒരു പള്ളിനിര്‍മാണത്തിന്റെയോ തിരുകേശം കൊണ്ട് പുണ്യം നേടുന്നതിന്റെയോ പ്രശ്‌നമല്ല. മറിച്ച്, ദുര്‍ഗ്രാഹ്യതയോ നിഗൂഢതയോ ഇല്ലാത്ത, ശുദ്ധവും ലളിതവുമായ ഇസ്‌ലാമിന്റെ ആത്മീയതയെ വിപണികേന്ദ്രീകൃതവും നിഗൂഢവുമായ ആത്മീയത കൊണ്ട് പകരം വെക്കാനുള്ള വിപുലവും വിശാലവുമായ ഒരാത്മീയ പ്രോജക്ടിന്റെ ചൂരടിയാണ് ശഅ്‌റെ മുബാറകില്‍നിന്ന് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. തെളിച്ചു പറഞ്ഞാല്‍, ഒരു സത്യസായി ബാബക്കോ അമൃതാനന്ദ മയിക്കോ ഇടം അനുവദിക്കാത്ത ഇസ്‌ലാമിന്റെ ആത്മീയ പരികല്‍പനയെ അപനിര്‍മിച്ചുകൊണ്ട് ഈ പള്ളി നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്ന മതപുരോഹിതനെ കേന്ദ്രമാക്കി കേരളത്തില്‍ ഒരു ആള്‍ദൈവവ്യവസായം പടുത്തുയര്‍ത്തുകയാണ് യഥാര്‍ഥത്തില്‍ ശഅ്‌റെ മുബാറക് ലക്ഷ്യമിടുന്നത്. ഇതിന് മണ്ണും മനസ്സും മസ്തിഷ്‌കവും പാകപ്പെടുത്തുന്ന തരത്തിലുള്ള ജ്ഞാനനിര്‍മിതിയും കുറെക്കാലങ്ങളായി പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും നടന്നുകൊണ്ടിരിക്കുന്നുണ്ട്.
 
വിശുദ്ധദിനം, പുണ്യജലം, പുണ്യഭൂമി എന്നിവയെക്കുറിച്ചെല്ലാം എ.പി വിഭാഗം ഇപ്പോള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ സങ്കല്‍പങ്ങള്‍ തിരുകേശം അടിസ്ഥാനമാക്കിയുള്ള ആള്‍ദൈവ വ്യവസായത്തിന് നിലമൊരുക്കുന്നതിനുള്ള ജ്ഞാന നിര്‍മിതികളായിരുന്നുവെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. ഇസ്‌ലാമിന്റെ കാഴ്ചപാടനുസരിച്ച് ഏറ്റവും വിശുദ്ധമായ ദിനം ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠം എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ലൈലത്തുല്‍ ഖദ്ര്‍ എന്ന രാവാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. മാനവരാശിക്ക് സന്മാര്‍ഗദര്‍ശനവും വിമോചന മന്ത്രവുമായ പരിശുദ്ധ ഖുര്‍ആന്റെ അവതരണത്തിന് നാന്ദി കുറിക്കപ്പെട്ട ദിനം എന്നതാണ് ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യത്തിന് നിദാനം. എന്നാല്‍ മുടിപ്പള്ളിയുടെ പ്രായോജകര്‍ ഇപ്പോള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഇസ്‌ലാമിലെ ഏറ്റവും പുണ്യമുള്ള ദിനം ലൈലത്തുല്‍ ഖദ്‌റല്ല, മറിച്ച് പ്രവാചകന്‍ പിറന്നു വീണ റബീഉല്‍ അവ്വല്‍ പന്ത്രണ്ടാണെന്നാണ്. ഇസ്‌ലാമില്‍ വിശുദ്ധഭൂമി എന്ന വല്ല സങ്കല്‍പവുമുണ്ടെങ്കില്‍ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അത് രണ്ട് ഹറമുകളും ബൈത്തുല്‍ മഖ്ദിസും സ്ഥിതി ചെയ്യുന്ന ഭൂമിയാണ്. എന്നാല്‍ കേശ വിപണിയുടെ മൊത്ത കച്ചവടക്കാര്‍ ഈയിടെ പറയാന്‍ തുടങ്ങിയിരിക്കുന്നത് പുണ്യഭൂമി പ്രവാചകന്റെ ഭൗതിക ശരീരം അടക്കം ചെയ്ത ഭൂമിയിലെ മണ്ണാണെന്നാണ്. സംസം വെള്ളത്തേക്കാള്‍ പുണ്യം പ്രവാചകന്റെ കേശമിട്ട വെള്ളമാണെന്നതാണ് മറ്റൊരു അപനിര്‍മാണം. പ്രവാചകനെ അടിസ്ഥാനമാക്കിയുള്ള ഈ അപനിര്‍മാണങ്ങളെല്ലാം ലക്ഷ്യം വെക്കുന്നത് വ്യാജം എന്ന് ഇതിനകം തന്നെ ഏറെക്കുറെ ഉറപ്പായി കഴിഞ്ഞ തിരുമുടി കെട്ടിനെ വില്‍പനച്ചരക്കാക്കുന്ന ഒരാത്മീയ വ്യവസായ കേന്ദ്രം കെട്ടിപൊക്കുന്നതിനുള്ള ജ്ഞാനപരിസരം ഒരുക്കലാണ്. ഇത്തരം ജ്ഞാന നിര്‍മിതികള്‍ക്കെല്ലാം മകുടം ചാര്‍ത്തുംവിധം കേശത്തിന്റെ സൂക്ഷിപ്പുകാരനായ ഉസ്താദ് സ്വപ്നത്തിലൂടെ നിരന്തരം പ്രവാചകനുമായി ബന്ധം സ്ഥാപിച്ചുകൊണ്ടിരിക്കുന്നുവെന്ന പ്രചാരണവും തിരുകേശത്തിന്റെ മാര്‍ക്കറ്റ് എക്‌സിക്യൂട്ടീവുകളായ ശിഷ്യന്മാര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. സ്വപ്നത്തിലൂടെയുള്ള പ്രവാചകന്റെ നിര്‍ദേശ പ്രകാരമാണത്രെ കേശ ദാതാവായ അഹ്മദ് ഖസ്‌റജി തന്റെ കൈവശമുള്ള തിരുമുടിക്കെട്ടുകള്‍ കാന്തപുരത്തിന് കൈമാറിയത്. കോഴിക്കോട് ജില്ലയില്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരു മഖ്ബറ വ്യവസായകേന്ദ്രം  ഈയിടെ താജുല്‍ ഉലമയെയും ഖമറുല്‍ ഉലമയെയും ആത്മീയതയുടെ പൊന്നാട അണിയിച്ചതും ഇതിനോട് ചേര്‍ത്ത് വായിക്കുക. ഖമറുല്‍ ഉലമ എ.പി ഉസ്താദിനെ പ്രധാന ദിവ്യനാക്കി അണിയറയില്‍ സജ്ജമായിക്കൊണ്ടിരിക്കുന്ന ഒരാള്‍ദൈവവ്യവസായത്തിന്റെ എല്ലാ ചേരുവകളും ഈ പ്രചാരണത്തില്‍ മണക്കുന്നുണ്ട്.
 
പൊതുസമൂഹത്തെ സംബന്ധിച്ചേടത്തോളം തിരുമുടിപ്പള്ളി തീര്‍ഥാടന കേന്ദ്രമാകുന്നതിലോ അതിന്റെ സൂക്ഷിപ്പുകാരനായ മതപുരോഹിതന്‍ ആള്‍ ദൈവമാകുന്നതിലോ പ്രത്യേകിച്ച് വിരോധമൊന്നും ഉണ്ടാവുകയില്ല; സന്തോഷമേ ഉണ്ടാകൂ. ഇസ്‌ലാമിനെ തദ്ദേശീയമായി പുനര്‍നിര്‍മിക്കാനുള്ള നടപടി എന്ന് ചില ബുദ്ധിജീവികള്‍ അതിന് സൈദ്ധാന്തിക ഭാഷ്യം നല്‍കിയാലും അത്ഭുതപ്പെടേണ്ടതില്ല. സവര്‍ണ ഹിന്ദുത്വ കാഴ്ചപ്പാടിന് അധീശത്വമുള്ള നമ്മുടെ സെക്യുലര്‍ പൊതുമണ്ഡലത്തിന് ഇപ്പോഴും ദഹിക്കാത്ത ഒന്നാണ് ഇസ്‌ലാമിന്റെ സാര്‍വദേശീയ സ്വഭാവം. ഇസ്‌ലാമിനെ ഭാരതവത്കരിക്കണമെന്ന് ഇടക്കിടെ കേട്ടുകൊണ്ടിരിക്കുന്ന മുറവിളി ഈ ദഹിക്കായ്മയുടെ പുളിച്ച് തികട്ടലാണ്.  ഹിന്ദുമതത്തിന്റെ പല ചേരുവകളും ചേര്‍ത്ത് മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ വികസിപ്പിച്ച ദീനെ ഇലാഹി എന്ന പുതിയ മതം അഹ്മദ് സര്‍ഹിന്ദിയെപ്പോലുള്ള മതപരിഷ്‌കര്‍ത്താക്കളുടെ ധീരമായ ചെറുത്ത് നില്‍പുകാരണം ഗര്‍ഭത്തിലേ അലസിപ്പോയെങ്കിലും ഇസ്‌ലാമിനെ തദ്ദേശീയമാക്കാനുള്ള ശ്രമം എന്ന നിലയില്‍ ഇപ്പോഴും നമ്മുടെ സെക്യുലര്‍ ചരിത്രത്തില്‍ വാഴ്ത്തപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നുണ്ടല്ലോ. അതിനാല്‍ ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും ആഗ്രഹ സഫലീകരണത്തിന് ആശ്രയിക്കാവുന്ന ഒരു തീര്‍ഥാടന കേന്ദ്രമായി ഭാവിയില്‍ ഈ മുടിപ്പള്ളി മാറുമ്പോള്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ കാവല്‍പ്പുരയായി പോലും ശഅ്‌റെ മുബാറക് മസ്ജിദ് വാഴ്ത്തപ്പെട്ടുകൂടായ്കയില്ല! പക്ഷേ, അതിന് കൊടുക്കേണ്ടിവരുന്ന വില കാലാതിവര്‍ത്തിയും ദേശാതിവര്‍ത്തിയുമായ ഇസ്‌ലാമിന്റെ കലര്‍പില്ലാത്ത ആദര്‍ശവും ആചാരങ്ങളും ചിഹ്നങ്ങളുമായിരിക്കുമെന്നതാണ് യഥാര്‍ഥ മതബോധമുള്ളവരെയും പ്രവാചക സ്‌നേഹികളെയും അലോസരപ്പെടുത്തുന്നത്.
 
തിരുശേഷിപ്പുകളുടെ പുണ്യം പ്രാമാണിക ഹദീസുകളിലൂടെ സ്ഥിരപ്പെട്ടതാണെന്നും ലോകത്ത് പല പള്ളികളിലും അവ സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് വിമര്‍ശകരുടെ നാവടക്കാനായി മുടി പ്പള്ളിയുടെ വക്താക്കള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍, പ്രവാചകന്റെ അപൂര്‍വം ചില സ്വഹാബികള്‍ തിരുേശഷിപ്പുകള്‍ കൈവശം വെച്ചുവെന്നല്ലാതെ അവരാരും പുണ്യം വിതരണം ചെയ്യാനുള്ള ഉപാധിയായി അതിനെ ഉപയോഗപ്പെടുത്തിയതിന് തെളിവുകളൊന്നുമില്ല. മക്കയിലെ മസ്ജിദുല്‍ ഹറാമിലോ മദീനയിലെ മസ്ജിദുന്നബവിയിലോ ഫലസ്ത്വീനിലെ മസ്ജിദുല്‍ അഖ്‌സ്വായിലോ ഏതെങ്കിലും കാലത്ത് തിരുശേഷിപ്പുകള്‍ പ്രദര്‍ശനത്തിന് വെച്ചതിനും ചരിത്ര രേഖകളില്ല. തിരുശേഷിപ്പുകള്‍ പുണ്യം നേടാനുള്ള ഉപാധിയായിരുന്നുവെങ്കില്‍ അവ ഏത് നിലക്കും സൂക്ഷിക്കപ്പെടാന്‍ ഏറ്റവും യോഗ്യമായത് മുസ്‌ലിം ലോകം തീര്‍ഥാടന കേന്ദ്രമായി കരുതുന്ന ഈ മൂന്ന് പള്ളികളിലായിരുന്നുവല്ലോ. ചരിത്ര സ്മാരകം എന്ന നിലക്കുള്ള പ്രാധാന്യം തീര്‍ച്ചയായും തിരുശേഷിപ്പുകള്‍ക്കുണ്ട്. പുരാവസ്തു സംരക്ഷണത്തിന്റെ ഭാഗമായി മുസ്‌ലിം ലോകത്തെ ചില പള്ളികളിലും മ്യൂസിയങ്ങളിലും അവ സൂക്ഷിക്കപ്പെട്ടിട്ടുമുണ്ട് എന്നതിനെയും നമുക്ക് നിഷേധിക്കേണ്ടതില്ല. എന്നാല്‍, അവയൊന്നും ശഅ്‌റെ മുബാറക് മസ്ജിദിന്റെ പ്രമോട്ടര്‍മാര്‍ ലക്ഷ്യമിടുന്ന തരത്തിലുള്ള തീര്‍ഥാടന കേന്ദ്രങ്ങളോ പുണ്യ വില്‍പന ശാലകളോ അല്ല. ഇന്ത്യയില്‍ തന്നെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് കരുതപ്പെടുന്ന ദല്‍ഹിയിലെ ജുമാ മസ്ജിദോ കശ്മീരിലെ ഹസ്രത്ത് ബാല്‍ മസ്ജിദോ തിരുശേഷിപ്പുകള്‍ സൂക്ഷിക്കാന്‍ വേണ്ടി നിര്‍മിക്കപ്പെട്ട പള്ളികളല്ല. പള്ളി നിര്‍മിക്കപ്പെടുന്നതിന് എത്രയോ കാലങ്ങള്‍ക്കു ശേഷം ആരിലൂടെയോ കൈമാറി കിട്ടിയ 'തിരുശേഷിപ്പുകള്‍' അവിടെ സൂക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് മാത്രം.
 
തങ്ങളുടെ ചരിത്രവും സംസ്‌കാരവുമായി ബന്ധപ്പെട്ട ഏതൊരു ചരിത്ര സ്മാരകവും മുസ്‌ലിംകളെ വൈകാരികമായി സ്വാധീനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തിരുശേഷിപ്പുകളുടെ വൈകാരിക സ്വാധീനം മറ്റേതൊരു ചരിത്ര സ്മാരകത്തേക്കാളും കൂടുതലായിരിക്കുമെന്നതിലും തര്‍ക്കമില്ല. ഈ വൈകാരിക സ്വാധീനം സ്വന്തം നിലക്ക് മോശമോ വിമര്‍ശിക്കപ്പെടേണ്ടതോ അല്ല. ഈ വൈകാരിക സ്വാധീനം തന്നെയാണ് ചില പ്രവാചക ശിഷ്യന്മാരെ തിരുശേഷിപ്പുകള്‍ കൈവശം വെക്കാന്‍ പ്രേരിപ്പിച്ചതും. പ്രവാചകന്റെ ഏറ്റവും പ്രധാന തിരുശേഷിപ്പായ പ്രവാചക ചര്യയും അദ്ദേഹം ലോകത്ത് നടപ്പിലാക്കി മാതൃക കാട്ടിയ ജീവിത ക്രമവും സ്വന്തം ജീവിതത്തില്‍ മുറുകെ പിടിക്കാനും അതിനെ ലോകത്ത് സ്ഥാപിക്കാനും കൂടുതല്‍ ആവേശവും കര്‍മചൈതന്യവും പ്രവാചകന്റെ ഭൗതിക തിരുശേഷിപ്പുകളുടെ വൈകാരിക സ്വാധീനം ചില  പ്രവാചക ശിഷ്യന്മാരില്‍ ഉളവാക്കിയിരുന്നുവെന്നാണ് ഖാലിദിന്റെ പടതൊപ്പിയില്‍ തുന്നിപ്പിടിപ്പിച്ചിരുന്ന പ്രവാചക കേശത്തില്‍ നിന്ന് നമുക്ക് വായിക്കാനാകുന്നത്. എന്നാല്‍, തിരുശേഷിപ്പുകളുടെ ഈ വൈകാരിക സ്വാധീനത്തെ ചൂഷണം ചെയ്ത് ആള്‍ദൈവ വ്യവസായ കേന്ദ്രം പടുത്തുയര്‍ത്തുന്നതും മുസ്‌ലിം ജനസാമാന്യത്തെ അരാഷ്ട്രീയവത്കരിക്കാന്‍ ഉതകുംവിധം അവരെ അന്ധവിശ്വാസത്തിന്റെ മായാകാഴ്ചകള്‍ക്കടിമപ്പെടുത്തുന്നതും പ്രവാചക സ്‌നേഹമല്ല; പ്രവാചക നിന്ദയാണ്.
 
കേരളത്തിലെ മുസ്‌ലിംകള്‍ ഇന്നൊരു വന്‍ പ്രതിസന്ധിയുടെ നടുവിലാണ്. മുസ്‌ലിം ബഹുജനങ്ങളല്ല ഒരിക്കലും ഈ പ്രതിസന്ധിക്കുത്തരവാദികള്‍. കാരണം ഇന്ന് ലോകത്തേറ്റവും ചടുലവും ചലനാത്മകവുമായ സമുദായമാണ് കേരളത്തിലെ മുസ്‌ലിംകള്‍. സാമ്പത്തിക രംഗത്തും വിദ്യാഭ്യാസ രംഗത്തും അവര്‍ ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുന്നു. എം.ബി.ബി.എസ്, എഞ്ചിനീയറിംഗ് മത്സര പരീക്ഷകളില്‍ മുസ്‌ലിംകളുടെ, പ്രത്യേകിച്ചും അവരിലെ മഫ്ത കുത്തിയ പെണ്ണുങ്ങളുടെ തള്ളിക്കയറ്റം പലരെയും അത്ഭുതപ്പെടുത്തുകയും ചിലരെയെങ്കിലും അസ്വസ്ഥപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഉപഭോഗവസ്തുക്കളുടെ മാത്രമല്ല, പത്രപ്രസിദ്ധീകരണങ്ങളുടെയും പുസ്തകങ്ങളുടെയും പ്രധാന മാര്‍ക്കറ്റും ഇന്ന് മുസ്‌ലിംകളായി മാറിയിരിക്കുന്നു. കല, സാഹിത്യം, സിനിമ, സംസ്‌കാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ ചര്‍ച്ചകളിലും സംവാദങ്ങളിലും ഇന്ന് മുസ്‌ലിം പുതുതലമുറയുടെ സജീവ സാന്നിധ്യമുണ്ട്. ബൗദ്ധികവും ധൈഷണികവുമായ മണ്ഡലങ്ങളിലെ പല നടപ്പ് ശീലങ്ങളെയും വാര്‍പ്പ് മാതൃകകളെയും യാതൊരപകര്‍ഷതയും കൂടാതെ ചോദ്യം ചെയ്യാനും അവര്‍ ധൈര്യപ്പെടുന്നു. ഈ പ്രബുദ്ധത മറ്റെന്തിനേക്കാളും കടപ്പെട്ടിരിക്കുന്നത് മരുഭൂമിയില്‍ ആടുജീവിതം നയിച്ചുകൊണ്ടാണെങ്കിലും കേരളത്തിലേക്ക് പ്രവഹിക്കുന്ന ഗള്‍ഫ് പണത്തോടാണെന്നതും വസ്തുതയാണ്. ചുരുക്കത്തില്‍ കേരളത്തിന്റെ ഭാവിയെ രൂപപ്പെടുത്താന്‍ മാത്രമല്ല, പല ഏങ്കോണിപ്പുകളുമുള്ള കേരളത്തിന്റെ പൊതു മണ്ഡലത്തെ തന്നെ പുനര്‍നിര്‍മിക്കാന്‍ വരെ കരുത്തും ശേഷിയുമുള്ള പുതു മുസ്‌ലിം തലമുറയാണ് ഇന്നിന്റെ ഗര്‍ഭാശയത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അവര്‍ അര്‍ഹിക്കുന്ന ഒരു നേതൃത്വം ഇല്ല എന്നതിലാണ് മുകളില്‍ സൂചിപ്പിച്ച പ്രതിസന്ധിയുടെ വേരുകള്‍ കിടക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും ജീര്‍ണമായ ഒരു രാഷ്ട്രീയ നേതൃത്വമാണ് ഇന്ന് കേരള മുസ്‌ലിംകള്‍ക്ക് വിധിച്ചിട്ടുള്ളത്. ആരോപണങ്ങളും കളങ്കങ്ങളും ജനസമ്മതി കൂട്ടി എന്ന് അഹങ്കരിച്ചുകൊണ്ട് ആ നേതൃത്വം മുസ്‌ലിം പ്രബുദ്ധതയെ നോക്കി പല്ലിളിക്കുകയാണ്. കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ സൃഷ്ടിയായ മുസ്‌ലിം രാഷ്ട്രീയത്തെ എന്നും തന്റെ ചൊല്‍പടിയില്‍ നിര്‍ത്തുന്നതിന് ഒരു രാഷ്ട്രീയ വിരുതന്‍ കൃത്രിമമായി രൂപപ്പെടുത്തിയെടുത്ത ആത്മീയ കുടുംബത്തിന്റെ തണല്‍ ലഭിക്കുന്നതു കൊണ്ടാണ്, ആ നേതൃത്വത്തിന് മുസ്‌ലിം പ്രബുദ്ധതയെയും മുസ്‌ലിം ബഹുജനങ്ങളുടെ സഹജമായ ധാര്‍മിക ബോധത്തെയും ഇത്രമാത്രം പരിഹാസ്യമാക്കി മാറ്റാന്‍ കഴിയുന്നത്. ജീര്‍ണമായ ഈ രാഷ്ട്രീയ നേതൃത്വത്തോട് തഞ്ചവും തരവും നോക്കി സംഘര്‍ഷപ്പെട്ടും സമവായത്തിലെത്തിയും സമാന്തരമായി മറ്റൊരാത്മീയ കേന്ദ്രം പടുത്തുയര്‍ത്താനുള്ള കാന്തപുരത്തിന്റെ പടപ്പുറപ്പാട് നടേ പറഞ്ഞ മുസ്‌ലിം പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുകയേയുള്ളൂ. മുസ്‌ലിം രാഷ്ട്രീയ നേതൃത്വത്തെ പോലെ തന്നെ ഈ നവ ആത്മീയ നേതൃത്വത്തിന്റെയും ശക്തി ധാര്‍മിക ജീവിതത്തെ കളങ്കിതമാക്കിയ നിരവധി ആരോപണങ്ങളും വിമര്‍ശനങ്ങളുമാണെന്ന് വരുമ്പോള്‍ നാം ചിരിക്കുകയാണോ വേണ്ടത് അതോ കരയുകയോ?

സംസ്ഥാനത്ത് പുതിയ ഭരണം

 സംസ്ഥാനത്ത് പുതിയ ഭരണം
നേരത്തെ പ്രതീക്ഷിക്കപ്പെട്ടിരുന്നതുപോലെ കേരള അസംബ്ലി തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി വിജയിച്ച് അധികാരത്തിലെത്തിയിരിക്കുന്നു. ആദ്യം മൃഗീയ ഭൂരിപക്ഷം നേടുമെന്നും പിന്നെ കംഫര്‍ട്ടബ്ള്‍ ഭൂരിപക്ഷം ലഭിക്കുമെന്നുമൊക്കെ യു.ഡി.എഫ് അവകാശപ്പെട്ടിരുന്നുവെങ്കിലും വളരെ നേരിയൊരു സാങ്കേതിക ഭൂരിപക്ഷം മാത്രമേ ജനങ്ങള്‍ അവര്‍ക്ക് സമ്മാനിച്ചിട്ടുള്ളൂ എന്നാണ് വോട്ടെണ്ണല്‍ തെളിയിച്ചത്. ഒരു ശതമാനത്തില്‍ താഴെയാണ് സംസ്ഥാനത്ത് യു.ഡി.എഫ് വോട്ടുകളുടെ ഭൂരിപക്ഷം. സീറ്റു നില 72-68-ഉം. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി പ്രതിപക്ഷത്തിരിക്കുന്ന സി.പി.എം ആണ്. മുസ്‌ലിം ലീഗിന്റെ വമ്പന്‍ വിജയമാണ് യുഡി.എഫിനെ അധികാരത്തിലെത്തിച്ചത്. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്ര കോണ്‍ഗ്രസിന്റെ ജനവിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവുമായ ഭീകരമുഖം തുറന്നുകാണിക്കപ്പെട്ടത് വോട്ടുകള്‍ പെട്ടിയിലായതിനു ശേഷമായത് കോണ്‍ഗ്രസിന്റെ ഭാഗ്യം. അല്ലെങ്കില്‍ ഈ സാങ്കേതിക വിജയവും തട്ടിത്തെറിപ്പിക്കപ്പെടുമായിരുന്നു. ഏതായാലും തങ്ങളെയും ഭരണത്തെയും ജനങ്ങള്‍ മുഴുവനായി എഴുതിത്തള്ളിയിട്ടില്ല എന്ന് എല്‍.ഡി.എഫിന് ആശ്വസിക്കാം.
ഭൂരിപക്ഷത്തിന്റെ ശുഷ്‌കത യു.ഡി.എഫ് ഭരണം ഏറെ സങ്കീര്‍ണമാക്കുമെന്ന് നിരീക്ഷിക്കുന്നവരുണ്ട്. മൃഗീയ ഭൂരിപക്ഷമുണ്ടായിട്ടും 2001-2006-ലെ യു.ഡി.എഫ് ഭരണം സംഘര്‍ഷകലുഷമായത് ഭരണകക്ഷികള്‍ക്കിടയിലും കക്ഷികളിലെ ഗ്രൂപ്പുകള്‍ക്കിടയിലും ഉടലെടുത്ത തമ്മിലടി കൊണ്ടാണല്ലോ. കനത്ത ഭൂരിപക്ഷമുണ്ടായിരുന്നതുകൊണ്ട് അന്ന് ചെറുകക്ഷികള്‍ക്ക് സര്‍ക്കാറിനെ മറിച്ചിടാന്‍  കഴിയുമായിരുന്നില്ല. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണത്തില്‍ നിന്ന് രണ്ടു കക്ഷികള്‍ തെറ്റിപ്പിരിഞ്ഞുപോയിട്ടും സര്‍ക്കാര്‍ കോട്ടം തട്ടാതെ നിലനിന്നത് ഭദ്രമായ ഭൂരിപക്ഷമുണ്ടായിരുന്നതുകൊണ്ടാണ്. ഈ സാഹചര്യത്തില്‍ വലിയൊരു ഭീഷണി തന്നെയാണ് ഒന്നോ രണ്ടോ എം.എല്‍.എമാര്‍ വിചാരിച്ചാല്‍ സര്‍ക്കാറിനെ മറിച്ചിടാനാവുമെന്ന സ്ഥിതിവിശേഷം.
എന്നാല്‍, നീതിനിഷ്ഠവും ജനക്ഷേമകരവുമായ ഭരണം നിര്‍വഹിക്കാന്‍ ഭരണകക്ഷിക്ക് മൃഗീയ ഭൂരിപക്ഷം വേണമെന്നില്ല. മൃഗീയ ഭൂരിപക്ഷമുണ്ടെങ്കില്‍ സല്‍ഭരണം കാഴ്ചവെച്ചുകൊള്ളണമെന്നുമില്ല. ഭരണം കൈയാളുന്നവരുടെ മൂല്യ പ്രതിബദ്ധതയെയും സത്യസന്ധതയെയും ആര്‍ജവത്തെയും ആശ്രയിച്ചാണ് ഭരണം മെച്ചപ്പെടുന്നതും മോശമാകുന്നതും. ഭരണത്തില്‍ ജനക്ഷേമത്തേക്കാള്‍ കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും വിഭാഗീയ സ്വാര്‍ഥതകള്‍ക്കും പ്രാമുഖ്യം ലഭിച്ചാല്‍ പ്രതിസന്ധികളുണ്ടാകും. ഭരിക്കുന്നവര്‍ക്ക് മൃഗീയ ഭൂരിപക്ഷമില്ലാതിരിക്കുന്നത് ഒരു കണക്കിന് നല്ലതുമാണ്. അബദ്ധങ്ങളും അരുതായ്മകളും സര്‍ക്കാറിനെ ഉലക്കുമെന്ന ബോധം കൂടുതല്‍ കാര്യക്ഷമമായും സുതാര്യമായും സത്യസന്ധമായും പ്രവര്‍ത്തിക്കാന്‍ അവരെ ജാഗ്രതയുള്ളവരാക്കും. ഇപ്പോള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉമ്മന്‍ ചാണ്ടി നല്ല പ്രതിഛായയുള്ള രാഷ്ട്രീയ നേതാവും ഭരണരംഗത്ത് പരിചയസമ്പന്നനുമാണ്. ഭൂരിപക്ഷത്തിന്റെ ബലക്ഷയം സൃഷ്ടിക്കുന്ന പ്രതിസന്ധികളെ അദ്ദേഹം വിജയകരമായി തരണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
സത്യപ്രതിജ്ഞക്കു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ച നയവും പ്രഥമ മന്ത്രിസഭായോഗം കൈകൊണ്ട തീരുമാനങ്ങളും ആശാവഹങ്ങളാണ്. സര്‍വജനസമഭാവന, അഴിമതി നിര്‍മാര്‍ജനം, കാര്‍ഷിക വ്യവസായ മേഖലകളുടെ പുനരുദ്ധാരണം, ടൂറിസം  വികസനം, പാവപ്പെട്ടവരുടെ ജീവിത സുരക്ഷ തുടങ്ങിയവയാണ് നയങ്ങള്‍. ഇതിനൊക്കെ സ്വീകരിക്കുന്ന പ്രവര്‍ത്തന പരിപാടികള്‍ വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ഒടുവില്‍ വര്‍ധിച്ച പെട്രോള്‍ വിലയുടെ സംസ്ഥാന നികുതി വിഹിതം വേണ്ടെന്നു വെച്ചതാണ് പ്രഥമ മന്ത്രിസഭാ യോഗം കൈകൊണ്ട പ്രധാന തീരുമാനം. എന്‍ഡോസള്‍ഫാന്‍ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിരിക്കുന്നു. മുന്‍ സര്‍ക്കാറിന്റെ വിവാദ തീരുമാനങ്ങള്‍ പുനപരിശോധിക്കുമെന്നും പ്രസ്താവിച്ചിരിക്കുന്നു. പ്രകടന പത്രികയിലൂടെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ട് ജനക്ഷേമകരമായ ഭരണം കാഴ്ചവെക്കാന്‍ പുതിയ ഗവണ്‍മെന്റിന് സാധിക്കട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുന്നു.
യു.ഡി.എഫ് സാമാജികരില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് തൃപ്തികരമായ പ്രാതിനിധ്യമുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ അസംബ്ലിയില്‍ കൂടുതല്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ സ്ത്രീകളുടെ പ്രാതിനിധ്യം ശോചനീയമാണ് - ഒറ്റ വനിതാ മെമ്പര്‍ മാത്രം. നിയമനിര്‍മാണ സഭകളില്‍ 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്തുകൊണ്ട് നിയമം നിര്‍മിക്കുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചേടത്തോളം ലജ്ജാവഹമാണിത്. ദലിതുകളുടെ പ്രാതിനിധ്യവും കേവലം രണ്ട് സീറ്റിലൊതുങ്ങുന്നു. വനിതകളുടെയും ദലിതുകളുടെയും അസാന്നിധ്യം ഭരണതലത്തില്‍ അവരുടെ പ്രശ്‌നങ്ങളുടെ തമസ്‌കരണമായിത്തീരാതിരിക്കാന്‍ പുതിയ ഗവണ്‍മെന്റ് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തില്‍ അനുദിനം മൂര്‍ഛിച്ചുവരുന്ന സാമൂഹിക പ്രശ്‌നമാണ് അമിതമായ മദ്യാസക്തിയും മയക്കുമരുന്ന് വ്യാപനവും. മുഖ്യമന്ത്രിയുടെ നയവിശദീകരണത്തില്‍ ഈ പ്രശ്‌നം പരാമര്‍ശിച്ചു കണ്ടില്ല. സംസ്ഥാനം മദ്യ സാഗരത്തില്‍  മുങ്ങിപ്പോകാതിരിക്കാന്‍ ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റ് വ്യക്തമായ നയപരിപാടികളാവിഷ്‌കരിക്കേണ്ടതാണ്. 

2011 മേയ് 26, വ്യാഴാഴ്‌ച

കൈകടത്തല്‍ ബുഖാരിയിലും


വിവാദകേശ സൂക്ഷിപ്പിനുള്ള പള്ളി പണിയുന്നതില്‍ പങ്കാളികളാകാന്‍ ആഹ്വാനം ചെയ്യുന്ന വിഘടിത ഫ്ലക്സ്  ബോര്‍ഡുകളില്‍ ഉല്ലേഖനം ചെയ്ത ബുഖാരിയുടെ ഹദീസില്‍ വന്‍ തട്ടിപ്പ് വരുത്തിയിരിക്കുന്നു. ഈ ലോകത്തെക്കാളും അതിലുള്ള സകലതിനേക്കാളും എനിക്കിഷ്ടം തിരുനബി(സ)യുടെ മുടികളില്‍ നിന്ന് ഒരു മുടി ''എന്‍റെ പക്കല്‍ ഉണ്ടായിരിക്കുന്നതാണ് '' എന്ന ഇബ്നു സീരിന്‍ (റ) ന്റെ വാക്കുകള്‍ ' ഈ ലോകത്തിലെ സകലതിനേക്കാളും അഭികാമ്യമായി ഞാന്‍ കാണുന്നത് ''തിരുകേശ സൂക്ഷിപ്പാണ്'' എന്ന് തിരുത്തി,  കേശ സൂക്ഷിപ്പിന് പള്ളി നിര്‍മ്മിക്കല്‍ അഭികാമ്യമാണെന്ന് വരുത്തി തീര്‍ത്തിരിക്കുന്നു.
حَدَّثَنَا مَالِكُ بْنُ إِسْمَاعِيلَ قَالَ حَدَّثَنَا إِسْرَائِيلُ عَنْ عَاصِمٍ عَنْ ابْنِ سِيرِينَ قَالَ قُلْتُ لِعَبِيدَةَ عِنْدَنَا مِنْ شَعَرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَصَبْنَاهُ مِنْ قِبَلِ أَنَسٍ أَوْ مِنْ قِبَلِ أَهْلِ أَنَسٍ فَقَالَ لَأَنْ تَكُونَ عِنْدِي شَعَرَةٌ مِنْهُ أَحَبُّ إِلَيَّ مِنْ الدُّنْيَا وَمَا فِيهَا
[Bukhari: | Book 4 | No. 172





http://pravarthakan.blogspot.com/2011/04/40_27.html

2011 മേയ് 25, ബുധനാഴ്‌ച

കീറാമുട്ടി

എന്നിട്ടും ഇസ്‌ലാം ജനഹൃദയങ്ങളെ കീഴടക്കുന്നത് എന്തുകൊണ്ട് ?
ഇ.സി സൈമണ്‍ മാസ്റ്റര്‍
 
മുസ്‌ലിംകളും വേദക്കാരും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇബ്‌റാഹീം നബിയെയും മകനെയും സംബന്ധിച്ച ബലി സംഭവം. ബലി അര്‍പ്പിക്കാന്‍ കൊണ്ടുപോയത് ഇളയ പുത്രനായ ഇസ്ഹാഖിനെയായിരുന്നു എന്ന ബൈബിളിലെ സംശയാതീതമായ പ്രസ്താവനയാണ് ഒരുകാലത്തും തീരാന്‍ സാധ്യതയില്ലാത്തതായി നിലനില്‍ക്കുന്ന കീറാമുട്ടി പ്രശ്‌നം.
 
ഇബ്‌റാഹീം നബിയുടെ ഏക പുത്രനായ ബാലനെ ബലിയര്‍പ്പണത്തിനായി കൊണ്ടുപോയെന്നു പറയുമ്പോള്‍, ആ കുട്ടി ആരായിരുന്നു എന്ന കാര്യത്തില്‍ സാധാരണഗതിയില്‍ ആര്‍ക്കും യാതൊരു സംശയത്തിനും വഴിയില്ലാത്തതാണ്. ഇബ്‌റാഹീം നബിയുടെ മൂത്ത പുത്രനായ ഇസ്മാഈല്‍ ആയിരുന്നു 14 കൊല്ലക്കാലം അദ്ദേഹത്തിന്റെ ഏക പുത്രന്‍. പിന്നീടായിരുന്നു ഇസ്ഹാഖിന്റെ ജനനം. ജനനം മുതല്‍ ഒരുകാലത്തും, അതായത് വയോവൃദ്ധനായി പിതാവ് മരണമടയുന്നതുവരെ ഒരുകാലത്തും ഇസ്ഹാഖ് ഏകപുത്രനായിരുന്നില്ല. പിതാവിന്റെ മൃതദേഹം അടക്കം ചെയ്തത് ജ്യേഷ്ഠാനുജന്മാര്‍ രണ്ടു പേരും ഒന്നിച്ചായിരുന്നു എന്ന് ബൈബിള്‍ പറയുമ്പോള്‍, ജ്യേഷ്ഠസ ഹോദരനെ ഒഴിവാക്കി ഏക പുത്രന്‍ എന്ന നിലയില്‍ ഇസ്ഹാഖിന്റെ മാത്രം നേതൃത്വത്തില്‍ ആയിരുന്നു അന്ത്യകര്‍മങ്ങള്‍ നടത്തിയതെന്ന് ഒരു വിധത്തിലുമില്ല വ്യാഖ്യാനം.
 
ദാസീ പുത്രന്‍ ആയിരുന്നതുകൊണ്ട് ഇസ്മാഈലിന് ജന്മാവകാശങ്ങള്‍ ഉണ്ടായിരുന്നില്ലെന്നു പറയുന്നത് സാമ്രാജ്യത്വ മനോഭാവത്തിന്റെ ഒരുതരം അധമവികാരം വെച്ചുകൊണ്ടാണ്. അടിമ-ഉടമ ബന്ധം നോക്കിയല്ലല്ലോ ദൈവത്തിന്റെ നീതിനിര്‍വഹണം. ജനിക്കുന്നതിന് മുമ്പ് മാതാവിന്റെ ഉദരത്തില്‍ ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ ദൈവാനുഗ്രഹം ലഭിക്കുന്നതിനു ഭാഗ്യം സിദ്ധിച്ച അപൂര്‍വം വ്യക്തികളില്‍ ഒരാളായിരുന്നു ഇസ്മാഈല്‍ എന്ന് ബൈബിളില്‍ തന്നെ കാണുന്നു. ദൈവം അബ്രഹാമുമായി നടത്തിയ പ്രധാന ഉടമ്പടികളെല്ലാം ഇസ്ഹാഖ് ജനിക്കുന്നതിന് മുമ്പും ഇസ്മാഈലിന്റെ സാന്നിധ്യത്തിലുമായിരുന്നു എന്നു കാണാം. ആ ഉടമ്പടികളുടെ ആദ്യത്തെ പ്രയോക്താവും സാക്ഷിയും ആയിരുന്നു ഇസ്മാഈല്‍. ദൈവം ഒരിക്കലും ഇസ്മാഈലിനോട് ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിച്ചതായി ബൈബിളില്‍ കാണാന്‍ കഴിയുന്നതല്ല. എങ്കിലും ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് വരുത്തി ഇസ്മാഈലിനും സന്തതികള്‍ക്കും അര്‍ഹതപ്പെട്ട ഒരു മഹാ ബഹുമതി തട്ടിയെടുത്ത് സ്വന്തമാക്കാനുള്ള കുത്സിത ശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടാകുന്നതായാലും എതിര്‍ക്കപ്പെടേണ്ടതാണ്.
 
കാലമേറെ കഴിഞ്ഞിട്ടും ഇസ്മാഈലിനെതിരായി ഇന്നും നിലനില്‍ക്കുന്ന പക്ഷപാത മനോഭാവം ഇനിയും തുടരുന്നതിന് എന്തെങ്കിലും അടിസ്ഥാനമോ ന്യായീകരണമോ ഉണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ബൈബിളില്‍ ഈ ബലി സംഭവം വിവരിച്ച കാലത്ത് ഖുര്‍ആന്‍ അവതീര്‍ണമായിട്ടില്ല. മുഹമ്മദ് നബിയും അന്നില്ലായിരുന്നു. യഹൂദ-ക്രൈസ്തവ-മുസ്‌ലിം മതങ്ങളും അതിനു ശേഷം മാത്രം രൂപംകൊണ്ടവയാണ്. അതുകൊണ്ടുതന്നെ ആ മതങ്ങളില്‍ പെട്ടവരായിരുന്നുമില്ല ഇബ്‌റാഹീം ഇസ്മാഈല്‍ നബിമാര്‍. അവരില്‍ ആര്‍ക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ ആയിരുന്നില്ല ബൈബിളില്‍ വിവരണം. സംഭവം രേഖപ്പെടുത്തിയ ഗ്രന്ഥകാരന്റെ മനസ്സിലും ഉണ്ടാവാനിടയില്ല അങ്ങനെ ഒരു ഗൂഢോദ്ദേശ്യം.
 
ഏതൊരു മതത്തിലാണോ ഗ്രന്ഥകാരന്‍ ജീവിച്ചിരുന്നത് ആ കാലഘട്ടത്തിലെ ഒരു മഹാ പ്രവാചകനെ സംബന്ധിച്ച ഒരു മഹാ സംഭവം അവരുടെ മതകാര്യം എന്ന നിലയില്‍ മാത്രമാവാം അദ്ദേഹം ഇത് രേഖപ്പെടുത്താന്‍ ഇടയായത്. ഭാവിതലമുറകള്‍ക്ക് പാഠമായും ഓര്‍മക്കുറിപ്പായും എന്നും ഉപകരിക്കണമെന്ന് ദൈവം ഉദ്ദേശിച്ചിട്ടുണ്ടോ എന്നത് വേറെ കാര്യം.
 
ഇബ്‌റാഹീം നബിയെയും മക്കളെയും ഭാര്യമാരെയും സംബന്ധിച്ച ബൈബിള്‍ വിവരണങ്ങളില്‍ ഈ ബലി സംഭവത്തെക്കുറിച്ച് മാത്രമല്ല, മറ്റു പല കാര്യങ്ങളിലുമുണ്ട് വസ്തുതാപരമായ ധാരാളം തെറ്റുകളും അബദ്ധ പ്രസ്താവനകളും. വളരെയേറെ കൊല്ലങ്ങള്‍ക്ക് മുമ്പ് രചിക്കപ്പെട്ട ഒരു ഗ്രന്ഥത്തില്‍ ബോധപൂര്‍വമല്ലാതെ കയറിപ്പറ്റിയ മാനുഷികമായ വീഴ്ചകള്‍ എന്ന നിലക്ക് അവഗണിക്കുക എന്നത് മാത്രമേ ഇന്ന് നമുക്ക് കരണീയമായുള്ളൂ.
 
പലരും ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്: ഇസ്‌ലാംവിരോധം ഇത്രയധികം വ്യാപകമായിട്ടും ആളുകള്‍ ഇസ്‌ലാമിലേക്ക് അധികമധികം ആകര്‍ഷിക്കപ്പെടുന്നതെന്തേ? മുസ്‌ലിംകളുമായും ഇസ്‌ലാമുമായും കൂടുതല്‍ അടുക്കാനും അറിയാനും ഇടയാകുന്നവര്‍ അതിലേക്ക് ആകൃഷ്ടരാവാന്‍ എന്തു കാരണം? ക്രൈസ്തവരോടോ മറ്റുള്ളവരോടോ അങ്ങനെ ഒരടുപ്പം തോന്നാത്തതെന്ത്? മുസ്‌ലിംകളുമായി കൂടുതല്‍ അടുക്കുകയും അവരുമായി അടുത്തിടപഴകി പരിചയപ്പെടുകയും ചെയ്യുന്നവരെ സ്‌നേഹമസൃണമായ അവരുടെ പെരുമാറ്റമാണ് കൂടുതല്‍ ആകര്‍ഷിക്കുന്നത്. കൃത്രിമത്വം ഇല്ലാതെ ശുദ്ധവും ലളിതവുമായ സ്‌നേഹം അവരില്‍ കാണുകയും ലഭിക്കുകയും ചെയ്യുന്നു. മറ്റുള്ളവരില്‍ വ്യാപകമല്ലാത്ത സ്‌നേഹ പ്രകടന രീതി മുസ്‌ലിംകളില്‍ പലരിലും സ്വാഭാവികമെന്നോണം പ്രകടമാണ്. ആശയ ഗാംഭീര്യം കൊണ്ടും അതിലടങ്ങിയ സ്‌നേഹപ്രകടനം കൊണ്ടും വളരെ ഹൃദ്യമായ വശ്യശക്തി ഉള്‍ക്കൊള്ളുന്നതാണ് മുസ്‌ലിംകളുടെ സ്വന്തമായ, അവര്‍ക്കു മാത്രം സ്വന്തമായുള്ള 'അസ്സലാമു അലൈക്കും' എന്ന സ്വാഗത വാക്യം. പരസ്പരം ആലിംഗനം ചെയ്യുന്നതും സ്‌നേഹപൂര്‍വം ചുംബിക്കുന്നതും മറ്റു മതസ്ഥരില്‍ ഇത്രത്തോളം സാര്‍വത്രികമല്ല. കലവറയില്ലാതെ ഉള്ളു തുറന്നു സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന സ്വഭാവം ഒരുപക്ഷേ മറ്റാരിലും കാണാന്‍ കഴിയുന്നതല്ല, മുസ്‌ലിംകളിലുള്ളതുപോലെ. മതത്തിന്റെ തന്നെ ഭാഗമായ ഈ പ്രത്യേക ജീവിതശൈലി മറ്റു മതസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കുകയും അതിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. വിവേചനമില്ലാതെ ഇസ്‌ലാമില്‍ കാണുന്ന പ്രായോഗിക സാഹോദര്യവും സൗഹൃദവും ആയിരിക്കാം എല്ലാത്തരം എതിര്‍പ്പുകളെയും ആരോപണങ്ങളെയും മറികടന്നും അതിജീവിച്ചും ഇസ്‌ലാമിന്റെ അത്ഭുതാവഹമായ വളര്‍ച്ചക്കും മുന്നേറ്റത്തിനും കാരണം.
 
മഹത്തായ ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് ദൈനംദിന ജീവിതത്തില്‍ അവരറിയാതെ തന്നെ പ്രാധാന്യം നല്‍കി, ശുദ്ധാത്മാക്കളായി ജീവിക്കുന്ന നിഷ്‌കളങ്ക മനുഷ്യര്‍ മറ്റെവിടെയും കാണാത്തവിധം കൂടുതലായി മുസ്‌ലിം സമൂഹത്തില്‍ ഉണ്ടെന്നാണ് എന്റെ വിലയിരുത്തല്‍. അവരെ സംബന്ധിച്ചായാലും മറ്റാരെ സംബന്ധിച്ചായാലും അതൊരു വലിയ മുതല്‍ക്കൂട്ടായേ ആര്‍ക്കും കാണാനാവൂ. നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്ന ഒരുത്തമ സമുദായത്തില്‍ പെട്ടവരാണ് തങ്ങളെന്ന ബോധം മറക്കാത്തവരും അതനുസരിച്ച് ജീവിക്കാനാഗ്രഹിക്കുന്നവരുമായ കുറേപ്പേരെയെങ്കിലും എവിടെയും കാണാം, മുസ്‌ലിംകള്‍ക്കിടയില്‍. ഇസ്‌ലാമിലേക്ക് വരാനാഗ്രഹിക്കുന്നവരുടെ ഹൃദയം അല്ലാഹു വിശാലമാക്കിക്കൊടുക്കുമെന്നു പറയുന്നത് അന്വര്‍ഥമാക്കിക്കൊണ്ട് വിശാല ഹൃദയത്തോടെ മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും അവരോട് ഗുണകാംക്ഷ വെച്ചു പുലര്‍ത്തുകയും അവരെ സഹായിക്കുകയും ചെയ്യുന്ന പലരെയും ഇസ്‌ലാമില്‍ കാണാന്‍ കഴിയുന്നു. അതാണ് ഇസ്‌ലാമിന്റെ വിജയം.
 
ഉള്ളത് ഉള്ളപോലെ പറയുകയല്ലാതെ ഇല്ലാത്തത് പറയുകയോ സത്യം മൂടിവെക്കുകയോ ഈ സ്‌നേഹസംവാദത്തില്‍ ചെയ്തിട്ടില്ല. ഒരു ഭാഗം ഉയര്‍ത്തിക്കാണിച്ച് മറുഭാഗം താഴ്ത്തിക്കാണിക്കാനും ഇതില്‍ ഉദ്യമിച്ചിട്ടില്ല. സത്യവും അസത്യവും ഒന്നല്ലാത്തതുപോലെ ഇരുട്ടും വെളിച്ചവും തമ്മിലുമുണ്ടല്ലോ വ്യത്യാസം. കുന്നും കുഴിയും ഒരുപോലെ എന്നു വരുത്താനോ സമനില ഉണ്ടാക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല. ജീവിതയാത്രയിലെ ചുഴികളും ഗര്‍ത്തങ്ങളും ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത് ആത്മാര്‍ഥമായും ഗുണകാംക്ഷയോടെയും ആയിരുന്നു. ആര്‍ക്കെങ്കിലും അത് മനസ്സിലാക്കാനും തിരിച്ചറിയാനും കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ ധന്യനായി.
 
എല്ലാവര്‍ക്കും നന്ദി. എല്ലാവരിലും ഉണ്ടാവട്ടെ, ദൈവാനുഗ്രഹം സമൃദ്ധമായി.
 
(അവസാനിച്ചു)
 
ഫോണ്‍: 0480-2818692, 9895419918
 

2011 മേയ് 23, തിങ്കളാഴ്‌ച

NEW POLITICS - Do the History Repeat ?!

ഇസ്‌ലാമിന്റെ രാജപാതയും രാഷ്ട്രീയ ഇടപെടലുകളും
ശൈഖ് മുഹമ്മദ് കാരകുന്ന്‌
 
മുഹമ്മദ് നബി അല്ലാഹുവിന്റെ അന്ത്യദൂതനാണ്. ഇനി പുതിയ പ്രവാചകന്മാരില്ല. ഇസ്ലാമിക സമൂഹമാവട്ടെ അന്ത്യനാള്‍വരെ അവിരാമം നിലനില്‍ക്കുന്നതും. ഇത് പ്രവാചകന്റെ വാഗ്ദാനമാണ്. ഇസ്ലാമിക സമൂഹത്തിന്റെ ഭദ്രമായ നിലനില്‍പിന് നവോത്ഥാനനായകരുടെയും പരിഷ്കര്‍ത്താക്കളുടെയും പങ്ക് വളരെ വലുതാണ്. ഇസ്ലാമിനെ അതിന്റെ സമഗ്രതക്ക് കോട്ടം തട്ടാതെയും ചൈതന്യം ചോര്‍ന്നുപോവാതെയും കരുത്ത് കുറയാതെയും നൂറ്റാണ്ടുകളായി നിലനിര്‍ത്തിയത് അവരാണ്. അവര്‍ തങ്ങളുടെ കാലക്കാരെ മാത്രമല്ല, പിന്‍തലമുറകളെയും അഗാധമായി സ്വാധീനിച്ചു. സമകാലികരെക്കാള്‍ പിന്മുറക്കാരെയായിരുന്നു അവരില്‍ പലരും കൂടുതല്‍ സ്വാധീനിച്ചത്.

 
ചരിത്രത്തെയും സമൂഹത്തെയും അഗാധമായി സ്വാധീനിച്ച ഇസ്ലാമിക പണ്ഡിതരും പരിഷ്കര്‍ത്താക്കളും ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയവരായിരുന്നു. ഒന്നുകില്‍ ജനക്ഷേമകരവും സാമൂഹികനീതി ഉറപ്പുവരുത്തുന്നതുമായ ഇസ്ലാമിക ഭരണം നടത്തിയവര്‍. അല്ലെങ്കില്‍ ഭരണകൂടങ്ങളുടെ തിന്മക്കും ദ്രോഹനടപടികള്‍ക്കുമെതിരെ ശക്തമായ സമീപനം സ്വീകരിച്ചവര്‍.
 
 
സച്ചരിതരായ ഖലീഫമാര്‍

 
പ്രവാചകനെ കഴിച്ചാല്‍ കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകളില്‍ ഇസ്ലാമിന്റെ യശസ്സുയര്‍ത്തുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചത് സച്ചരിതരായ ഖലീഫമാരാണ്. അവരുടെ ഭരണമാതൃകകള്‍ ഇസ്ലാമിന്റെ പ്രബോധനത്തിലും പ്രചാരണത്തിലും അനല്‍പമായ പങ്കുവഹിച്ചു. മനുഷ്യ ചരിത്രത്തില്‍ തുല്യതയില്ലാത്ത അവരുടെ സദ്ഭരണം ഇസ്ലാമിന്റെ പ്രതിഛായ വളരെയേറെ ചേതോഹരമാക്കി. പോയ നൂറ്റാണ്ടുകളിലെ എണ്ണമറ്റ പ്രതിഭാശാലികളുടെയും ചിന്തകന്മാരുടെയും മുമ്പില്‍ ഇസ്ലാമിന്റെ മഹത്വം തിളങ്ങി നിന്നത് ഖലീഫാ ഉമറിന്റെ ഭരണ മാതൃകകളിലൂടെയാണ്. വരും നൂറ്റാണ്ടുകളിലും അതങ്ങനെത്തന്നെയായിരിക്കും. അവയെ മാറ്റിനിര്‍ത്തിയുള്ള ഇസ്ലാമിന്റെ ഏതൊരവതരണവും അപൂര്‍ണമായിരിക്കും.
 
 
ശക്തമായ ഇടപെടല്‍

 
ഇസ്ലാമിക സമൂഹത്തില്‍ ആദ്യമായി വ്യതിയാനങ്ങള്‍ പ്രകടമായത് രാഷ്ട്രീയ, ഭരണരംഗങ്ങളിലാണ്. ജനപ്രാതിനിധ്യ സമ്പ്രദായം രാജാധിപത്യക്രമത്തിന് വഴിമാറി. ഖിലാഫത്തിനുപകരം കുടുംബവാഴ്ച നിലവില്‍വന്നു. അങ്ങനെ ശുദ്ധമായ ഇസ്ലാമിക വീക്ഷണത്തിനും സമീപനത്തിനും ക്ഷതമേറ്റു. രാഷ്ട്രീയ നയകൌശലം വിശ്വാസ ചൈതന്യത്തിന്റെ സ്ഥാനം കൈയടക്കി. കപടമായ രാഷ്ട്രീയ തന്ത്രങ്ങളും ഉപജാപങ്ങളും അധികാരകേന്ദ്രത്തില്‍ അള്ളിപ്പിടിച്ചു. പ്രവാചക നിയോഗത്തോടെ നിഷ്കാസിതമായിരുന്ന ദുഷ്പ്രഭുത്വം മറനീക്കി രംഗത്തുവന്നു. കുടുംബമഹിമയും ഗോത്രമാഹാത്മ്യവും തലനീട്ടി.
 
സീസര്‍-കോസ്റോസുമാരുടെ വിജയരഹസ്യം ഭരണസ്ഥിരതയാണ്; അതിനു ഏറ്റവും പറ്റിയത് രാജാധിപത്യമാണെന്ന കാഴ്ചപ്പാട് സ്വാധീനമുറപ്പിച്ചു. മുആവിയയുടെ മകന്‍ യസീദിന്റെ പാരമ്പര്യവാഴ്ചയിലൂടെ ഇസ്ലാമിക മൂല്യങ്ങളും മാനദണ്ഡങ്ങളും കീഴ്മേല്‍ മറിഞ്ഞു. പഴയ ജാഹിലിയ്യത്ത് തിരിച്ചുവരാന്‍ തുടങ്ങി. ഈ ദുരന്തനാടകം കണ്ട ഇസ്ലാമിന്റെ രണ്ടാംതലമുറ ഇതികര്‍ത്തവ്യ മൂഢരായി നിലകൊണ്ടു. എന്നാല്‍, കാലത്തിന്റെ നിയോഗം പോലെ രംഗത്തുവന്ന ഹസ്രത്ത് ഹുസൈന് ഇത് നോക്കിനില്‍ക്കാന്‍ കഴിഞ്ഞില്ല. പ്രവാചകന്റെ ചുടുചുംബനങ്ങളേറ്റ് അവിടുത്തെ മടിയില്‍ കിടന്നാണല്ലോ അദ്ദേഹം വളര്‍ന്നത്. തിരുദൂതരില്‍ നിന്നാണല്ലോ ശിക്ഷണശീലങ്ങളഭ്യസിച്ചതും.
 
സത്യത്തിന്റെ വിജയത്തിന് ജീവരക്തം നല്‍കാന്‍ സന്നദ്ധനായി അദ്ദേഹം മുന്നോട്ടുവന്നു. നീതിയുടെ ജിഹ്വയും ധര്‍മത്തിന്റെ ഖഡ്ഗവുമായി മാറി. എല്ലാ ഭവിഷ്യത്തുകളും മുന്‍കൂട്ടി മനസ്സിലാക്കി. ചരിത്രപരമായ തന്റെ ദൌത്യം ഏറ്റെടുത്ത അദ്ദേഹത്തിന് ആളും ആയുധവും കുറവായിരുന്നു. എങ്കിലും രക്തസാക്ഷിത്വമെന്ന അതിശക്തമായ ആയുധവുമായി എണ്‍പത് അനുയായികളോടൊന്നിച്ച് ഇറാഖിലെ കൂഫയിലേക്ക് പുറപ്പെട്ടു. കര്‍ബലയിലെത്തിയ അദ്ദേഹത്തെയും അനുചരന്മാരെയും ഇബ്നുസിയാദിന്റെ നാലായിരം അശ്വഭടന്മാര്‍ വലയം ചെയ്തു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആ കൊച്ചുസംഘം ഒരുതുള്ളി വെള്ളംപോലും കിട്ടാതെ കഷ്ടപ്പെട്ടു. അവസാനം ഹി. 61 മുഹര്‍റം പത്തിന് പ്രവാചക പൌത്രനും കൂട്ടുകാരും യൂഫ്രട്ടീസ് തീരത്തുവെച്ച് ക്രൂരമായി വധിക്കപ്പെട്ടു.
 
ഒരു പാതി പകല്‍ മാത്രം നീണ്ടുനിന്ന ഹ്രസ്വമായ പോരാട്ടമായിരുന്നു കര്‍ബലയിലേത്. എങ്കിലും മാനവചരിത്രത്തിലെ ഏറ്റവും മര്‍മഭേദകവും, ഒപ്പം തന്നെ ചേതോഹരവുമായ അധ്യായങ്ങളിലൊന്നാണത്. സ്വന്തം രക്തസാക്ഷ്യത്തിലൂടെ മൂല്യങ്ങള്‍ക്ക് നിത്യജീവന്‍ നല്‍കാന്‍ ശ്രമിച്ച ഹസ്രത്ത് ഹുസൈന്‍(റ) കാലത്തിന്റെ കറുത്തിരുണ്ട കോട്ടകള്‍ക്കകത്ത് സത്യത്തിന്റെ പ്രകാശനാളം ഉയര്‍ത്തിപ്പിടിച്ച ധീരരായ അപൂര്‍വം വിപ്ളവകാരികളുടെ മുന്‍നിരയില്‍ നില്‍ക്കുന്നു. അദ്ദേഹത്തിന്റെ വധം സമകാലിക സമൂഹത്തിന് സാത്വികനായ ഒരു പരിഷ്കര്‍ത്താവിനെ നഷ്ടപ്പെടുത്തിയെങ്കിലും, പിന്‍ഗാമികളിലെ പീഡിതരും നിസ്സഹായരുമായ ജനകോടികള്‍ക്ക് വിമോചനത്തിന്റെ ആവേശവും കരുത്തും സമരവീര്യവും കൊളുത്തിയെടുക്കാനുള്ള അഗ്നിഗോളമായി മാറി. അങ്ങനെ പ്രവാചകന്റെ പ്രിയപ്പെട്ട പേരക്കുട്ടി രക്തസാക്ഷ്യത്തിന്റെ വരണമാല്യമണിഞ്ഞ് പിന്‍തലമുറകള്‍ക്ക് പ്രഭ പരത്തുന്ന പ്രകാശഗോപുരമായി പരിണമിച്ചു.
 
ഉമവീ ഭരണാധികാരികള്‍ കടുത്ത അതിക്രമങ്ങളും അനീതികളും അനിസ്ലാമിക പ്രവര്‍ത്തനങ്ങളുമാണ് നടത്തിക്കൊണ്ടിരുന്നത്. മുഹമ്മദ് നബി തിരുമേനി അവസാനിപ്പിച്ച ഒട്ടേറെ തിന്മകളും ദുര്‍വൃത്തികളും അവര്‍ നിര്‍ലജ്ജം ചെയ്തുകൊണ്ടിരുന്നു. നന്മക്കുവേണ്ടി നിലകൊണ്ടവരെയും സത്യത്തിനായി ശബ്ദിച്ചവരെയും നിര്‍ദയം മര്‍ദിച്ചൊതുക്കി. കുടുംബപക്ഷപാതിത്വവും ഗോത്രവികാരവും കുത്തിപ്പൊക്കി. അധികാരി വര്‍ഗത്തിന്റെ അനിസ്ലാമിക പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാന്‍ ധൈര്യമില്ലാതിരുന്ന ഭക്തന്മാര്‍ ആരാധനാലയങ്ങളില്‍ പ്രാര്‍ഥനകളുമായി കഴിഞ്ഞുകൂടി.
 
എന്നാല്‍, മഹാനായ അബ്ദുല്ലാഹിബ്നുസ്സുബൈറിന് ഇത് സാധ്യമായിരുന്നില്ല. പ്രവാചക പത്നി ആഇശ(റ)യുടെ ജ്യേഷ്ഠസഹോദരി അസ്മാഅ് ആണല്ലോ അദ്ദേഹത്തിന്റെ മാതാവ്- മുലപ്പാലിനോടൊപ്പം ഉയര്‍ന്ന ആദര്‍ശബോധവും അവര്‍ അദ്ദേഹത്തിനു പകര്‍ന്നുകൊടുത്തിരുന്നു. സര്‍വോപരി പ്രവാചകന്റെ ശിക്ഷണ പരിശീലനങ്ങള്‍ അദ്ദേഹത്തെ കരുത്തനായ പോരാളിയും കര്‍മയോഗിയുമാക്കി മാറ്റിയിരുന്നു. അതിനാല്‍ അധികാരത്തിന്റെ അതിക്രമങ്ങള്‍ക്കുമുമ്പില്‍ അടിയറവു പറയാന്‍ ഇസ്ലാമിന്റെ ആ അരുമസന്താനം സന്നദ്ധമായില്ല. അധര്‍മത്തിന്റെ ശക്തികള്‍ക്കു നേരെ മൌനം പാലിക്കാന്‍ കൂട്ടാക്കിയില്ല. അങ്ങനെയാണ് അദ്ദേഹം അധികാരമേറ്റെടുത്ത് ഉമവികളെ നേരിടാനൊരുങ്ങിയത്.
 
കണ്ണില്‍ ചോരയും മനസ്സില്‍ കരുണയുമില്ലാത്ത ഹജ്ജാജിന്റെ കടന്നാക്രമണത്തിനു മുമ്പില്‍ ഇബ്നുസ്സുബൈറിനും കൂട്ടാളികള്‍ക്കും ഏറെക്കാലം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ശത്രുക്കള്‍ പാവനമായ മക്കാ നഗരം ഉപരോധിച്ചു. മര്‍വാനുബ്നുല്‍ ഹകമിന്റെ ഗവര്‍ണറായിരുന്ന ഹജ്ജാജ് ആ പുണ്യപട്ടണത്തിന്റെ പവിത്രത പിച്ചിച്ചീന്തി. അയാളുടെ സൈന്യം കവണ ഉപയോഗിച്ച് വിശുദ്ധ കഅ്ബക്കുനേരെ കല്ലെറിഞ്ഞു. അവ പതിച്ച് ആ പരിശുദ്ധ ഭവനത്തിന് ഒട്ടേറെ കേടുപാടുകള്‍ സംഭവിച്ചു. കൊച്ചുപ്രാണികള്‍പോലും ദ്രോഹിക്കപ്പെടാത്ത ആദരണീയമായ അവിടം രക്തക്കളമായി മാറി.
 
അബ്ദുല്ലാഹിബ്നുസ്സുബൈര്‍ ധീരമായി പൊരുതി വീരമൃത്യു വരിച്ചു. അങ്ങനെ വീരമൃത്യു വരിക്കാന്‍ സന്നദ്ധതയില്ലാത്തവര്‍ നിരന്തര പ്രാര്‍ഥനകളിലും നീണ്ട വ്രതാനുഷ്ഠാനങ്ങളിലും വ്യാപൃതരായപ്പോള്‍ ഇബ്നുസ്സുബൈര്‍ ഹൃദ്രക്തം കൊണ്ട് തന്റെ ഉത്തരവാദിത്വം നിര്‍വഹിച്ചു.
 
ഇബ്നുസ്സുബൈറിനെപ്പോലെ സത്യപാതയില്‍ ഉറച്ചുനിന്ന വേറെയും പണ്ഡിതന്മാര്‍ അക്കാലത്തുണ്ടായിരുന്നു. സഈദുബ്നുല്‍ മുസയ്യബ്, സുലൈമാനുബ്നു യസാര്‍, ഉബൈദുല്ലാഹിബ്നു അബ്ദുല്ലാഹിബ്നു ഉത്ബ, അബൂബക്കറുബ്നു അബ്ദുര്‍റഹ്മാനുബ്നുല്‍ ഹാരിസ, ഖാസിമുബ്നു മുഹമ്മദ്ബ്നു അബീബക്കര്‍, സാലിമുബ്നു അബ്ദുല്ലാഹിബ്നു ഉമര്‍, സഈദുബ്നു ജുബൈര്‍(റ) പോലുള്ള പ്രഗത്ഭരായ പണ്ഡിതന്മാര്‍ പ്രതികൂല പരിതസ്ഥിതികളിലും ബാധ്യതാനിര്‍വഹണത്തില്‍ ജാഗ്രതപുലര്‍ത്തി. അധികാരിവര്‍ഗത്തിന്റെ അതിക്രമങ്ങള്‍ക്കുമുമ്പില്‍ അവര്‍ അടിയറവു പറഞ്ഞില്ല. അധര്‍മത്തിന്റെ ശക്തികള്‍ക്കുനേരെ മൌനം ഭജിച്ചതുമില്ല. തദ്ഫമായി പലരും കഠിനമായി പീഡിപ്പിക്കപ്പെട്ടു.
 
 
ഒന്നാമത്തെ നവോത്ഥാന നായകന്‍

 
ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ നവോത്ഥാന നായകനായി അറിയപ്പെടുന്നത് ഉമറുബ്നു അബ്ദില്‍ അസീസാണ്. ഉമര്‍ രണ്ടാമനെന്ന അപരനാമത്തിലറിയപ്പെടുന്ന അദ്ദേഹത്തിന്റെ എല്ലാ നവോത്ഥാനശ്രമങ്ങളും പരിഷ്കരണ പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിച്ചത് ഭരണ, രാഷ്ട്രീയ മേഖലകളിലാണ്. ഉമവീകൊട്ടാരത്തിലെ സുഖാലസ്യതകളില്‍നിന്ന് നീതിയുടെ ഉത്തുംഗങ്ങളിലേക്ക് കയറിപ്പോയ ഭരണാധികാരിയാണ് അദ്ദേഹം. ഇസ്ലാമിക ഖിലാഫത്തിന്റെ സ്ഥാനത്ത് കുടുംബ മഹിമയും ഗോത്രമാത്സര്യവും സ്വാധീനം നേടിയപ്പോള്‍ ശുദ്ധമായ പൂര്‍വ പ്രതാപത്തെ പുനഃസ്ഥാപിക്കുകയായിരുന്നു ഉമര്‍ രണ്ടാമന്‍.
 
അദ്ദേഹം അധികാരമേല്‍ക്കുമ്പോള്‍ ഇസ്ലാമിക സമൂഹത്തില്‍ വ്യതിയാനങ്ങള്‍ പ്രകടമായിരുന്നു. സമൂഹം സത്യത്തില്‍നിന്നും സത്യസന്ധതയില്‍നിന്നും തെന്നിമാറി. പുതിയ ജാഹിലിയ്യത്തും പുത്തന്‍ പ്രഭുത്വവും സത്യത്തിന്റെ മൂടുപടമണിഞ്ഞ് ഇസ്ലാമിക വ്യവസ്ഥയുടെ പ്രയോക്താക്കളായി പ്രത്യക്ഷപ്പെട്ടു. കാപട്യവും കുടിലതയും കൊടികുത്തിവാണു. തിന്മക്കെതിരെ പൊരുതിയവരെല്ലാം ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. പള്ളികളിലെ പ്രസംഗപീഠങ്ങള്‍ ഭക്തിഭാഷണങ്ങള്‍ക്കു പകരം ശകാരവര്‍ഷത്തിനുള്ള വേദികളായിത്തീര്‍ന്നു. സാമ്പത്തിക നീതിയുടെ ആധാരശിലയായി വര്‍ത്തിക്കേണ്ട പൊതുമുതല്‍ മനസ്സാക്ഷി വിലക്കെടുക്കാനുള്ള മാധ്യമമായി മാറി.
 
ഖലീഫമാരുടെ മേല്‍വിലാസത്തില്‍ പ്രത്യക്ഷപ്പെട്ട അധികാരി വര്‍ഗത്തിന്റെ മുഴുശ്രദ്ധയും തങ്ങള്‍ക്കും ആശ്രിതര്‍ക്കും കൊട്ടാരങ്ങള്‍ കെട്ടിയുണ്ടാക്കുന്നതിലും അരമനകള്‍ അലങ്കരിക്കുന്നതിലും കേന്ദ്രീകരിച്ചു. അവര്‍ സ്വര്‍ണ അഴികളുള്ള സിംഹാസനങ്ങള്‍ പണിയുകയും രത്നാങ്കിതങ്ങളായ സ്ഥാനവസ്ത്രങ്ങളണിയുകയും ചെയ്തു. വിലപിടിച്ച മുത്തുകള്‍കൊണ്ട് രാജകുടീരങ്ങള്‍ മോടിപിടിപ്പിച്ചു.
 
എന്നാല്‍, സുലൈമാനുബ്നു അബ്ദില്‍മലിക്കിന്റെ മരണത്തെ തുടര്‍ന്ന് അധികാരത്തിലെത്തിയ ഉമറുബ്നു അബ്ദില്‍ അസീസ് ഈ അവസ്ഥക്ക് പൂര്‍ണമായും അറുതിവരുത്തി. ഇസ്ലാമിക ഖിലാഫത്ത് പുനഃസ്ഥാപിച്ചു. ഭരണവും പൊതുജീവിതവും ഒരുപോലെ വിശുദ്ധമാക്കി. ഇരുപത്തി എട്ടരമാസത്തെ ഭരണത്തിലൂടെ ഇസ്ലാമിക വ്യവസ്ഥ പുനഃസ്ഥാപിതമായി. മുന്‍ഗാമികള്‍ ചെയ്തുവെച്ച എല്ലാ തിന്മകളും അരുതായ്മകളും അതിക്രമങ്ങളും തുടച്ചുമാറ്റി. അങ്ങനെ ഇസ്ലാമിക സമൂഹത്തിലും രാഷ്ട്രത്തിലും അതിന്റെ സകലനന്മകളും മേന്മകളും തിരിച്ചുകൊണ്ടുവന്നു. ജനം ഒരിക്കല്‍ കൂടി ഇസ്ലാമിക ഭരണത്തിന്റെ സൌകര്യങ്ങളും സദ്ഫലങ്ങളും അനുഭവിച്ചു.
 
 
നാലു ഇമാമുമാര്‍

 
സമൂഹം ശരിയായ ഇസ്ലാമിക ജീവിതരീതിയില്‍ നിന്നകന്നു പോയപ്പോള്‍ അവരെ സത്യശുദ്ധമായ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ജീവിതം സമര്‍പ്പിച്ച നവോത്ഥാന നായകരാണ് കര്‍മശാസ്ത്രപണ്ഡിതന്മാര്‍. പരിശുദ്ധ ഖുര്‍ആനിലും പ്രവാചകചര്യയിലും അവഗാഹം നേടിയ അവര്‍ മുഴുജീവിതമേഖലകളിലും പരിഷ്കരണങ്ങള്‍ നിര്‍ദേശിച്ചു. അവയൊന്നും ചൈതന്യരഹിതങ്ങളായ നിയമങ്ങളോ യാന്ത്രികമായ വിധിവിലക്കുകളോ ആയിരുന്നില്ല. മറിച്ച് അധികാരി വര്‍ഗത്തിന്റെ തിന്മകളെ നിശിതമായി നിരൂപണം ചെയ്യുന്നവയും ധിക്കരിക്കാന്‍ പ്രേരിപ്പിക്കുന്നവയുമായിരുന്നു. അഥവാ, കര്‍മശാസ്ത്രനിയമങ്ങള്‍ ഇന്ന് കരുതപ്പെടുന്നപോലെ ജീവനില്ലാത്ത ആചാരാനുഷ്ഠാനങ്ങളുടെ കേവല വിവരണമായിരുന്നില്ല. ഭരണ രാഷ്ട്രീയ രംഗത്തെ സജീവമായ ഇടപെടലുകളായിരുന്നു. അതുകൊണ്ടുതന്നെ ഭരണകൂടം ഇമാമുകള്‍ക്കുനേരെ ക്രൂരമായ അക്രമമര്‍ദനങ്ങളഴിച്ചുവിട്ടു. അബ്ബാസി ഭരണാധികാരി മന്‍സ്വൂര്‍, ഇമാം അബൂഹനീഫ(ഹി. 80-150)യെ കൊരടാവു കൊണ്ടടിച്ചു. ജയിലിലടച്ചു. കാരാഗൃഹത്തില്‍ വെച്ചാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. ഇമാം മാലികുബ്നു അനസി(ഹി. 95-179)നെ ചമ്മട്ടികൊണ്ട് അടിക്കുകയും ചുമലില്‍നിന്ന് കൈ വേര്‍പെടുത്തുകയും ചെയ്തു. ശരീരമാസകലം കരിതേച്ച് കഴുതപ്പുറത്തിരുത്തി അങ്ങാടിയിലൂടെ നടത്തിച്ചു. മുഹമ്മദ് ബ്നു ഇദ്രീസിശ്ശാഫിഈ(ഹി. 150-204)യെ വിലങ്ങണിയിച്ച് യമനില്‍നിന്ന് ബഗ്ദാദ് വരെ കൊണ്ടുപോയി. ഇമാം അഹ്മദ് ബ്നു ഹമ്പലും (ഹി. 164-241) ദീര്‍ഘകാല ജയില്‍വാസവും പ്രഹര ശിക്ഷയും അനുഭവിച്ചു. പ്രഗത്ഭരായ ആ ഇമാമുമാരുടെ ശക്തമായ രാഷ്ട്രീയ ഇടപെടലുകളായിരുന്നു ഇതിനുകാരണം.
 
 
ഇമാം ഗസ്സാലിയും സ്പെയിനിലെ ഇസ്ലാമിക ഭരണവും

 
മര്‍ദകരായ മറ്റെല്ലാ ഭരണാധികാരികളെയും പോലെ അബ്ബാസിയാ ഭരണാധികാരികളും ജനങ്ങളുടെ ശ്രദ്ധ ഭരണ-രാഷ്ട്രീയ കാര്യങ്ങളില്‍ നിന്ന് തിരിച്ചുവിടാനായി പലതരം തന്ത്രങ്ങളും പ്രയോഗിച്ചു. ഗ്രീക്ക് തത്ത്വചിന്തകള്‍ നാട്ടിലെങ്ങും പ്രചരിപ്പിച്ചു. മതപണ്ഡിതന്മാര്‍ക്കിടയില്‍ വാദപ്രതിവാദം സംഘടിപ്പിച്ചു. ജനങ്ങള്‍ക്കിടയില്‍ ആവുന്നത്ര അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വളര്‍ത്തി. ജനങ്ങളുടെ ശ്രദ്ധ തങ്ങളുടെ തിന്മകളുടെ നേരെ തിരിയാതിരിക്കാനായിരുന്നു ഭരണാധികാരികള്‍ ഇതൊക്കെയും ചെയ്തിരുന്നത്. അബ്ബാസികളുടെ ഈ ഹീനവൃത്തികളുടെ ഫലമായി ഇസ്ലാമിക 'വചനവിജ്ഞാനീയ'(ഇല്‍മുല്‍ കലാം)ത്തിന്റെ മേല്‍വിലാസത്തില്‍ യവനദര്‍ശനങ്ങള്‍ മുസ്ലിംകള്‍ക്കിടയില്‍ വ്യാപകമായി പ്രചരിച്ചു. അതോടെ ശുദ്ധമായ ഇസ്ലാമിക വിശ്വാസ സങ്കല്‍പങ്ങള്‍ വികലമായിത്തീര്‍ന്നു.
 
ഇത്തരമൊരു സാഹചര്യത്തിലാണ് ഇമാം ഗസ്സാലി (ഹി. 450-505) പരിഷ്കരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തുവന്നത്. വിവിധ വിജ്ഞാന ശാഖകളില്‍ അവഗാഹം നേടിയ അദ്ദേഹം എല്ലാ അനിസ്ലാമിക വിശ്വാസാചാരങ്ങളെയും ശക്തമായെതിര്‍ത്തു. ഗ്രീക്ക് തത്ത്വചിന്തയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിച്ചു. പിന്നീട് സ്പെയിനില്‍ ഒന്നര നൂറ്റാണ്ടുകാലം നിലനിന്ന ഇസ്ലാമിക ഭരണം സ്ഥാപിതമായത് ഇമാം ഗസ്സാലിയുടെ പരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ്.
 
 
ഇബ്നുതൈമിയ്യയും ഇബ്നു അബ്ദില്‍ വഹാബും

 
കുരിശുയുദ്ധത്തിനുശേഷം മുസ്ലിംലോകം ഏറ്റവും കടുത്ത ഭീഷണി നേരിട്ടത് താര്‍ത്താരികളുടെ ഭാഗത്തുനിന്നാണ്. അവരുടെ അതിക്രൂരമായ അക്രമങ്ങള്‍ക്കും നിര്‍ദയമായ നരഹത്യക്കും മുമ്പില്‍ ഇസ്ലാമിക സമൂഹം അരനൂറ്റാണ്ടുകാലം അസ്തപ്രജ്ഞരായി അമ്പരന്നുനിന്നു. താര്‍ത്താരികളുടെ ഇരച്ചുകയറ്റം സൃഷ്ടിച്ച ദുഷ്ഫലങ്ങള്‍ രാഷ്ട്രീയ രംഗത്ത് മാത്രം പരിമിതമായിരുന്നില്ല. അവര്‍ ഇസ്ലാം ആശ്ളേഷിച്ചുവെങ്കിലും കടുത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വളര്‍ത്താനാണ് അതിടയാക്കിയത്. മതനേതാക്കന്മാരും പണ്ഡിതന്മാരും ഉള്‍പ്പെടെ എല്ലാവരും അധാര്‍മികതക്കും കടുത്ത ജീര്‍ണതക്കും അടിപ്പെട്ടു. കര്‍മശാസ്ത്ര ഭിന്നതകളുടെ പേരില്‍ പണ്ഡിതന്മാര്‍ പരസ്പരം ചെളിവാരിയെറിഞ്ഞു. വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും പൂര്‍ണമായും അവഗണിക്കപ്പെട്ടു.
 
ഈ വിപല്‍സന്ധിയിലാണ് ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ(ഹി. 661-728) പരിഷ്കരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങിയത്. വിവിധ വിജ്ഞാന ശാഖകളില്‍ അത്യഗാധമായ അറിവുനേടിയ അദ്ദേഹം എല്ലാ അനിസ്ലാമിക ചിന്താഗതികളെയും പ്രവര്‍ത്തനങ്ങളെയും ശക്തമായെതിര്‍ത്തു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സധീരം പൊരുതി. പൌരോഹിത്യം പണിതുയര്‍ത്തിയ കാപട്യത്തിന്റെ കോട്ടകള്‍ തട്ടിത്തകര്‍ത്തു. ഖബറാരാധനയെയും സൃഷ്ടിപൂജയെയും ശക്തമായെതിര്‍ത്തു.
 
നിലവിലുള്ള മര്‍ദക ഭരണത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് രംഗത്തിറങ്ങിയ ശൈഖുല്‍ ഇസ്ലാമിന്ന് കടുത്ത പ്രയാസങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കേണ്ടിവന്നു. അദ്ദേഹം അനേക തവണ ജയിലിലടക്കപ്പെട്ടു. അവസാനം കാരാഗൃഹത്തില്‍ വെച്ചുതന്നെയായിരുന്നു ആ പണ്ഡിതന്റെ അന്ത്യം. സൈന്യത്തെ സംഘടിപ്പിച്ച് സമരം നയിക്കുകയും ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുകയും ചെയ്ത ആ വിപ്ളവകാരി പാരമ്പര്യ സ്വഭാവത്തിലുള്ള പണ്ഡിതനല്ല; നൂറ്റാണ്ടുകളെ അഗാധമായി സ്വാധീനിച്ച നവോത്ഥാന നായകനാണ്.
 
അഭിശപ്തമായ പൌരോഹിത്യവും ഗര്‍ഹണീയമായ രാജാധിപത്യവും കൂടി സമൂഹത്തെ അജ്ഞതാന്ധവിശ്വാസങ്ങളിലും ജീര്‍ണതകളിലും തളച്ചിട്ടിരുന്ന പ്രതികൂല സാഹചര്യത്തില്‍ അറേബ്യയില്‍ ഇസ്ലാമിക നവോത്ഥാനത്തിന്റെ ദീപശിഖ ഉയര്‍ത്തിയ മഹാനായ വിപ്ളവകാരിയാണ് ശൈഖ് മുഹമ്മദ്ബ്നു അബ്ദില്‍ വഹാബ് (1703-1792). മുസ്ലിം സമൂഹത്തില്‍ അള്ളിപ്പിടിച്ച മൂഢവിശ്വാസങ്ങളും മാമൂലുകളും ഇല്ലാതാക്കാന്‍ അദ്ദേഹം ശ്രമിച്ചു. ആദര്‍ശാധിഷ്ഠിതമായ ഒരു സംഘത്തെ സൃഷ്ടിക്കാനും പ്രസ്ഥാനം കെട്ടിപ്പടുക്കാനും അദ്ദേഹത്തിന് സാധിച്ചു. താളം തെറ്റിയ ഭരണക്രമത്തെ ഇസ്ലാമികാടിത്തറകളില്‍ പുനഃപ്രതിഷ്ഠിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് അറേബ്യയില്‍ വമ്പിച്ച ഭരണമാറ്റമുണ്ടായത്. പതിനെട്ടാം നൂറ്റാണ്ടില്‍ അദ്ദേഹം നയിച്ച ഇസ്ലാമിക വിപ്ളവത്തിന്റെ സദ്ഫലങ്ങള്‍ മത, രാഷ്ട്രീയ, ഭരണരംഗങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നു.
 
 
ഇന്ത്യയില്‍

 
മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ ഇസ്ലാമിനെ തകര്‍ക്കാനായി ഉണ്ടാക്കിയ 'ദീനെഇലാഹി'യെന്ന പുത്തന്‍ മതത്തെ നാമാവശേഷമാക്കിയ മഹാനായ പരിഷ്കര്‍ത്താവാണ് ശൈഖ് അഹ്മദ് സര്‍ഹിന്ദി. ദ്വിതീയ സഹസ്രാബ്ദത്തിന്റെ നവോത്ഥാരകന്‍(മുജദ്ദിദ് അല്‍ഫെസാനി) എന്ന അപരനാമത്തിലറിയപ്പെടുന്ന അദ്ദേഹം ജഹാംഗീര്‍ ചക്രവര്‍ത്തിക്ക് സാഷ്ടാംഗം ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഗ്വാളിയോര്‍ ജയിലിലടക്കപ്പെടുകയുണ്ടായി. പില്‍ക്കാലത്ത് ചക്രവര്‍ത്തി അദ്ദേഹത്തെ മോചിപ്പിക്കുകയും തന്റെ ഹീനവൃത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്തു. മുഴുജീവിത മേഖലകളെയും സംസ്കരിക്കാനായി തീവ്രയത്നത്തിലേര്‍പ്പെട്ട സര്‍ഹിന്ദി രാഷ്ട്രീയ ഭരണമേഖലകള്‍ക്ക് പ്രത്യേകം ഊന്നല്‍ നല്‍കി. അദ്ദേഹത്തിന്റെ ശിഷ്യനായ ഔറംഗസേബ് ഇന്ത്യയിലെ ഏറ്റം മാതൃകായോഗ്യനായ ഭരണാധികാരികളിലൊരാളാകാനുള്ള കാരണവും മറ്റൊന്നല്ല.
 
ഇന്ത്യയില്‍ ഭരണ-രാഷ്ട്രീയ മേഖലകളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയ ധീരരായ രണ്ടു പരിഷ്കര്‍ത്താക്കളാണ് സയ്യിദ് അഹ്മദ് ശഹീദും ശാഹ് ഇസ്മാഈല്‍ ശഹീദും. അവരിരുവരും കൂടി 1827-ല്‍ ഒരു മാതൃകാ ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ചു. എങ്കിലും മതപുരോഹിതന്മാരുടെ ശിഥിലീകരണ പ്രവണതകളും സൈനിക നേതാക്കളുടെ ഗോത്രപരവും അനിസ്ലാമികവുമായ അനൈക്യവും പക്ഷപാതിത്വവും ഉപയോഗപ്പെടുത്തി അവരെ പരാജയപ്പെടുത്താനും ശത്രുക്കള്‍ക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല. 1831 ല്‍ ബാലാകോട്ടയുദ്ധത്തില്‍ ഇരുവരും രക്തസാക്ഷികളായി.
 
പിന്‍മുറക്കാരില്‍ ഇസ്ലാമിക ചൈതന്യവും വിപ്ളവബോധവും കര്‍മാവേശവും സ്വാതന്ത്യ്രവാഞ്ഛയും വളര്‍ത്തിയ കേരളത്തിലെ പരിഷ്കര്‍ത്താക്കളായ പണ്ഡിതന്മാരും രാഷ്ട്രീയ രംഗത്ത് സജീവമായി ഇടപെട്ടവരായിരുന്നു. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം, വെളിയങ്കോട് ഉമര്‍ഖാദി, മമ്പുറം തങ്ങന്മാര്‍, ആലിമുസ്ലിയാര്‍, വക്കം മൌലവി പോലുള്ളവരുടെയെല്ലാം ചരിത്രം ഇതിനു സാക്ഷ്യം വഹിക്കുന്നു.
 
 
സാമ്രാജ്യത്വത്തിനെതിരെ

 
1492ല്‍ ആരംഭിച്ച സാമ്രാജ്യത്വ അധിനിവേശം പത്തൊമ്പതാം നൂറ്റാണ്ടില്‍ മുസ്ലിം നാടുകളെ പിടിച്ചുലച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തോടെ മുഴുവന്‍ മുസ്ലിം ഭൂപ്രദേശങ്ങളും പ്രത്യക്ഷമോ പരോക്ഷമോ ആയ സാമ്രാജ്യത്വ അധിനിവേശത്തിന് അടിപ്പെട്ടു. ഈ സാമ്രാജ്യത്വ കടന്നുകയറ്റത്തെ പ്രതിരോധിക്കുന്നതിലും മുസ്ലിം നാടുകളെ മോചിപ്പിക്കുന്നതിലും ഏറ്റവുമധികം പങ്കു വഹിച്ചത് പ്രഗത്ഭരായ പണ്ഡിതന്മാരും പരിഷ്കര്‍ത്താക്കളുമാണ്. മുസ്ലിം ലോകത്തുടനീളം സ്വാതന്ത്യ്രവാഞ്ഛ വളര്‍ത്തുന്നതില്‍ ശൈഖ് ജമാലുദ്ദീന്‍ അഫ്ഗാനിയും ശൈഖ് മുഹമ്മദ് അബ്ദുവും വഹിച്ച പങ്ക് സുവിദിതമാണ്.
 
ഇറ്റാലിയന്‍ സാമ്രാജ്യത്വത്തിനെതിരെ 1837ല്‍ മുഹമ്മദ്ബ്നു അലി സനൂസി രൂപം നല്‍കിയ വിമോചന പ്രസ്ഥാനം ഇസ്ലാമിക ജാഗരണത്തില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ലിബിയന്‍ സ്വാതന്ത്യ്രപോരാട്ടത്തിലെ ഏറ്റം ധീരനായ പോരാളി ശഹീദ് ഉമറുല്‍ മുഖ്താര്‍ 'മരുഭൂമിയിലെ സിംഹം' എന്ന പേരിലാണ് അറിയപ്പെടുന്നത്.
 
ഫ്രാന്‍സിനെതിരെ അള്‍ജീരിയയില്‍ സമരം നയിച്ച അബ്ദുല്‍ ഹമീദ് ബാദീസും അബ്ദുല്‍ ഖാദിര്‍ ജസാഇരിയും, സാമൂഹിക പരിഷ്കര്‍ത്താക്കളും ധീരരായ വിപ്ളവകാരികളുമായിരുന്നു.
 
ഉത്തരാഫ്രിക്കയില്‍ ശകീബ് അര്‍സലാനും മൊറോക്കോവില്‍ അല്ലാലുല്‍ ഫാസിയും അഹ്മദ് ബിലാഫരീജും തുര്‍ക്കിയില്‍ സഈദ് നൂര്‍സിയും സിറിയയില്‍ ശൈഖ് ഇസ്സുദ്ദീന്‍ ഖസ്സാമും ഫലസ്ത്വീനില്‍ അബ്ദുല്‍ ഖാദിര്‍ ഹുസൈനിയും അമീനുല്‍ ഹുസൈനിയുമൊക്കെ നയിച്ച സ്വാതന്ത്യ്ര സമര പോരാട്ടങ്ങള്‍ വമ്പിച്ച സാമൂഹികപരിഷ്കരണ സ്വഭാവത്തോടുകൂടിയവയായിരുന്നു.
 
ഇങ്ങനെ പ്രവാചകന്റെ കാലംതൊട്ട് ഇന്നോളമുള്ള ഇസ്ലാമിക ചരിത്രം പരിശോധിച്ചാല്‍ ഇസ്ലാമിന്റെ തനതായ നിലനില്‍പ് ഉറപ്പ് വരുത്തിയ എല്ലാ പരിഷ്കര്‍ത്താക്കളും നവോത്ഥാരകന്മാരും സമഗ്ര ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നവരും രാഷ്ട്രീയ-ഭരണ കാര്യങ്ങള്‍ക്ക് വലിയ ഊന്നല്‍ നല്‍കുന്നവരുമായിരുന്നുവെന്ന് ബോധ്യമാകും. സമകാലീന സമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ നടത്താത്ത പരിഷ്കര്‍ത്താക്കളെയും നവോത്ഥാരകന്മാരെയും പിന്നിട്ട പതിനാലു നൂറ്റാണ്ടുകളിലെ യശോധന്യമായ ഇസ്ലാമിക ചരിത്രത്തില്‍ കാണുക സാധ്യമല്ല.
 

2011 മേയ് 19, വ്യാഴാഴ്‌ച

നബി (സ) യുടെ ഉപദേശങ്ങള്‍.

*PROPHET’S WASIATH* TO ALI (RAL)  =  അലി (റ) യോട് നബി (സ) യുടെ ഉപദേശങ്ങള്‍.

 (1)       Refrain from sleeping between Subah and Ishraq; Asr and Maghrib;

Maghrib and Isha =
സുബഹിക്കും സൂര്യോദയത്തിനുമിടയില്‍ ഉറങ്ങരുത്. അസറിനും

മഗ്രിബിനുമിടയിലും ഉറങ്ങരുത്. മഗ്രിബിനും  ഇഷാക്കുമിടയിലും ഉറങ്ങരുത്.

 (2)       Avoid sitting with stingy people = പിശുക്കന്മാരായ ആളുകളുടെ കൂടെ
ഇരിക്കുന്നത് ഒഴിവാക്കുക.

(3)       Don’t sleep between people who sit = ഇരിക്കുന്ന ആളുകളുടെ ഇടയില്‍
ഉറങ്ങരുത്.

(4)       Don’t eat and drink with your left hand = ഇടതു കൈ കൊണ്ട്
തിന്നുകയും കുടിക്കുകയും ചെയ്യരുത്.

(5)       Don’t eat those food you have taken out between your teeth =പല്ലുകളുടെ ഇടയില്‍ നിന്ന് പുറത്തെടുത്ത ഭക്ഷണം തിന്നരുത്.

(6)       Don’t break your knuckles = വിരലുകളുടെ കെനുപ്പുകള്‍ പൊട്ടിക്കരുത്.

(7)       Don’t look at the mirror in the night = രാത്രിയില്‍ കന്നാടിയില്‍
നോക്കരുത്.

(8)       Don’t look at the sky while in salaath = നമസ്കരിക്കുമ്പോള്‍
ആകാശത്തേക്ക് നോക്കരുത്.

(9)       Don’t spit in the toilet = വിസര്‍ജ്യ സ്ഥലത്ത് തുപ്പരുത്.

(10)               Don’t clean your teeth with charcoal = പല്ലുകള്‍ കരി
കൊണ്ട് വൃത്തിയാക്കരുത്.

(11)               Sit and wear your trousers = ഇരിക്കുക പിന്നെ ട്രൗസറുകള്‍
അണിയുക.

(12)               Don’t break tough things with your teeth = പല്ല് കൊണ്ട്
ഉറപ്പുള്ള സാധനങ്ങള്‍ കടിച്ചു പൊട്ടിക്കരുത്.

(13)               Don’t blow on your food when it’s hot = ഭക്ഷണം
ചൂടുണ്ടെങ്കില്‍ അതിലേക്കു ഊതരുത്.

(14)               Don’t look for faults of others = മറ്റുള്ളവരുടെ
പാഴ്ച്ചകകളിലേക്ക് നോക്കരുത്.

(15)               Don’t talk between iqamath and azan = ബാങ്കിന്റെയും
ഇകാമാത്തിന്റെയും ഇടയില്‍ സംസാരിക്കരുത്.

(16)               Don’t speak in the toilet = വിസര്‍ജ്യ സ്ഥലത്ത് വെച്ച്
സംസാരിക്കരുത്.

(17)               Don’t speak tales about your friends = നിന്റെ സുഹൃത്തുകളെ
പറ്റി കഥകള്‍ പറയരുത്.

(18)               Don’t antagonize your friends = നിന്റെ സുഹൃത്തുകളെ നീ
ദേഷ്യപ്പെടുത്തരുത്.

(19)               Don’t look behind frequently while walking =നടക്കുമ്പോള്‍ പിന്നിലേക്ക്‌ തുടര്‍ച്ചയായി തിരിഞ്ഞു നോക്കരുത്.

(20)               Don’t stamp your feet while walking = നടക്കുമ്പോള്‍
കാലുകളുടെ അടയാളം പതിക്കരുത്.

(21)               Don’t be suspicious about your friends = സുഹൃത്തുക്കളെ
പറ്റി സംശയാലു ആകരുത്.

(22)               Don’t speak lies at anytime = ഒരിക്കലും കളവു പറയരുത്.

(23)               Don’t smell and eat = മണത്തു നോക്കി ഭക്ഷിക്കരുത്.

(24)               Speak clearly so others can understand = മറ്റുള്ളവര്‍ക്ക്
മനസ്സിലാവുന്ന വിധത്തില്‍ വ്യക്തമായി സംസാരിക്കുക.

(25)               Avoid travelling alone = ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്
ഒഴിവാക്കുക.

(26)               Don’t decide on your own but consult others who know =സ്വയം തീരുമാനമെടുക്കരുത്, അറിവുള്ളവരോട് ചോദിക്കുക.

(27)               Don’t be proud of yourself  = സ്വയം ആത്മാഭിമാനം
കൊള്ളരുത്.

(28)               Don’t be sad about your food = നിന്റെ ഭക്ഷണത്തെ പറ്റി
ഒരിക്കലും ദുഖിക്കരുത്.

(29)               Don’t boast = സ്വയം വീമ്പ് പറയരുത്.

(30)               Don’t chase the beggars = പിച്ചക്കാരെ പിന്തുടരരുത് /
വിരട്ടരുത്.

(31)               Treat your guests well with good heart = അധിധികളെ നന്നായി
നല്ല മനസ്സോടെ സല്കരിക്കുക.

(32)               Be patient when in poverty = ദാരിദ്യമായിരിക്കുമ്പോള്‍
ക്ഷമയുള്ളവനായിരിക്കുക.

(33)               Assist a good cause = നല്ല കാര്യങ്ങള്‍ക്ക് സഹായിക്കുക.

(34)               Think of your faults and repent = നിന്റെ തെറ്റുകളെ പറ്റി
ചിന്തിക്കുക, പശ്ചാത്തപിക്കുക.

(35)               Do good to those who do bad to you = നിന്നോട് തെറ്റ്
ചെയ്തവരോട് നീ നല്ലത് ചെയ്യുക.

(36)               Be satisfied with what you have = നിനക്ക് ഉള്ളത് കൊണ്ട്
ത്രിപ്ടിപ്പെടുക.

(37)               Don’t sleep too much- it will cause forgetfulness = അധികം
ഉറങ്ങരുത്, അത് ഓര്‍മക്കേടിന് കാരണമാവും,

(38)               Repent at least 100 times a day = ഒരു ദിവസം നൂറു
പ്രവശ്യമെന്കിലും പാശ്ചതാപിക്കുക.

(39)               Don’t eat in darkness = ഇരുട്ടത്ത് ഭക്ഷണം കഴിക്കരുത്.

(40)               Don’t eat mouthful = വായ നിറയെ ഇട്ടു ഭക്ഷിക്കരുത്.


*"ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്‍മ ചെയ്യുന്നവനെ പോലെയാണ്*"

2011 മേയ് 17, ചൊവ്വാഴ്ച

വിജയത്തിന്റെ മറുവശം, ഭരണത്തിന്റെ ഭാരം ! എ.ആര്‍

പതിമൂന്നാം കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ഭിന്ന വിശകലനങ്ങളും വിലയിരുത്തലുകളും തുടരുന്നു. സ്വാഭാവികമായും യു.ഡി.എഫിന്റെ അഭിമാനാര്‍ഹമല്ലാത്ത വിജയത്തിന്റെയും എല്‍.ഡി.എഫിന്റെ അഭിമാനകരമായ പരാജയത്തിന്റെയും കാരണങ്ങള്‍ അപഗ്രഥിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഈ ഫോട്ടോഫിനിഷിങ്ങിന്റെ യഥാര്‍ഥ കാരണങ്ങളെക്കുറിച്ച് പുകമറ സൃഷ്ടിക്കാനാണ് മെനക്കെട്ടു കാണുന്നത്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് 2010ലെ പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പിലും നേടിയ അമ്പരപ്പിക്കുന്ന മഹാവിജയത്തിനു ശേഷം ഒട്ടും വൈകാതെ വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അതേ വിജയം തുടരുമെന്നുതന്നെ യു.ഡി.എഫ് വിശ്വസിക്കുകയും ചെയ്തിരുന്നതാണ്. അഞ്ചുവര്‍ഷത്തെ ഇടതുഭരണ പരാജയവും മുഖ്യ ഭരണകക്ഷിയെ വേട്ടയാടിയ വിഭാഗീയത ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നുവെന്ന കണക്കുകൂട്ടലും അതിലുപരി രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ജാതി-സമുദായ സമവാക്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാണെന്ന ശുഭാപ്തിയുമായിരുന്നു യു.ഡി.എഫിന്റെ 90-100 സീറ്റുകളെക്കുറിച്ച സ്വപ്‌നങ്ങള്‍ക്കാധാരം. മലയാളത്തിലെ ഒന്നാംനിര പത്രങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടെയും കലവറയില്ലാത്ത പിന്തുണ കൂടി ലഭിച്ചതിനാല്‍ മറിച്ചൊരു ചിന്തക്ക് പ്രസക്തിയില്ലായിരുന്നു.
മറുവശത്ത്, വി.എസ് അച്യുതാനന്ദന്‍ എന്ന ഘടകം അപ്രതീക്ഷിത തിളക്കത്തോടെ രംഗപ്രവേശം ചെയ്യുന്നതുവരെ ഇടതുമുന്നണിക്ക് ശക്തമായൊരു പ്രതിപക്ഷമായി തിരിച്ചുവരുന്നതിനെക്കുറിച്ചുപോലും സന്ദേഹമുണ്ടായിരുന്നുവെന്നതാണ് വാസ്തവം. ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ പിടിച്ചുകുലുക്കിയ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം അവശേഷിച്ച മൂന്നരമാസത്തെ ഹ്രസ്വമായ ഇടവേളയില്‍ ഭരണത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും ഒട്ടേറെ ജനക്ഷേമ നടപടികള്‍ക്ക് തുടക്കമിടാനും അച്യുതാനന്ദന്‍ സര്‍ക്കാര്‍ കിണഞ്ഞുശ്രമിച്ചുവെന്നത് ശരിയാണ്. തന്മൂലം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരല്‍പം മെച്ചപ്പെട്ട പ്രദര്‍ശനം എല്‍.ഡി.എഫിന് കാഴ്ചവെക്കാനാവുമെന്ന പ്രതീക്ഷയും ഉളവായി. അപ്പോഴും ഒരടിസ്ഥാന ദൗര്‍ബല്യം പരിഹരിക്കപ്പെടാതെ കിടന്നു. ഇടതുമുന്നണിയില്‍നിന്ന് പി.ജെ. ജോസഫിന്റെ കേരള കോണ്‍ഗ്രസ് ഗ്രൂപ്പും എം.പി. വീരേന്ദ്രകുമാറിന്റെ ജനതാദളും വിട്ടുപോയ ക്ഷീണം നിലനില്‍ക്കെ ജനപിന്തുണയുള്ള ഒരേയൊരു സി.പി.എം മാത്രമാണ് കോണ്‍ഗ്രസ്-മുസ്‌ലിംലീഗ്-കേരള കോണ്‍ഗ്രസ് ശക്തമായ കൂട്ടുകെട്ടിനെ നേരിടാനുള്ളത് എന്നതായിരുന്നു ആ ബലഹീനത. സി.പി.എമ്മിനാവട്ടെ പഴയ ഭദ്രതയും കെട്ടുറപ്പും നഷ്ടമായിരുന്നുതാനും. ഒടുവില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പക്ഷേ, യു.ഡി.എഫിന്റെ സ്വതഃസിദ്ധമായ ദൗര്‍ബല്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരാന്‍ തുടങ്ങി. സീറ്റ് പങ്കുവെപ്പിനെച്ചൊല്ലി ഘടകകക്ഷികള്‍ ഉയര്‍ത്തിയ അവകാശവാദങ്ങളും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ അവസാന നിമിഷം വരെ തുടര്‍ന്ന അനിശ്ചിതത്വവും ആദ്യഘട്ടത്തില്‍ തന്നെ ഇടതുമുന്നണിക്ക് പ്രചാരണത്തില്‍ മേല്‍ക്കൈ സമ്മാനിച്ചു. താന്‍ മത്സരിക്കുന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് വിരാമമിട്ട്  വി.എസ്. അച്യുതാനന്ദന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പാക്കി ഗോദയിലിറങ്ങിയതോടെയാണ് ശരിക്കും ഇടതുമുന്നണിക്ക് ജീവന്‍ വെക്കുന്നതും വലതുമുന്നണി അപ്രതീക്ഷിതമായി പ്രതിരോധത്തിലാവുന്നതും. വി.എസ് പൊരുതി നേടിയെടുത്ത, ഇടമലയാര്‍ അഴിമതിക്കേസിലെ സുപ്രീംകോടതി വിധി ആര്‍. ബാലകൃഷ്ണപിള്ളയെ ജയിലിലെത്തിച്ചതോടെ യു.ഡി.എഫിന്റെ ശിരസ്സ് ശരിക്കും കുനിയുക തന്നെ ചെയ്തു. അവിചാരിതമായി ഭാര്യാസഹോദരീ ഭര്‍ത്താവ് റഊഫ് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കളങ്കിതനായ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് പുനര്‍ജീവിപ്പിക്കുക കൂടി ചെയ്തപ്പോള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ വി.എസിന് രണ്ടാമത്തെ ആയുധവും കൈവന്നു. രണ്ടുമായി അദ്ദേഹം നടത്തിയ ജൈത്രയാത്രയുടെ ബാക്കിപത്രമാണ് സത്യംപറഞ്ഞാല്‍ ഇടതുമുന്നണിയുടെ നവജീവന്‍. അതോടൊപ്പം ലോക്‌സഭ/ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രകടമായ ശക്തമായ ഭരണവിരുദ്ധ വികാരം ജനങ്ങളില്‍ മിക്കവാറും അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. പകരം യു.പി.എ സര്‍ക്കാറിന്റെ സര്‍വകാല റെക്കോഡ് തകര്‍ത്ത സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത്, ആദര്‍ശ് ഫ്‌ളാറ്റ് അഴിമതികള്‍ യു.ഡി.എഫിനെ തീര്‍ത്തും പ്രതിരോധത്തില്‍ വീഴ്ത്തുകയും ചെയ്തു. ഒരുവേള തെരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ മുഴുവന്‍ ആഞ്ഞടിച്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധവികാരം ഒരല്‍പം മുമ്പായിരുന്നെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സമ്പൂര്‍ണ പതനത്തിന് തന്നെ സാക്ഷ്യം വഹിച്ചേനെ.
ഒരു ശതമാനം വോട്ടിന്റെയും നാലേനാല് സീറ്റുകളുടെയും പിന്‍ബലത്തിലാണ് ഇപ്പോള്‍ യു.ഡി.എഫ് കഷ്ടിച്ച് അധികാരത്തിലേറിയിരിക്കുന്നത്. അതില്‍ മുസ്‌ലിംലീഗ് കൈവരിച്ച തകര്‍പ്പന്‍ വിജയമാണ് സര്‍വഥാ സമ്മതിക്കപ്പെട്ട വസ്തുത. മത്സരിച്ച 24 സീറ്റുകളില്‍ 20ഉം നേടിയെടുത്ത മുസ്‌ലിംലീഗ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയതിന്റെ ഒന്നരയിരട്ടി സീറ്റുകള്‍ ലീഗ് അടിച്ചെടുത്തു. മലപ്പുറത്ത് മുസ്‌ലിംലീഗിന് പ്രതിയോഗി ഇല്ലെന്നും തെളിയിക്കപ്പെട്ടു. പക്ഷേ, മുസ്‌ലിംലീഗിന്റെ വിജയകാരണങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ബോധപൂര്‍വം വളച്ചൊടിക്കപ്പെടുകയോ തമസ്‌കരിക്കപ്പെടുകയോ ചെയ്യുന്ന ചില വസ്തുതകളിലേക്കുകൂടി ഈ സന്ദര്‍ഭത്തില്‍ വിരല്‍ചൂണ്ടാതെ വയ്യ. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ റഊഫ് ഉന്നയിച്ച ആരോപണവും അത് ആയുധമാക്കി വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രചാരണവും മലബാറിലെ മുസ്‌ലിം സമുദായത്തില്‍ സാമാന്യമായി ഒരു ചലനവും സൃഷ്ടിച്ചില്ലെന്നത് നേരാണ്. എന്നല്ല, പൂര്‍വാധികം വാശിയോടെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ലീഗണികള്‍ രംഗത്തിറങ്ങാന്‍ അത് നിമിത്തമൊരുക്കുകയും ചെയ്തു. എന്നാല്‍, പൊതുസമൂഹത്തില്‍ റഊഫിന്റെ വെളിപ്പെടുത്തലും വി.എസിന്റെ കടന്നാക്രമണവും ഉളവാക്കിയ പ്രത്യാഘാതങ്ങള്‍ എന്താണ്? തീര്‍ച്ചയായും രാഷ്ട്രീയ നേതാക്കളുടെ ധാര്‍മികത്തകര്‍ച്ചയെക്കുറിച്ചും നിയമവാഴ്ച അട്ടിമറിക്കപ്പെടുന്നതിനെക്കുറിച്ചും വ്യാപകമായ ആശങ്കകള്‍ അത് സൃഷ്ടിച്ചിട്ടുണ്ട് എന്നുതന്നെയാണ് തെരഞ്ഞെടുപ്പുഫലങ്ങള്‍ അനാവരണം ചെയ്ത യാഥാര്‍ഥ്യം. ഇതിന് വിലകൊടുക്കേണ്ടിവന്നത് പക്ഷേ, യു.ഡി.എഫ് പൊതുവിലും മുഖ്യകക്ഷിയായ കോണ്‍ഗ്രസുമാണെന്ന് മാത്രം. വെറും 38 സീറ്റുകളുമായി സംസ്ഥാനത്തെ രണ്ടാം കക്ഷിയായി കോണ്‍ഗ്രസ് പതിച്ചതിന്റെ കാരണം മറ്റെന്തിനേക്കാളുമേറെ പൊതുജീവിതത്തിലെ അഴിമതിയിലും ധര്‍മച്യുതിയിലും മനംനൊന്തവരുടെ ധര്‍മരോഷമാണ്. വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പോരാട്ടം ആ ദിശയില്‍ ചിന്തിക്കാന്‍ പ്രേരകമായിത്തീര്‍ന്നു എന്നതാണ് ശരി. ഐസ്‌ക്രീം പെണ്‍വാണിഭക്കേസില്‍ നിയമം സ്വാഭാവികവഴി സ്വീകരിച്ചതിനാല്‍ നിരപരാധികള്‍ രക്ഷപ്പെടുകയായിരുന്നില്ല. ധനശക്തിയും അധികാര ദുര്‍വിനിയോഗവും    ദുഃസ്വാധീനവും വഴി അട്ടിമറിക്കപ്പെടുകയായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് പൊതുസമൂഹം. അതുകൊണ്ടുതന്നെ ഈ ധാര്‍മിക സമസ്യ അച്യുതാനന്ദന്‍ ഭരണമാറ്റത്തെ അതിജീവിച്ചും ആയുധമാക്കാനാണിട.
രണ്ടാമതായി തീവ്രവാദത്തിനും വര്‍ഗീയതക്കുമെതിരെ മതേതരത്വത്തിലൂന്നി മുസ്‌ലിം സമൂഹത്തെ ഏകീകരിക്കാന്‍ ലീഗ് നടത്തിയ ധീരശ്രമത്തിന്റെ പരിണതിയാണ് പാര്‍ട്ടിയുടെ അഭൂതപൂര്‍വമായ വിജയമെന്നാണ് മുസ്‌ലിംലീഗും യു.ഡി.എഫ് അനുകൂല മാധ്യമങ്ങളും മതേതരത്വ ചാവേറുകളുമായ ബുദ്ധിജീവികളും പൊതുസമൂഹത്തെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. സംഭവിച്ചതോ? കമ്യൂണിസ്റ്റ് വിരോധത്തിന്റെയും ഇടതുഭരണ വിരുദ്ധതയുടെയും ഭൂമികയില്‍ പ്രബല മതന്യൂനപക്ഷങ്ങളായ മുസ്‌ലിം-ക്രൈസ്തവ സമുദായങ്ങളെ ധ്രുവീകരിക്കാനും അതോടൊപ്പം മുസ്‌ലിം തീവ്രവാദ ഭീഷണി  ചൂണ്ടിക്കാട്ടി ഭൂരിപക്ഷ സമുദായത്തെ അടുപ്പിച്ചുനിര്‍ത്താനും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ ആരംഭിച്ച ആസൂത്രിത നീക്കങ്ങളുടെ തുടര്‍ച്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രകടമായത്. മറ്റെല്ലാ ദേശീയ, പ്രാദേശിക ഇഷ്യൂകളെയും നിഷ്പ്രഭമാക്കിക്കൊണ്ട്, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുമായി വേദി പങ്കിട്ടതായിരുന്നല്ലോ കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഗതിപോലും നിര്‍ണയിച്ച മുഖ്യഘടകം. പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി ജനകീയ വികസന മുന്നണികളുണ്ടാക്കി 1700ഓളം വാര്‍ഡുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴാകട്ടെ മുസ്‌ലിം തീവ്രവാദം തെരഞ്ഞെടുപ്പുരംഗം ഹൈജാക്ക് ചെയ്യാന്‍ പോവുന്നുവെന്ന മുറവിളിയായി. (ആ പ്രചാരണത്തില്‍ സി.പി.എമ്മും വീണു എന്നതും പരമാര്‍ഥം). യഥാര്‍ഥത്തില്‍ മുസ്‌ലിംലീഗ് പ്രചാരണത്തിന്റെ മര്‍മം പി.കെ. കുഞ്ഞാലിക്കുട്ടി ഭംഗ്യന്തരേണ  സൂചിപ്പിക്കാതിരുന്നില്ല. മുസ്‌ലിം സാമുദായിക രാഷ്ട്രീയ പ്രതലത്തിലേക്ക് ഇനിയാരും കടന്നുവരരുതെന്ന ശാഠ്യമായിരുന്നു ഈ പുകമറയുടെ പിന്നില്‍. കാല്‍ ലക്ഷത്തോളം വരുന്ന പഞ്ചായത്ത്-നഗരസഭാ വാര്‍ഡുകളില്‍ ഈ സംഖ്യ ഒന്നുമല്ലെന്നും അതില്‍തന്നെ നടാടെ മത്സരിക്കുന്ന ജനകീയ കൂട്ടായ്മകള്‍ക്ക് അതിശക്തമായ മുന്നണികള്‍ക്കെതിരെ ബഹുഭൂരിഭാഗം വാര്‍ഡുകളിലും വിജയിക്കാനാവില്ലെന്നും മനസ്സിലാക്കിക്കൊണ്ടുതന്നെയായിരുന്നു 'മതേതരത്വം അപകടത്തില്‍' എന്ന കോലാഹലം. മറുവശത്ത് സാമ്പ്രദായിക ജമാഅത്ത് വിരോധം മുഖ്യദൗര്‍ബല്യമായ മതസംഘടനകളെ ലീഗിനുവേണ്ടി ജീവന്മരണ പോരാട്ടത്തിനിറക്കാനും ഇതുതന്നെ കുഞ്ഞാലിക്കുട്ടിയും കൂട്ടരും അവസരമാക്കി. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോഴും അതേ അടവുനയമാണ് മുസ്‌ലിംലീഗ് പ്രയോഗിച്ചത്. അല്ലെങ്കിലും ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ കിട്ടാന്‍ പോവുന്നില്ലെന്ന് ഉറപ്പിച്ച കുഞ്ഞാലിക്കുട്ടി വോട്ട് വേണ്ടെന്ന് ഒരു പ്രഖ്യാപനം നടത്തുകയായിരുന്നു. (വോട്ട് വേണമെന്നുള്ള ലീഗ് സ്ഥാനാര്‍ഥികള്‍ അത് ലഭ്യമാക്കാനുള്ള വഴികള്‍ തേടിയതും അത് സ്വീകരിച്ചതും സ്വകാര്യം).
 ഇതോടെ 'തീവ്രവാദ വിരുദ്ധ' മതേതരത്വത്തിന്റെ പടയാളികളാവാന്‍ ഒരിക്കല്‍കൂടി സാമുദായിക പാര്‍ട്ടിക്ക് അവസരം കൈവന്നു. പക്ഷേ, ഈ കുതന്ത്രത്തിന് വിലകൊടുക്കേണ്ടി വന്നതും കോണ്‍ഗ്രസും യു.ഡി.എഫിലെ മറ്റു ഘടകങ്ങളുമാണ്. പൊന്നാനിയിലും തവനൂരിലും വടകരയിലും അത് പ്രകടമായി. ജമാഅത്ത് വിരുദ്ധ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ച എം.കെ. മുനീറും കെ.എം. ഷാജിയുമാണ് ലീഗ് സ്ഥാനാര്‍ഥികളില്‍ ഏറ്റവും കുറഞ്ഞ വോട്ടുകളോടെ കരപറ്റിയത് എന്നതും ശ്രദ്ധേയം. അതേയവസരത്തില്‍, കേരളത്തിലെ തെരഞ്ഞെടുപ്പു ഫലങ്ങള്‍ വിശകലനം ചെയ്ത സി.പി.എം പോളിറ്റ്ബ്യൂറോ കേരളത്തിലെ പാര്‍ട്ടിയുടെ അഭിമാനാര്‍ഹമായ വിജയത്തില്‍ മുസ്‌ലിം വോട്ടുകളും ചില മുസ്‌ലിം സംഘടനകള്‍ പ്രഖ്യാപിച്ച പരസ്യമായ പിന്തുണയും വഹിച്ച പങ്ക് എടുത്തുകാട്ടിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഅ്ദനിയുമായി വേദി പങ്കിട്ടത് തെറ്റായിപ്പോയി എന്ന് ഏറ്റുപറഞ്ഞ സി.പി.എം നേതൃത്വം തന്നെയാണ് മുസ്‌ലിം സംഘടനകളുടെ പിന്തുണ നന്ദിപൂര്‍വം അനുസ്മരിച്ചത് എന്നോര്‍ക്കണം. ഇടതുമുന്നണിയുടെ ബഹുഭൂരിഭാഗം സ്ഥാനാര്‍ഥികള്‍ക്കും പരസ്യ പിന്തുണ പ്രഖ്യാപിച്ച മുസ്‌ലിം സംഘടന ജമാഅത്തെ ഇസ്‌ലാമിയായിരുന്നല്ലോ. ജമാഅത്തിന്റെ 'തീവ്രവാദമോ' മതമൗലികതാ വാദമോ പിന്തുണ സ്വീകരിക്കുന്നതിന് രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ട്ടിക്ക് തടസ്സമായില്ല. പൊതുസമൂഹത്തെ അത് പ്രതികൂലമായി സ്വാധീനിച്ചതുമില്ല.
ഇനി മുസ്‌ലിംലീഗിന്റെ അവകാശവാദത്തിന്റെ മറുവശമോ? പിന്തിരിപ്പന്‍ യാഥാസ്ഥിതിക മതപണ്ഡിത സംഘടനകളെപ്പോലും ഭരണമാറ്റത്തിന്റെ പ്രലോഭനത്തില്‍ കൂടെക്കൂട്ടിയാണ് ലീഗ് ഇത്തവണ നേട്ടം കൊയ്തത്. ഒരുവശത്ത് പാണക്കാട് കുടുംബം നേതൃത്വം നല്‍കുന്ന സമസ്ത ഔദ്യോഗിക വിഭാഗവും മറുവശത്ത് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ വിഘടിത വിഭാഗവും തിരുകേശത്തെച്ചൊല്ലി പരസ്യമായി ഏറ്റുമുട്ടവെ എ.പി സുന്നികളെ ചേര്‍ത്തുപിടിക്കാനുള്ള ശ്രമമാണ് കുഞ്ഞാലിക്കുട്ടി നടത്തിയത്. അതാകട്ടെ, ഭരണത്തിന്റെ പ്രയോജനങ്ങളില്‍ അവരെക്കൂടി പങ്കാളികളാക്കിക്കൊണ്ടേ സാധ്യമാവൂ. അതിനര്‍ഥം കടുത്ത അന്ധവിശ്വാസ ചൂഷണത്തിന്റെയും വ്യാപാരവത്കരണത്തിന്റെയും പേരില്‍ പ്രതിക്കൂട്ടിലായ എ.പി വിഭാഗത്തിനെതിരെ ശബ്ദിക്കാന്‍പോലും മുസ്‌ലിംലീഗിനെ അശക്തമാക്കുന്നതോടൊപ്പം പാര്‍ട്ടിയുടെ മതേതരത്വ പുരോഗമന പ്രതിച്ഛായയെ  സമൂഹത്തില്‍ അപഹാസ്യമാക്കുകയും ചെയ്യും. ഇത്തരം വൈരുധ്യങ്ങളെയും പാളിച്ചകളെയുമാകെ ജനദൃഷ്ടിയില്‍നിന്ന് മറച്ചുപിടിക്കാനുള്ള പുകമറ കൂടിയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ നേര്‍ക്കുള്ള കടന്നാക്രമണം. ഇമ്മാതിരി ഗിമ്മിക്കുകളുടെ പേരില്‍ സമൂഹത്തെ വിഡ്ഢീകരിക്കാന്‍ എത്രകാലം കഴിയും എന്ന ചോദ്യമുണ്ട്.
രണ്ട് വോട്ടിന്റെ ഞാണിന്മേല്‍ കളിയുമായി പരീക്ഷണത്തിനിറങ്ങിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേരിടാന്‍പോകുന്ന ഏറ്റവും കടുത്ത വെല്ലുവിളികളിലൊന്ന് തങ്ങളെ കഷ്ടിച്ച് അധികാരത്തില്‍ കടന്നുകൂടാന്‍ സഹായിച്ച സകലമാന സാമുദായിക-ജാതി കൂട്ടായ്മകളുടെയും പരസ്‌പരവിരുദ്ധ സമ്മര്‍ദത്തെ എങ്ങനെ അതിജീവിക്കാം എന്നതുതന്നെയാവും. ഇടതുമുന്നണി സര്‍ക്കാറിനെ താഴെയിറക്കാന്‍ കൂട്ടുപിടിച്ച അതേശക്തികളെ ഭരണത്തിലേറിയാല്‍ മറക്കാനൊക്കില്ലല്ലോ. എല്ലാറ്റിനെയും നേരിടാനുള്ള അതിജീവന മന്ത്രമായി സംസ്ഥാനത്തെ സാങ്കല്‍പിക മുസ്‌ലിം തീവ്രവാദ ഭീഷണി ഉയര്‍ത്തിപ്പിടിക്കാന്‍ മുസ്‌ലിംലീഗും വലതുപക്ഷ മാധ്യമങ്ങളും കിണഞ്ഞു ശ്രമിച്ചാലും അടിതെറ്റുകയേ ചെയ്യൂ.